ADVERTISEMENT

വിദേശത്ത് ഉപരിപഠനവും ജോലിയും സ്ഥിര താമസവും ആഗ്രഹിക്കുന്നവരുടെ എണ്ണം ദിവസം തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി ഒട്ടനേകം വികസിത രാജ്യങ്ങൾ രാജ്യാന്തര തലത്തിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് ഇമിഗ്രേഷൻ നിയമങ്ങൾ ഉദാരമാക്കിയതോടെ സേവനങ്ങളുടെ വാഗ്ദാന പെരുമഴയുമായി കൺസൾട്ടൻസികൾ വിദ്യാർത്ഥികളെ വലയിലാക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. 

കേരളത്തിലിന്ന് 3000ലധികം വിദേശ വിദ്യാഭ്യാസ, ഇമിഗ്രേഷൻ കൺസൾട്ടൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. രണ്ടോ മൂന്നോ വർഷം മുമ്പു വരെ വിരലിലെണ്ണാവുന്ന കൺസൾട്ടൻസികൾ ഉണ്ടായിരുന്നിടത്താണ് ഈ വർധന. വിദേശത്തെ പഠന സാധ്യതകളും അവസരങ്ങളും വർധിച്ചതാണ് കൂണുപോലെ കൺസൾട്ടൻസികൾ പെരുകാൻ കാരണം.

യഥാർത്ഥ കൺസൾട്ടൻസിയെ എങ്ങനെ കണ്ടെത്തും?

നിയമ പ്രകാരം പ്രവർത്തിക്കുന്ന ഒരു ഇമിഗ്രേഷൻ കൺസൾട്ടൻസിയെ കണ്ടെത്തുകയാണ് ഈ രംഗത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ സംഗതി. വൻതുക സർവീസ് ചാർജും കമ്മീഷനും വാങ്ങി മുങ്ങുന്ന ഏജൻസികളുടെ ചതിക്കുഴികളിൽ വീണ് പണം പോയ അനുഭവം ഒട്ടേറെ പേർക്ക് പറയാനുണ്ടാകും. മൂന്നു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ ഇക്കണക്കിൽ പോയവരുടെ കേസുകൾ ഇന്ന് കോടതികളിലുണ്ട്. 

ചതിക്കുഴിയിൽ വീഴാതെ എങ്ങനെ യഥാർത്ഥ കൺസൾട്ടൻസിയെ കണ്ടെത്താം? കള്ളനാണയങ്ങളെ എങ്ങനെ തിരിച്ചറിയാം? ശരിയായ കൺസൾട്ടൻസി നൽകുന്ന സേവനങ്ങൾ എന്തെല്ലാമാണ്? എന്നെല്ലാം വിശദമാക്കുകയാണ് കാനഡയിൽ റെഗുലേറ്റഡ് ഇമിഗ്രേഷൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന മലയാളിയായ ഫെബിൻ ടോം. 

2006 ൽ 18ാം വയസു മുതൽ എഡ്യുക്കേഷൻ കൺസൾട്ടൻസി രംഗത്ത് പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ഫെബിൻ കാനഡയിലേക്ക് കുടിയേറുന്നത്. കാനഡയിൽ ഇമിഗ്രേഷൻ ലോയിൽ ഉപരിപഠനം നടത്തി കഴിഞ്ഞ 10 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. കാനഡയിലും കേരളത്തിലും ഓഫീസുകൾ ഉള്ള ആർ.ഇ.ജി ഇമിഗ്രേഷൻ കൺസൾട്ടൻസിയുടെ സി.ഇ.ഒ കൂടിയായ ഫെബിന്റെ നേതൃത്വത്തിൽ ഓരോ വർഷവും നൂറു കണക്കിനു വിദ്യാർത്ഥികളാണ് വിദേശ പഠനത്തിന് പ്രവേശനം നേടുന്നത്. ഇതര കൺസൾട്ടൻസികൾക്കു വേണ്ടി ഇമിഗ്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ഇദ്ദേഹമാണ്.

