ADVERTISEMENT

തേൻ സംഭരിച്ച് ‘പൂന്തേൻ’ എന്ന ബ്രാൻഡിൽ വ്യത്യസ്ത ഫ്ലേവറുകളിൽ വിപണിയിലെത്തിക്കുകയാണ് മൂവാറ്റുപുഴയ്ക്കടുത്ത് പുന്തേൻ മസാലക്കൂട്ട് സാരഥി സാബു പി. മാത്യു. കർഷകൻ കൂടിയായ ഇദ്ദേഹത്തിന്റെ വിജയകഥ ഒട്ടേറെ സംരംഭകർക്കു പ്രചോദനമേകും. സഹ കർഷകരിൽനിന്നു സംഭരിക്കുന്ന േതൻ സംസ്കരണത്തിലൂടെ ജലാംശം നീക്കി മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, അയമോദകം, തിപ്പലി, കറുകപ്പട്ട, തുളസി, ഓറഞ്ച്, ഏലയ്ക്ക തുടങ്ങിയ ഫ്ലേവറുകളിലും അല്ലാതെയും വിതരണം ചെയ്യുന്നു. കൂടാതെ കറിമസാലകളും ഉണക്കിയ മത്സ്യം, മാംസം എന്നിവയും ഇദ്ദേഹം വിൽക്കുന്നുണ്ട്. ഓരോ ഫ്ലേവറിനും പ്രത്യേകം സ്പൈസസ് ഓയിൽ മിക്സ് ചെയ്താണ് ഔഷധ േതനുകൾ നിർമിക്കുക.

സംഭരണവും സംസ്കരണവും

∙ കർഷകരിൽനിന്നു നേരിട്ട് േതൻ സംഭരിക്കുന്നു.

∙ 250 കിലോഗ്രാം ശേഖരിച്ചു കഴിഞ്ഞാൽ ജലാംശം നീക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു.

∙ മാവേലിക്കരയിലുള്ള ഹോർട്ടി കോർപ്പിന്റെ പ്രോസസിങ് കേന്ദ്രത്തിലെത്തിച്ചാണ് ഇതു ചെയ്യുന്നത്. 

∙ ജലാശം 19% ആയി കുറയ്ക്കുന്നു. പ്രോസസിങ് ചാർജ് കിലോഗ്രാമിന് 13 രൂപയാണ്.

∙ നൽകുന്നതിന്റെ 90% തേൻ ആണ് ജലാംശം നീക്കിയശേഷം തിരികെ ലഭിക്കുക.

∙ ഗുണം നഷ്ടപ്പെടുന്നില്ല എന്നു മാത്രമല്ല, ഏറെനാൾ േകടു കൂടാതെ ഉപയോഗിക്കാനും ജലാംശം നീക്കുന്നതു വഴി സാധിക്കുന്നു.

∙ പല അനുപാതങ്ങളിൽ ഫ്ലേവറുകൾ ചേർത്ത് േതൻ മിക്സ് ചെയ്യുന്നു.

∙ ഗ്ലാസ് ബോട്ടിലുകളിൽ നിറച്ച് 250 ഗ്രാം 350 രൂപ നിരക്കിൽ വിൽക്കുന്നു.

കർഷകരിൽനിന്നു തേൻ സംഭരിക്കുന്നു

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ മികച്ച വില ലഭ്യമാക്കുക, കുറഞ്ഞ റിസ്കിൽ ഒരു ബിസിനസ് സംരംഭം നടത്തുക, ഒരു ബ്രാൻഡ് ഉണ്ടാക്കുക, മത്സരം കുറഞ്ഞ ഒരു ഉൽപന്നം വിപണിയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സാബു ‘പൂന്തേൻ’ എന്ന സംരംഭത്തിലേക്ക് എത്തുന്നത്. മൂവാറ്റുപുഴയിൽ ഒരു ഹാർഡ്‌വെയർ ഷോപ്പും ഇദ്ദേഹം നടത്തുന്നുണ്ട്.

