ADVERTISEMENT

ഓൺലൈൻ വഴി പച്ചക്കറികളും, പഴങ്ങളും മറ്റു ഭക്ഷണ സാധനങ്ങളും വീടുകളിൽ കൊണ്ടുവന്നു നൽകാനുള്ള  കുത്തക കമ്പനികളുടെ  കിടമത്സരം ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ മുറുകുകയാണ്. ജിയോ മാർട്ട് അടക്കമുള്ളവർ ഈ രംഗത്തേക്ക് കടന്നുവരുകയും ചെറുകിട കച്ചവടക്കാരെ പൂട്ടികെട്ടിക്കുന്ന തരത്തിലുള്ള വിലക്കിഴിവുകൾ നൽകുകയും ചെയ്യുന്നു.  

വിലക്കിഴിവിലൂടെ കുത്തക 

വിലക്കിഴിവിലൂടെ കുത്തകയാകുക എന്ന തന്ത്രമാണ് ജിയോ മാർട് സ്വീകരിക്കുന്നത്. വലിയ ബ്രാൻഡുകളാകട്ടെ ജിയോമാർട്ട്  പോലുള്ള ഭീമന്മാർക്ക് നല്ല വിലക്കിഴിവിലും ചെറുകിട വ്യാപാരികൾക്ക് കൂടുതൽ വിലയ്ക്കും ഉൽപ്പന്നങ്ങൾ നൽകുന്നു. ഈ വില കുറവ് കാണുമ്പോൾ ചെറുകിട കച്ചവടക്കാർ തങ്ങളെ നാളുകളായി പറ്റിക്കുകയായിരുന്നു എന്ന തോന്നൽ  ഉപഭോക്താക്കൾക്ക് ഉണ്ടാകും. അതുമൂലം വീണ്ടും അവർ ജിയോ മാർട്ട് പോലുള്ള ഓൺലൈൻ  കടകളിൽ നിന്നു തന്നെ സാധനങ്ങൾ  വാങ്ങുന്നു. 

അസംഘടിത ചെറുകിടക്കാർ 

ഇന്ത്യയിലെ ചെറുകിട വ്യവസായം അസംഘടിതവും, കൂടുതൽ 'ഓഫ്‌ലൈനും' ആയതിനാൽ അവർക്ക് വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളുപയോഗിച്ചുകൊണ്ടുള്ള വൻകിടക്കാരുടെ കളികൾക്കനുസരിച്ച് നീങ്ങാനും സാധിക്കുന്നില്ല. അൽഗോരിതം ഉപയോഗിച്ചുള്ള പരസ്യങ്ങളും, കിഴിവുകളും കൊണ്ട് ഇപ്പോൾ തന്നെ വൻ വിപണി വിഹിതം വമ്പന്മാർ കൈയടക്കി കഴിഞ്ഞു. 5 ശതമാനം മാർജിൻ ചെറുകിടക്കാർക്ക് ഉത്പന്നങ്ങളിൽനിന്നു  ലഭിക്കുമ്പോൾ ജിയോ മാർട്ട് ഉപഭോക്താക്കൾക്ക് 15 ശതമാനം വരെയാണ് കിഴിവ് നൽകുന്നത്. 

കുത്തകകളുടെ ആപ്പ് 

വൻകിട കുത്തക കമ്പനികളുടെ  ആപ്പ് ഉപയോഗിച്ചുള്ള ബിസിനസുകൾ യഥാർത്ഥത്തിൽ ചെറുകിടക്കാർക്ക്  'ആപ്പായി' മാറുകയാണ്. വൻകിടക്കാരുമായി  മത്സരിച്ചു ചെറുകിട വ്യാപാരികൾക്ക്  കടകൾ അടച്ചുപൂട്ടേണ്ടി വരുമ്പോൾ  ഇതിന്റെ പ്രശ്നങ്ങൾ  നേരിട്ട് മറ്റു അസംഘടിത മേഖലകളിലേക്കും കൂടി വ്യാപിക്കും. വിവിധ വിതരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ലക്ഷകണക്കിന്  സെയിൽസ്മാൻമാരെയും,  ഡ്രൈവർമാരെയും  അവരുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിന് ആളുകളെയും ഈ തീരുമാനം ബാധിക്കും.

നയങ്ങളുടെ അഭാവം

2021ലെ കണക്കുകൾ പ്രകാരം വാൾമാർട്ട് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ കമ്പനിയാണ് റിലയൻസ് റീറ്റെയ്ൽ. ചെറിയ കളിക്കാരെ വിപണിയിൽ നിന്ന് തൂത്തുമാറ്റുന്ന സൂത്രമാണ് വൻ കിഴിവുകളിലൂടെ ജിയോ പോലുള്ള കുത്തക ഭീമന്മാർ ലക്ഷ്യമിടുന്നത്. ചെറുകിടക്കാർക്ക്  വൻകിടക്കാരുടെ വിതരണ ശൃഖലയുമായി മത്സരിക്കുവാൻ പോലും പറ്റാത്തതിനാൽ കളം ഒഴിയുക മാത്രമേ മാർഗമുള്ളൂ. ചെറുകിടക്കാർ പിൻവാങ്ങിയാൽ വമ്പന്മാർ പതുക്കെ സാധനങ്ങളുടെ വില കൂട്ടുവാനും തുടങ്ങും. സർക്കാർ തലത്തിലുള്ള നയങ്ങളുടെ അഭാവം മൂലമാണ് ഇത്തരത്തിലുള്ള അസമത്വങ്ങൾ ഇരുചെവി  അറിയാതെ തന്നെ സമൂഹത്തിൽ നടപ്പിലാക്കുന്നത്. 

വൻകിടക്കാർ പല നഗരങ്ങളിലും ചെറുകിടക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന മട്ടിൽ അവരുടെ ചെറു കടകൾ തങ്ങളുടെ ഗോഡൗൺ ആയി ഉപയോഗിക്കുന്ന തരത്തിലുള്ള കളികളും നടക്കുന്നുണ്ട്. നേരെ നോക്കിയാൽ എല്ലാം സുതാര്യം എന്ന് തോന്നുമെങ്കിലും, ഒളിച്ചും പാത്തുമുള്ള കളികളിലൂടെയാണ് കുത്തകകൾ വിപണികൾ പിടിച്ചടക്കുന്നത്.

English Summary : Small Traders in Big Trouble Because of Online Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com