ADVERTISEMENT

ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും വളരെയധികം ഡിമാന്റുള്ള ജോലിയാണ് അക്കൗണ്ടന്റ് എന്നത്. എന്നാൽ ഇന്ന് കോളജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന ബികോം ബിരുദധാരികൾക്കും എംകോം ബിരുദധാരികൾക്കും പ്രായോഗിക തലത്തിൽ അക്കൗണ്ടിങ്ങിന്റെ എബിസിഡി പോലും അറിയില്ല എന്നതാണ് വാസ്തവം. തൊഴിലിടങ്ങളിൽ അക്കൗണ്ടന്റിന്റെ ഒഴിവുകൾ നികത്താനാകാതെ തൊഴിലുടമകൾ പരക്കം പായുന്നതും കാണാം. ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ തോറ്റു നിൽക്കുന്ന ചിറയിൻകീഴുകാരൻ വിശാൽ വ്യത്യസ്തനായത് അവിടെയാണ്. ബിരുദം കഴിഞ്ഞിറങ്ങുന്നവരെ മികച്ച അക്കൗണ്ടന്റാക്കി മാറ്റാനുള്ള വിശാലിന്റെ ആശയമാണ് പ്രാക്റ്റിക്കൽ അക്കൗണ്ടിങ് സെന്റർ (PAC) എന്ന സ്ഥാപനത്തിന്റെ വിജയ രഹസ്യം.

കഠിനകാലം

ഒരു ഫിനിഷിങ് സ്ക്കൂൾ പോലെ ഇതിനായി ഒരു സ്ഥാപനം തുടങ്ങുക. അവിടെ അക്കൗണ്ടിങ്ങിന്റെ പ്രാക്ടിക്കൽ ട്രെയിനിങ് നൽകുക. ട്രെയിനിങ് കഴിഞ്ഞിറങ്ങുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൂടി നൽകാൻ കഴിഞ്ഞാൽ അതവർക്ക് ജോലി കിട്ടാനും എളുപ്പമാകും. അങ്ങനെ 2008ൽ തന്റെ 25-ാം വയസ്സിൽ കിളിമാനൂരിൽ പ്രാക്ടിക്കൽ അക്കൗണ്ടിങ് സെന്റർ (പാക്) എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയായിരുന്നു ചിറയിൻകീഴുകാരനായ പി.എസ് വിശാൽ. ഈ രംഗത്ത് ധാരാളം സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവരെല്ലാം തിയറി പഠിപ്പിക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ പ്രാക്ടിക്കൽ പഠനത്തിലൂന്നിയ കോഴ്സ് മൊഡ്യൂൾ സെറ്റ് ചെയ്തു കൊണ്ടാണ് വിശാലിന്റെ വരവ്.

visal5

അക്കൗണ്ടിങ് പഠിച്ചിറങ്ങി ചെറിയ അക്കൗണ്ടിങ് രംഗത്തെ ചെറിയ ജോലികളൊക്കെ ചെയ്തു കൊണ്ടിരുന്ന സമയത്താണ് രണ്ടു സുഹൃത്തുക്കളുമൊത്ത് പ്രാക്ടിക്കൽ അക്കൗണ്ടിങ് സെന്റർ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. 10000 രൂപ മുതൽ മുടക്കിൽ വീട്ടിൽ നിന്നു കൊണ്ടുവന്ന മേശയും കസേരയും ഇട്ടായിരുന്നു തുടക്കം. ആദ്യ രണ്ടു മാസം ഒരു കുട്ടിയെ പോലും കിട്ടിയില്ല. അടിസ്ഥാന ആശയം വളരെ പുതുമയുള്ളതല്ലെങ്കിലും വലിയ പ്രതീക്ഷയോടെയായിരുന്നു തുടക്കം. പ്രതീക്ഷ പോലെ ക്ലിക്കായില്ല, സർക്കാർ ജോലി കിട്ടിയതോടെ സുഹൃത്തിന് പിൻമാറേണ്ടിയും വന്നു. അതോടെ കിളിമാനൂരിലെ സ്ഥാപനം പൂട്ടി, ആറ്റിങ്ങൽ മാത്രമായി സാന്നിധ്യം. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന വാശിയിൽ ബസ് കൂലിക്കുപോലും പണം കണ്ടെത്താനാകാതെ വിഷമിച്ച നാളുകളായിരുന്നുവത്.

കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പല രീതിയിലുള്ള പ്രമോഷൻ നടത്തിയെങ്കിലും ഫലം നിരാശയായിരുന്നു. പിന്നീട് പ്രമോഷൻ രീതികൾ മാറ്റി. കുട്ടികൾ ഓരോരുത്തരായി റജിസ്റ്റർ ചെയ്തു തുടങ്ങി.

ക്ലിക്കായത് ഇങ്ങനെ

അക്കൗണ്ടിങിന്റെ ബാലപാഠങ്ങൾ ഒന്നും അറിയാതെയാണ് കൊമേഴ്സ് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നത്. ബുക്ക് കീപ്പിങ്, അക്കൗണ്ടൻസി, ടാക്സ് എന്നിങ്ങനെ ഒന്നിനെ കുറിച്ചും ഒരു വിവരവും ഇവർക്കുണ്ടാകില്ല. ഏതെല്ലാം പുസ്തകം? എങ്ങനെയെല്ലാം കണക്കെഴുതണം, ലാഭവും നഷ്ടവും എങ്ങനെ കണക്കാക്കാം ഇതൊന്നും അറിയില്ല. അതുകൊണ്ട് സ്ഥാപനങ്ങളിൽ നേരിട്ട് ജോലിക്ക് കയറുക ഇവർക്ക് ബുദ്ധിമുട്ടാണ്. 

