സ്വിഗിയ്ക്കും സൊമാറ്റോയ്ക്കും കേന്ദ്രസർക്കാർ പണി കൊടുത്തേക്കും
Mail This Article
ഭക്ഷണം എത്തിച്ചു തരുന്ന കമ്പനികളായ സ്വിഗിക്കെതിരെയും, സൊമാറ്റൊക്കെതിരെയും നാളുകളായി പല പരാതികളും ഉയർന്നിട്ടുണ്ടെങ്കിലും, ഈ കമ്പനികൾ അത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളുടെ ഇത്തരം പരാതികളിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന് 15 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാൻ സ്വിഗിയോടും, സൊമാറ്റൊയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡെലിവറി – പാക്കിങ് ചാർജുകൾ, ഭക്ഷണ സാധനങ്ങളുടെ വിലയിലും, അളവിലുമുള്ള വ്യത്യാസങ്ങൾ, ഡെലിവറി സമയത്തിലെ പൊരുത്തക്കേട്, ഉപഭോക്താക്കളുടെ നിരൂപണങ്ങൾ (റിവ്യൂ) എന്നിവയിലെല്ലാം ധാരാളം പരാതികൾ ഇവർക്കെതിരെ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ട്. തെറ്റായ ഉത്പന്ന ഡെലിവറി, പണം തിരിച്ചു നൽകാത്തത് തുടങ്ങിയ പരാതികളും ധാരാളമുണ്ട്. ആപ്പുകളിലെ വിവരങ്ങളോട് പൊരുത്തപ്പെടാത്ത കാര്യങ്ങളും പരാതികളിലുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും, ഇടപാടുകളിൽ സുതാര്യത കൊണ്ടുവരാനും വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ ഇടപെടുന്നത്. ഹോട്ടലുകാരും സ്വിഗിക്കെതിരെയും, സൊമാറ്റൊക്കെതിരെയും പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ കമ്പനിയുടെ ഓഹരി വിലയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്. സൊമാറ്റോ ഓഹരിക്ക് 'ടൊമാറ്റോ'യെക്കാൾ വില കുറഞ്ഞു എന്ന സാമൂഹ്യ മാധ്യമങ്ങളിലെ തമാശയെ ശരിവച്ചുകൊണ്ടു ഇഷ്യൂ വിലയേക്കാൾ 50 ശതമാനം ഇടിഞ്ഞു 70 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
English Summary : Central Government may Take Action Zomato and Swiggy Issues