ADVERTISEMENT

കൊല്ലത്തെ കായംകുളം കവലയ്ക്കു സമീപം ഏകദേശം 30 വർഷം മുൻപ് ആരംഭിച്ചതാണ് കിഴക്കേവിള ഫിഷ്നെറ്റ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം. പതിറ്റാണ്ടുകൾ കൊണ്ട് വളർച്ചയുടെ പടവുകൾ പലതും താണ്ടി മുന്നോട്ടു പോകുന്നു. തുടക്കം മീൻപിടിക്കുന്ന വലയുടെ നിർമാണത്തിൽ ആയിരുന്നു. ഇന്ന് അതുൾപ്പെടെ വിവിധയിനം വലകൾ നിർമിക്കുകയും ഇന്ത്യയ്ക്ക് അകത്തും പുറത്തും വിൽക്കുകയും ചെയ്യുന്ന നിലയിലേക്ക് സ്ഥാപനം വളർന്നു കഴിഞ്ഞു. 

കൂടുകൃഷിക്കുള്ള വലകൾ (Cage forming nets), സ്പോർട്സ് നെറ്റുകൾ, കൃഷി ഷെയ്ഡ് നെറ്റുകൾ, കെട്ടിടനിർമാണരംഗത്തെ സുരക്ഷാ നെറ്റുകൾ, പക്ഷി- മൃഗ സംരക്ഷിത വലകൾ തുടങ്ങിയവയെല്ലാം വിപണിയിൽ എത്തിക്കുന്നുണ്ട്.

ഒറ്റമുറി ഷോപ്പിൽ തുടക്കം

‘‘പിതാവ് തുടക്കം കുറിച്ച സംരംഭമാണ്. പഠനശേഷം കുറച്ചുനാൾ അദ്ദേഹം കപ്പലിൽ ജോലി ചെയ്തെങ്കിലും പിന്നീട് ഈ രംഗത്തെ സാധ്യതകൾ മനസ്സിലാക്കി ബിസിനസിലേക്ക് തിരിയുകയായിരുന്നു.’’ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളും മാനേജിങ് ഡയറക്ടർ ബാലകൃഷ്ണപിള്ളയുടെ മകനുമായ ബി ആർ രാജഗോപാൽ പറയുന്നു. എക്സ്പോർട്ട് മാനേജ്മെന്റിൽ എംബിഎ എടുത്തശേഷമാണ് രാജഗോപാൽ ബിസിനസിലേക്കു കടന്നുവരുന്നത്. അദ്ദേഹത്തോടൊപ്പം ഭാര്യ നിത്യയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു. 

‘‘അന്യസംസ്ഥാനങ്ങളിൽനിന്നു വന്നിരുന്ന നെറ്റുകൾക്ക് കടത്തുകൂലി കൂടി വേണ്ടി വന്നിരുന്നതിനാൽ വില കൂടുതലായിരുന്നു. അതെങ്ങനെ കുറയ്ക്കാമെന്നും കുറച്ചുകൂടി മെച്ചപ്പെട്ട വലകൾ എങ്ങനെ നിർമിക്കാമെന്നും ചിന്തിച്ചിടത്താണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് തുടക്കമായത്.’’ രാജഗോപാൽ പറയുന്നു.

ഏഴു ലക്ഷം രൂപ നിക്ഷേപത്തിൽ

ഇന്ത്യൻ നിർമിതമായ ഒരു സിംഗിൾ നീഡിൽ മെഷീൻ ഉപയോഗിച്ചായിരുന്നു തുടക്കം. ആദ്യകാലത്ത് കൂടുതൽ ജോലികളും കൈകൊണ്ടായിരുന്നു. ഏഴു ലക്ഷം രൂപ നിക്ഷേപത്തിൽ ആറ് തൊഴിലാളികളുമായി തുടങ്ങിയ സ്ഥാപനം പടിപടിയായി വളർന്നു. കൂടുതൽ മെഷിനുകളും ജീവനക്കാരും വന്നു. ഒരു സമയത്ത് 110 തൊഴിലാളികൾ വരെ ഉണ്ടായിരുന്നു. പിന്നീട് ഓട്ടമാറ്റിക് മെഷിനറികൾ ഉപയോഗിച്ചു തുടങ്ങിയതോടെ ഉൽപാദനം കൂട്ടാനും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞു. 

ഇപ്പോൾ 4.5 കോടി രൂപ മൂല്യമുള്ള മെഷിനറികൾ സ്വന്തമായുണ്ട്. ഇതിൽ ഒട്ടുമിക്കതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്.  ഇതോടൊപ്പം 60 തൊഴിലാളികളും സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി ഒപ്പം നിൽക്കുന്നു.