ഇമിഗ്രേഷന്റെ ഇന്ത്യൻ മുഖം

വിദേശ പഠനവും ഇമിഗ്രേഷനും ലക്ഷ്യമിട്ട് 2017 ലാണ് ആർ ഇ ജി പ്രവർത്തനമാരംഭിക്കുന്നത്. എഡ്യുക്കേഷൻ കൺസൾട്ടൻസി രംഗത്ത് 16 വർഷമായി പ്രവർത്തിക്കുന്ന റോയൽ എഡ്യുക്കേഷൻ ഗ്രൂപ്പിന്റേതാണ് ആർ ഇ ജി ഇമിഗ്രേഷൻ. കാനഡയിലെ ഓഫീസു കൂടാതെ കൊച്ചി, കോഴിക്കോട്, കോട്ടയം, തൃശൂർ ഉൾപ്പെടെ കേരളത്തിൽ ഏഴ് ഓഫീസുകൾ ഉണ്ട് ഇവർക്ക്. 2017 ൽ തുടങ്ങിയ കാലം മുതൽ പ്രതിവർഷം ശരാശരി 350 - 400 വിസകൾ കാനഡയിലേക്കു മാത്രം ഇവർ ചെയ്യുന്നുണ്ട്. യുകെയിലേക്കും ഏതാണ്ടിത്രയും തന്നെ വരും. 

സേവനം സൗജന്യം, യോഗ്യതയുണ്ടെങ്കിൽ വിസ ഉറപ്പ്

അതാത് രാജ്യങ്ങളിലെ ഗവൺമെന്റ് അംഗീകൃത സർവകലാശാലകളുമായി ദീർഘകാല ധാരണാ പത്രം ഒപ്പിട്ടതിനുശേഷം മാത്രമാണ് പ്രവേശന നടപടികൾ ആരംഭിക്കുക. ഓരോ സർവകലാശാലയുടെയും അക്രഡിറ്റേഷൻ വിവരങ്ങൾ പ്രത്യേകം പരിശോധിക്കും. ഈ സർവകലാശാലകൾ നൽകുന്ന ഓണറേറിയമാണ് കമ്പനിയുടെ വരുമാനം. വിദ്യാർത്ഥികളുടെ പക്കൽ നിന്ന് വൻ തുക കമ്മീഷൻ ഈടാക്കുന്ന ഏജൻസികളുടെ വിശ്വാസ്യത പരിശോധിക്കണം.

ഇമിഗ്രേഷൻ ലൈസൻസ് സുപ്രധാനം- എങ്ങനെ പരിശോധിക്കാം

വിദേശ പഠനവുമായി ബന്ധപ്പെട്ട് സമീപിക്കുന്ന ഏജൻസികൾക്ക് മതിയായ ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. അതാത് രാജ്യത്ത് ഇമിഗ്രേഷൻ ഓഫീസുള്ള ഏജൻസിയെ തിരഞ്ഞെടുക്കുക. കാരണം ആതിഥേയ രാജ്യത്ത് ഇറങ്ങിയതിനു ശേഷം പാലിക്കാനുള്ള നിയമങ്ങൾ ഏറെയാണ്.

Representative Image. Photo Credit : Dotshock / Shutterstock.com
Representative Image. Photo Credit : Dotshock / Shutterstock.com

വിദേശത്ത് ഇമിഗ്രേഷൻ ലൈസൻസുണ്ടോ എന്ന് അറിയുന്നതിന് അതാത് ഗവൺമെൻറുകളുടെ വെബ് സൈറ്റിൽ പരിശോധിച്ചാൽ അറിയാം. ഗവൺമെന്റിന്റെ ഇമിഗ്രേഷൻ ഗവേണിങ് ബോഡിയിൽ നിന്നും ലൈസൻസ് എടുക്കുക മാത്രമല്ല അത് കൃത്യമായി പരിപാലിക്കുകയും വേണം. ഏജൻസിയുടെ സ്റ്റാറ്റസ് ആക്ടീവാണോ എന്ന് പരിശോധിക്കാം. റഗുലേറ്ററി ബോഡിയിൽ സ്ഥാപനത്തെ കുറിച്ച് ഏതെങ്കിലും വിധമുള്ള പരാതി വന്നാൽ ലൈസൻസ് റദ്ദാക്കും.