അസംസ്കൃത വസ്തുവായ തേൻ കർഷകരിൽനിന്നു നേരിട്ടാണു വാങ്ങുന്നത്. കിലോഗ്രാമിന് 200 രൂപ നിരക്കിൽ അവർക്കു നൽകും. ഫെബ്രുവരി മുതൽ മേയ് മാസം വരെയാണ് േതൻ സുലഭമായി ലഭിക്കുക. അപ്പോൾ വാങ്ങി സംഭരിച്ചു വയ്ക്കുന്നു. കോലഞ്ചേരിയിലെ

സിന്തൈറ്റ് എന്ന സ്ഥാപനത്തിൽനിന്നുമാണ് സ്പൈസസ് ഓയിലുകൾ വങ്ങുന്നത്. പാക്കിങ് ബോട്ടിലുകൾ കൊരട്ടിയിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നു വാങ്ങും. മിക്സിങ്, പാക്കിങ്, സീലിങ് എന്നിവ മാത്രമാണു സ്ഥാപനത്തിൽ െചയ്യുക.

honey

വിതരണക്കാർ വഴിയും വിൽപന

മൂവാറ്റുപുഴയിൽ തൊടുപുഴ റോഡരുകിലുള്ള ഷോപ്പ് വഴിയാണ് പ്രധാന വിൽപന. ഏതാനും വിതരണക്കാർ വഴിയും വിപണിയിൽ എത്തുന്നു. ഓൺലൈനിൽ ഓർഡർ നൽകിയാലും എത്തിച്ചുകൊടുക്കാൻ സൗകര്യം ഉണ്ട്. 

ഉപയോഗിച്ചവർ പറഞ്ഞറിഞ്ഞ്, വാമൊഴി വഴിയുള്ള പ്രചരണത്തിലൂടെയും ആവശ്യക്കാരെത്തുന്നു. ഭാവിയിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ കൂടുതൽ വിതരണക്കാരെ കണ്ടെത്താനും ബിസിനസ് വിപുലപ്പെടുത്താനും ആലോചനയുണ്ട്. തികച്ചും നൂതനമായ ഒരു ഉൽപന്നം എന്ന നിലയിൽ വിപണി മികച്ചതാണ്. ഇപ്പോൾ ശരാശരി 5 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടവും 20% അറ്റാദായവുമാണ് ലഭിക്കുന്നത്. 

മെഷിനറികൾ വേണ്ട

500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. മൂന്നു ജോലിക്കാരുണ്ട്. യാതൊരു വിധ മെഷിനറികളും ഉപയോഗിക്കുന്നില്ല. മിക്സിങ് ചെയ്ത് പാക്ക് ചെയ്യുകയാണു രീതി. അതുകൊണ്ട് റിസ്ക് കുറവാണ്.

ഭാര്യ സിമി, സാബുവിനെ ബിസിനസിൽ സഹായിക്കുന്നു. മക്കൾ രാഹുലും ലനയും സിഎ വിദ്യാർഥികളാണ്. ബന്ധുവായ നിഖിൽ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നു.

സ്പൈസസ് ഹണി, ഹോംമെയ്ഡ് ഹണി എന്നിവ വിദേശ വിപണിയിൽ എത്തിക്കുകയാണ് സാബുവിന്റെ അടുത്ത ലക്ഷ്യം. അതിനുള്ള ചുവടുവയ്പു തുടങ്ങിക്കഴിഞ്ഞു ഈ സംരംഭകൻ. 

പുതുസംരംഭകർക്ക്

യാതൊരു സ്ഥിരനിക്ഷേപവും ഇല്ലാതെ ചെയ്യാൻ കഴിയുന്നൊരു ബിസിനസാണിത്. മികച്ച അവസരങ്ങളും സാഹചര്യവും ഉണ്ട്. 

2 ലക്ഷം രൂപ മുതൽമുടക്കിയാൽ വീട്ടിൽത്തന്നെ അസംസ്കൃത വസ്തുക്കൾ സമാഹരിച്ചു സംസ്കരിച്ച് വിപണിയിലെത്തിക്കാം. പ്രതിമാസം 2 ലക്ഷം രൂപയുടെ കച്ചവടം ലഭിച്ചാൽപോലും 40,000 രൂപ അറ്റാദായം പ്രതീക്ഷിക്കാവുന്നതാണ്. സ്വയംതൊഴിൽ എന്ന നിലയിൽ ആർക്കും ആരംഭിക്കാം. 

ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പിലെ മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ്

English Summary : Honey will Give Income in a Different Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com