അസംസ്കൃത വസ്തു എച്ച്ഡിപിഇ നൂൽ

rajagopal1-may

വല നിർമാണത്തിന് ആവശ്യമായ ഏക അസംസ്കൃത വസ്തു എച്ച്ഡിപിഇ(HDPE– ഹൈ ഡെൻസിറ്റി പോളി എത്തിലീൻ) നൂൽ ആണ്. ഗുജറാത്ത്, മുംൈബ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഇതു സുലഭമായി കിട്ടും. ഒരു ഫോൺ കോൾ ചെയ്താൽ ആവശ്യം പോലെ സാധനം കമ്പനിയിൽ എത്തിച്ചുതരുവാനും ആളുണ്ട്. ഇപ്പോഴത്തെ ഉൽപാദനമനുസരിച്ച് പ്രതിമാസം ശരാശരി 40 മെട്രിക് ടൺ നൂലാണു വേണ്ടത്.

40% കയറ്റുമതി

ഉൽപാദിപ്പിക്കുന്ന വലകളിൽ 40 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. യുഎഇ, സൗദി അറേബ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലും പോകുന്നത്. ആഭ്യന്തര വിപണിയിൽ മത്സരം നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണിയെ അതത്ര ബാധിക്കുന്നില്ല. ഇവിടത്തെ വലകളുടെ ഗുണനിലവാരം സമാനതകൾ ഇല്ലാത്തതാണെന്ന് രാജഗോപാൽ പറയുന്നു.മത്സരത്തെ അതിജീവിക്കാൻ കഴിയുന്നതിന്റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നതും ഈ ഗുണമേന്മ തന്നെ. 

മേന്മകൾ

∙ ഗ്രേഡ് നൂൽ മാത്രം ഉപയോഗിക്കുന്നു.

∙ കണ്ണികൾ പെർഫെക്ട് ആയിരിക്കും.

∙ നീളത്തിലും വീതിയിലും നന്നായി വലിയുന്നു.

∙ സ്ക്വയർ ഷേപ്പിൽ മികച്ച രീതിയിൽ ലഭിക്കുന്നു.

∙ ആവശ്യമായ അളവുകളിൽ നിർമിച്ചു നൽകുന്നു.

അസംസ്കൃതവസ്തുവിന്റെ അടിക്കടിയുണ്ടാകുന്ന വിലവർധനയും മത്സ്യഫെഡിൽനിന്നു മാത്രമേ കർഷകർ വല വാങ്ങാവൂ പോലുള്ള സർക്കാരിന്റെ നിർദേശങ്ങളും ബിസിനസിന്റെ പ്രതികൂല ഘടകങ്ങളായി രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു.

നൂൽ നിർമാണ യൂണിറ്റ്

നൂൽ നിർമിക്കുന്ന ഒരു പ്ലാന്റ് തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. പ്ലാസ്റ്റിക് ഗ്രാനൂൾസ് വാങ്ങി എക്സ്ട്രൂഡ് (extrude) ചെയ്ത് നൂൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഏകദേശം 5 കോടി രൂപയോളം അധിക നിക്ഷേപം കണ്ടെത്തേണ്ടി വരും. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പുതുസംരംഭകരോട്

എന്തു നഷ്ടം സംഭവിച്ചാലും എത്ര വില കൂടിയാലും സത്യസന്ധത പാലിച്ചേ ബിസിനസ് ചെയ്യാവൂ എന്നാണ് രാജഗോപാലിനു പുതുസംരംഭകരോടു പറയാനുള്ളത്. 

‘‘അവസരങ്ങൾ ധാരാളം ഉണ്ട്. എന്നാൽ, കാലത്തിനനുസരിച്ച് ഉൽപാദന, വിതരണ സംവിധാനങ്ങളിൽ മാറ്റം വേണം. അല്ലാത്തവയൊന്നും നിലനിൽക്കില്ല. 2000 ചതുരശ്രയടി കെട്ടിടവും 50 ലക്ഷം രൂപ മുതൽമുടക്കാനുമുണ്ടെങ്കിൽ ഇതുപോലൊരു സംരംഭം ആരംഭിക്കാം. എല്ലാത്തരം വലകളും നെയ്തു വിൽക്കണം. സ്പോർട്സ് രംഗത്തും മികച്ച അവസരങ്ങൾ ഉണ്ടാകും. 15 മുതൽ 20% വരെ അറ്റാദായവും ലഭിക്കും.’’ രാജഗോപാൽ പറയുന്നു.  

ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പിലെ മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ്

English Summary : This Business Unit Performing good in Local and Exporting Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com