അഡ്മിഷൻ മുതൽ പെർമനന്റ് റെസിഡൻസി വിസ വരെ

ഗവൺമെന്റ് അംഗീകൃത സർവകലാശാലകളിൽ പ്രവേശനം നേടേണ്ടത് അത്യാവശ്യമാണ് പഠന ശേഷം വർക്ക് പെർമിറ്റും പെർമനന്റ് റെസിഡൻസിയും വേഗത്തിൽ കിട്ടണമെങ്കിൽ വിദേശത്ത് പഠിച്ച് അവിടെ തന്നെ ജോലിയും നേടി സ്ഥിര താമസമാക്കാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം ഓർത്തിരിക്കണം. 

ഓരോ രാജ്യത്തും ഡിമാന്റുള്ള മേഖല കണ്ടെത്തി  അതിനു പറ്റുന്ന കോഴ്സുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണമായി കാനഡയിൽ ആരോഗ്യം, എഞ്ചിനിയറിങ് മേഖലകളിലാണ് കൂടുതൽ സാധ്യതയെങ്കിൽ യു.കെയിൽ ആരോഗ്യം, ഐ.ടി, മാനേജ്മെന്റ് മേഖലകൾക്കാണ് കൂടുതൽ സാധ്യത. 

കോഴ്സുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അക്രഡിറ്റഡ് ആയ സർവകലാശാലകൾ കണ്ടെത്തുകയാണ് ബുദ്ധിമുട്ടുള്ള കാര്യം. പഠനവും പ്ലേസ്മെന്റും പി. ആറുമെല്ലാം തിരഞ്ഞെടുക്കുന്ന സർവകാലശാലകളുമായി കൂടി ബന്ധമുണ്ട്. ഇതൊന്നുമറിയാതെ പഠിക്കാനെത്തുന്നവർക്കാണ് ജോലി കിട്ടാനും പി.ആർ കിട്ടാനും ബുദ്ധിമുട്ട് വരുന്നത്.

അതാത് രാജ്യത്തെ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി അറിയുകയും പാലിക്കുകയും വേണം. ആർ.ഇ.ജി വഴി പ്രവേശനം നേടി വരുന്നവരെ പഠനം കഴിഞ്ഞ് ജോലി നേടാനും പി.ആർ കിട്ടി അവരുടെ ആശ്രിതരെ കൊണ്ടുവരുന്നതു വരെയുള്ള സേവനങ്ങൾ ചെയ്തു കൊടുക്കുന്നു. 

സർവകലാശാലകളിൽ നിന്നുള്ള ഓഫർ ലെറ്റർ കിട്ടിയാൽ വിസാ നടപടികൾ തുടങ്ങും. സാധാരണയായി 22 മുതൽ 40 ദിവസത്തിനുള്ളിൽ വിസ കിട്ടും. ഈ കാലയളവ് ഓരോ രാജ്യങ്ങൾക്ക് അനുസരിച്ചു മാറുന്നു. 

കുട്ടികൾ എയർപോർട്ടിൽ വന്നിറങ്ങുന്ന നിമിഷം മുതൽ അവരുടെ താമസ സൗകര്യം, പാർട്ട് ടൈം ജോലി, പഠനകാലയളവിൽ സർവകലാശാലയിൽ ഇവരുടെ പ്രതിനിധിയായി പ്രവർത്തിക്കുക, പഠന ശേഷം പ്ലേസ്മെന്റിനുള്ള സഹായങ്ങൾ, പി.ആർ കിട്ടാനുള്ള ക്രമീകരണങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ ഇവർ ചെയ്യുന്നു. 

