ADVERTISEMENT

വായ്പ വാങ്ങി ഗൾഫിനു പോയിട്ടും രക്ഷപ്പെടാതെ തിരിച്ചെത്തിയപ്പോൾ കിടപ്പാടം വരെ ജപ്തി ഭീഷണിയിൽ. ആ അവസ്ഥയിൽ നിന്നു കോടികളുടെ വിറ്റുവരവുള്ള സംരംഭത്തിന്റെ ഉടമയായി മാറിയ കരുനാഗപ്പള്ളി കടത്തൂരിലെ സ്റ്റാർ മിൽക്ക് പ്രോഡക്ട്സ് ഉടമ എ. സഫീറിന്റെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണ് 

സിപ് അപ് മുതൽ ഐസ്ക്രീം വരെ 150 ൽ പരം െവറൈറ്റി ഉൽപന്നങ്ങളാണ് സഫീർ നിർമിച്ചു വിൽക്കുന്നത്.  ഫാഷൻ ഫ്രൂട്ട്, കരിക്ക്, മാമ്പഴം, ഓറഞ്ച്, തണ്ണിമത്തൻ, ചക്ക, സ്ട്രോബറി, പിസ്ത, വാനില, ചോക്‌ലേറ്റ് ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകളും ഇക്കൂട്ടത്തിലുണ്ട്. 

തുടക്കം 800 രൂപയിൽ‍

കേവലം 800 രൂപ മുതൽമുടക്കിലായിരുന്നു തുടക്കം. വീട്ടിലെ ഒരു ചെറിയ മുറിയിൽ സിപ് അപ് നിർമിച്ചു പ്രദേശത്തെ കടകൾ വഴി വിറ്റഴിച്ചു. ആദ്യസമയത്ത് ജോലിക്കാർ ഒന്നുമില്ലായിരുന്നു. എല്ലാം സ്വയം ചെയ്തു. ആറു മാസംകൊണ്ട് സിപ് അപ് മികച്ചൊരു സംരംഭമാക്കി വളർത്തിയെടുക്കാനായി. അതിനിടെയാണ് ക്ഷീരോൽപന്ന നിർമാണവുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ സഫീറിന് അവസരം ലഭിക്കുന്നത്. 

ഓച്ചിറയിൽ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ രണ്ട് ആഴ്ച നീണ്ടുനിന്ന പരിശീലനം സംരംഭകരംഗത്ത് ചുവടുറപ്പിക്കാൻ വലിയ പ്രചോദനം നൽകി. പാൽ അധിഷ്ഠിത  ഉൽപന്നങ്ങളുടെ നിർമാണത്തെക്കുറിച്ച് കാര്യമായി മനസ്സിലാക്കാൻ അതിലൂടെ കഴിഞ്ഞു. വ്യവസായ വകുപ്പിന്റെ സഹായംകൂടി ലഭിച്ചപ്പോൾ സംരംഭം വൈവിധ്യവൽക്കരിക്കുക എളുപ്പമായി. അങ്ങനെയാണ് പാൽ ഉൽപന്നങ്ങളിലേക്കും കടക്കുന്നത്.

ജപ്തിയിൽനിന്നു രക്ഷിച്ചു

രണ്ടര വർഷക്കാലം സൗദിയിൽ ജോലി ചെയ്തുവെങ്കിലും ഒന്നും സമ്പാദിക്കാനായില്ല. ഒരുവിധത്തിലാണ് നാട്ടിൽ തിരിച്ചെത്തിയത്. ആരെയും ഒന്നും അറിയിക്കാതെ കഴിഞ്ഞു കൂടുന്നതിനിടെ വീട് ജപ്തി ഭീഷണിയിലായി. സഹകരണ ബാങ്കിൽനിന്നു കിടപ്പാടം പണയംവച്ച് 30,000 രൂപ വായ്പ എടുത്തായിരുന്നു ഗൾഫിലേക്കു വിമാനം കയറിയത്. ഒന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ജപ്തി െചയ്യാൻ ഉദ്യോഗസ്ഥർ വീട്ടുമുറ്റത്തെത്തി. അപേക്ഷ പ്രകാരം ജപ്തി അൽപകാലം കൂടി നീട്ടിക്കിട്ടി. ഇതിനിടയിൽ സഫീർ സിപ് അപ് കച്ചവടം തുടങ്ങിയിരുന്നു. അതിൽനിന്നു മികച്ച വരുമാനം കിട്ടിത്തുടങ്ങിയതോടെ ഗഡുക്കളായി വായ്പയും പലിശയും അടയ്ക്കാൻ കഴിഞ്ഞു. ഈ ബിസിനസാണ് തന്നെ ജപ്തിയിൽനിന്നു രക്ഷിച്ചതെന്നു അഭിമാനത്തോടെ പറയുന്നു ഈ യുവസംരംഭകൻ. 

safeerb4u-june

150 ൽപരം വ്യത്യസ്ത ഉൽപന്നങ്ങൾ

150 ൽപരം വ്യത്യസ്ത ഉൽപന്നങ്ങളാണ് ഇപ്പോൾ ഉണ്ടാക്കി വിൽക്കുന്നത്. സിപ് അപ് മുതൽ നെയ്യ്, ഐസ്ക്രീം തുടങ്ങി ആ നിരനീളുകയാണ്. പ്ലാന്റിൽ മാത്രം 10 ജോലിക്കാർ പണിയെടുക്കുന്നു. കൂടാതെ തൊട്ടടുത്ത് ചക്കുവെള്ളയിൽ ഒരു ഐസ്ക്രീം  ഔട്‌ലെറ്റും പ്രവർത്തിക്കുന്നുണ്ട്.