പ്രൊഫഷണൽ കൗൺസിലിങിൽ പാതിയും ഔട്ട്

വിദേശത്ത് അഡ്മിഷൻ തേടി വരുന്ന കുട്ടിയ്ക്ക് ആദ്യം തന്നെ നൽകേണ്ടത് ഒരു പ്രൊഫഷണൽ കൗൺസിലിങാണ്. പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ കുറിച്ചും നിയമങ്ങളെ കുറിച്ചും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും വിദഗ്ധരായ കൗൺസിലർമാർ സംസാരിക്കും. തെരഞ്ഞെടുക്കുന്ന പ്രോഗ്രാമിനെ പറ്റി സ്വയം ഒരു അവബോധം ഉണ്ടാക്കണം 

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായവും വിദേശ വിദ്യാഭ്യാസവും തമ്മിൽ കാതലായ വ്യത്യാസമുണ്ട്. അംഗീകൃത ഏജൻസികൾ വഴി നടത്തുന്ന എഡ്യുക്കേഷൻ ക്രെഡൻഷ്യൽ അസസ്സ്മെന്റിനു ശേഷമാണ് വിദേശ പഠന യോഗ്യത സ്ഥിരീകരിക്കുക. 

student

ഓരോ രാജ്യത്തിനും ഒരു കരിയർ പാത്ത് വേ ഉണ്ട്. ക്രെഡിറ്റ് സമ്പ്രദായത്തിലാണ് വിദേശ സർവകലാശാലകളിൽ പ്രവേശനം. ക്രെഡിറ്റ്സ് കുറവാണെങ്കിൽ അത്രയും ക്രെഡിറ്റ് തികയ്ക്കാൻ ഒരു കോഴ്സ് കൂടി ചെയ്യേണ്ടിവരും ആഗ്രഹിച്ച കോഴ്സ് കിട്ടുവാൻ.

 കാനഡയും യു.കെയും മികച്ച ഡെസ്റ്റിനേഷൻ

കാനഡയിലേയും യു.കെയിലേയും ഇമിഗ്രേഷൻ നിയമങ്ങൾ ഉദാരമാക്കിയിട്ടുണ്ട്. അതുകൊണ്ട് പഠനം കഴിഞ്ഞ് ജോലിയും പി.ആറും കിട്ടാൻ ഈ രാജ്യങ്ങളിൽ എളുപ്പമാണ്. ഓസ്ട്രേലിയയിലും ന്യൂസിലന്റിലും സാധ്യതകൾ ഉണ്ടെങ്കിലും ചെലവ് വളരെ ഉയർന്നതാണ്. അതേസമയം സ്വീഡൻ, ഫിൻലന്‍ഡ്, നോർവെ, സ്വിറ്റ്സർലന്റ് എന്നിവിടങ്ങളിൽ പഠനാവസരങ്ങൾ ഉണ്ടെങ്കിലും പി.ആർ സൗകര്യമില്ലാത്തത് ഈ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നു. 

കാനഡയിലേക്ക് മാത്രം പ്രതിവർഷം 7-8 ലക്ഷം വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളിൽ നിന്നായി ഉപരിപഠനത്തിന് എത്തുന്നുണ്ട്. യു.കെയിലേക്കുമുണ്ട് 4-5 ലക്ഷം പേർ. ഇരു രാജ്യങ്ങളിലും പത്തു മുതൽ 20 ലക്ഷം രൂപയുണ്ടെങ്കിൽ ജോലി സാധ്യതയുള്ള കോഴ്സ് പഠിക്കാം. പാർട് ടൈം ജോലി ചെയ്യാനുള്ള സാഹചര്യം സർവകലാശാലകൾ കൊടുക്കുന്നുണ്ട്. അടുത്ത പത്തു വർഷം കൂടി ഈ രണ്ടു രാജ്യങ്ങളിലും ഇതേ ഡിമാൻഡ് തുടരുമെന്നാണ് ഇമിഗ്രേഷൻ വിദഗ്‌ധനായ ഫെബിൻ ടോമിന്റെ അഭിപ്രായം.

NRI

English Summary : REG will give Facility for Foreign Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com