ഏകദേശം 1,500 ചതുരശ്രയടി ഫാക്ടറി കെട്ടിടം സ്വന്തം സ്ഥലത്തുണ്ട്. ഒരു കോടി രൂപയുടെ മെഷിനറികളും സ്വന്തമാണ്. പാസ്ചുറൈസർ, ഹോമോജിനൈസർ, ഹീറ്റ് എക്സ്ചേഞ്ചർ, കണ്ടിന്യൂവസ് ഫ്രീസർ, സ്റ്റീം ബോയിലർ, സീലിങ്/പാക്കിങ് മെഷീനുകൾ, വേയിങ് ബാലൻസുകൾ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ.

നാലു കോടി വിറ്റുവരവ്

നാലു കോടി രൂപയുടെ വിറ്റുവരവും അതിൽ 15%  അറ്റാദായവും ഇപ്പോൾ കിട്ടുന്നുണ്ട്. ഒരു കോടിയോളം രൂപയുടെ ബാങ്ക് വായ്പ എടുത്തു. അതിന് നാലു പ്രാവശ്യം സബ്സിഡിയും ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഓൻട്രപ്രനർ സപ്പോർട്ട് സ്കീം പ്രകാരമാണ് സബ്സിഡികൾ ലഭിച്ചത്.

ഭാര്യ ഹസീനയാണ്  സ്ഥാപനത്തിന്റെ  അക്കൗണ്ട് നോക്കുന്നത്. വാങ്ങൽ/വിൽക്കലുകളും ഹസീന നോക്കുന്നു. മക്കളിൽ ഫർസാന 10–ാം ക്ലാസിലും ഫാത്തിമ 7–ാം ക്ലാസിലും പഠിക്കുന്നു. പെൻഷൻകാരിയായ ഉമ്മ ഷെറീഫയാണ് തുടക്കകാലത്ത് സാമ്പത്തികമായി സഹായിച്ചത്. 

ഫ്രഷ് മിൽക്ക് നേരിട്ട്

ഡെയറിയിൽനിന്നു നേരിട്ട് പാൽ സംഭരിക്കുന്നു. പാലിൽനിന്നു പാൽക്രീം  ഇവിടെത്തന്നെ േവർതിരിച്ചെടുക്കുകയാണ്. പാൽപൊടി, പഞ്ചസാര, ഫ്ലേവറുകൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം നേരിട്ടുപോയി ഗുണമേന്മ ഉറപ്പുവരുത്തി വാങ്ങുന്നു. അസംസ്കൃത വസ്തുക്കൾ എല്ലാം സുലഭമായി കിട്ടുമെങ്കിലും കടമായൊന്നും ലഭിക്കാറില്ല. സ്വന്തം ഫാമിലെ ഫാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

ഉൽപാദനം ഇരട്ടിയാക്കണം

ഇന്നത്തെ ഉൽപാദനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് സഫീർ. ഇതിനായി പുതിയ പ്ലാന്റ് തുടങ്ങാനാണ് ശ്രമം. അതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. 

മത്സരത്തിലും സാധ്യതകൾ ഏറെ

ഐസ്ക്രീം ഉൽപന്നങ്ങൾക്ക് മത്സരമുണ്ട്. എങ്കിലും അവസരങ്ങൾ ധാരാളമാണെന്ന് സഫീർ പറയുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഷോപ്പുകളിൽ നേരിട്ടാണ് വിതരണം. വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവിടങ്ങളാണ് മറ്റൊരു പ്രധാന വിൽപന മാർഗം. കേറ്ററിങ് സർവീസുകൾ പ്രധാന കസ്റ്റമേഴ്സ് ആണ്. ഗുണമേന്മയിൽ ഏറെ ശ്രദ്ധിക്കുന്നു. മികച്ചയിനം അസംസ്കൃതവസ്തുക്കൾ മാത്രം ഉപയോഗിക്കുന്നു. ഇതെല്ലാം ചേർന്നു സമ്മാനിച്ച വിജയമാണ് തന്റേതെന്ന് സഫീർ പറയുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിജയതന്ത്രങ്ങൾ

∙ രൊക്കം പണം നൽകിയുള്ള ബിസിനസ് മാത്രം.

∙ പഴങ്ങളും പൾപ്പും  പാൽക്രീമും സ്വന്തം പ്ലാന്റിൽത്തന്നെ നിർമിക്കുന്നു.

∙ ഫ്രഷ് പാലിൽ മാത്രം ഐസ്ക്രീം ചെയ്യുന്നു.

∙ സ്വന്തം ഫാമിലെ പാഷൻ ഫ്രൂട്‌സ് ഉപയോഗിക്കുന്നു.

∙ പരമാവധി പ്രാദേശികമായ പഴങ്ങൾ ഉപയോഗിക്കുന്നു.

∙ വിപണിയെക്കാൾ അൽപം കുറഞ്ഞ വിലയ്ക്ക് നൽകുന്നു.

∙ നേരിട്ട് എത്തിക്കുന്നു.

∙ മികച്ച രുചിയും പാക്കിങ്ങും.

English Summary : Success Story Of an NRI Returnee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com