കമ്പനികളുടെ ഓഡിറ്റ് ചെയ്ത കണക്കുകളും പുസ്തകങ്ങളും സംഘടിപ്പിച്ച് അത് വീണ്ടും ചെയ്യിച്ചു കൊണ്ട് പരിശീലിപ്പിക്കുന്ന രീതിയാണ് നടപ്പാക്കിയത്. മിടുക്കുള്ളവർ മൂന്നു മാസത്തിനകം തന്നെ ജോലിക്ക് പ്രാപ്തരാകും.

100 ശതമാനം പ്ലേസ്മെന്റ്

ഇങ്ങനെയൊരു ഓഫർ വയ്ക്കാൻ ആദ്യമൊക്കെ ഒരു ശങ്കയുണ്ടായിരുന്നു. എന്നാൽ പഠിച്ചു പൂർത്തിയാക്കിയ എല്ലാവർക്കും ജോലി ലഭിച്ചു. ജോലി കിട്ടിയില്ലെങ്കിൽ കോഴ്സിന്റെ പണം തിരികെ നൽകും. സാധാരണ കോഴ്സിന് 4000 രൂപ പ്രവേശന ഫീസും 1800 രൂപ പ്രതിമാസ ഫീസും ഉണ്ട്. പ്രധാനമായും ആറ് തരം സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് രീതികളാണ് പഠിപ്പിക്കുന്നത്. പ്രൊപ്രൈറ്റർഷിപ്പ്, പാർട്ട്ണർഷിപ്പ്, നോൺ ട്രേഡിങ്, ട്രേഡിങ്, കൺസ്ട്രക്ഷൻ, മാനുഫാക്ചറിങ് എന്നിവയാണവ.

അക്കൗണ്ടിങ് സോഫ്റ്റ്  വെയറുകളിലും പരിശീലനം

ടാലി, പീച്ച് ട്രീ, ക്വിക്ക് ബുക്സ് പ്രൊ, എം.എസ് എക്സൽ തുടങ്ങി സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ ഉപയോഗിക്കുന്ന SAP ERP സോഫ്റ്റ് വെയറിന്റെ അംഗീകൃത പരിശീലന കേന്ദ്രമാണ് പാക്. പരിശീലനം നേടുന്നവർക്ക് SAP ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് കിട്ടും. ഇതിനുള്ള ട്രെയിനിങ് ഫീസ് 25000 രൂപയാണ്.

സ്പെഷൽ ഗൾഫ് ട്രെയിനിങ്

പാക്കിൽ നിന്ന് പഠിച്ചവർക്ക് ഗൾഫിൽ വലിയ അവസരങ്ങൾ കിട്ടുന്നുണ്ട്. ഗൾഫിൽ ജോലി തേടുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഗൾഫ് വാറ്റ് അക്കൗണ്ടിങ്, വാറ്റ് ഫയലിങ് എന്നിവയിലും പരിശീലനം കിട്ടും. ഇതിനുള്ള ഫീസ് 8000 രൂപ. 

visal2

7000 പേർ പഠിച്ചിറങ്ങി

പ്രാക്ടിക്കൽ അക്കൗണ്ടിങ് സെന്ററിൽ നിന്നും ഇതിനകം 7000 പേർ പഠിച്ചിറങ്ങി. പഠിച്ചവരെല്ലാം ഗൾഫിലും നാട്ടിലുമായി ജോലിയും നേടി. കുട്ടികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് വിജയിക്കാനുള്ള പരിശീലനം നൽകുന്നു. മോക്ക് ഇന്റർവ്യൂകളിലൂടെ ഭയം മാറ്റുന്നു. പ്ലേസ്മെന്റ് സെല്ലിന്റെ മികച്ച പ്രവർത്തനം ആണ് പ്രാക്ടിക്കൽ അക്കൗണ്ടിങ് സെന്ററിന്റെ കാതൽ എന്നു വിശാൽ പറയുന്നു.

ഒരു ജോലിയ്ക്ക് പ്രാപ്തരാക്കി ജോലി വാങ്ങി കൊടുക്കുക, വിജയിക്കുകയാണെങ്കിൽ നല്ല വരുമാനവും ഉണ്ടാക്കാം. പ്രതിമാസം ഒരു അമ്പതിനായിരം രൂപയെങ്കിലും ഉണ്ടാക്കാൻ പറ്റിയാൽ വിജയിച്ചു എന്ന് തോന്നിയിടത്തു നിന്നും പ്രതിവർഷം 60 ലക്ഷം വരുമാനം ഉണ്ടാക്കുന്ന സ്ഥിതിയിലെത്തി നിൽക്കുന്നു വിശാലിന്റെ ബിസിനസ് ഇന്ന്.

തിരുവനന്തപുരത്തിന്റെ ഹൃദയത്തിലും പാക്

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനു എതിർവശത്തുള്ള കെഎസ്ആർടിസി സ്റ്റേഷന്റെ പത്താം നിലയിൽ രണ്ടു മാസം മുമ്പ് പ്രാക്ടിക്കൽ അക്കൗണ്ടിങ് സെന്റർ പ്രവർത്തനമാരംഭിച്ചു. എല്ലാ അധ്യയന ദിവസങ്ങളിലും ഇവിടെ ക്ലാസുണ്ട്.

ഭാവി പരിപാടി

ഓരോ വർഷവും ഒരു പുതിയ ബ്രാഞ്ച് ... അങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ഇതാണ് ആഗ്രഹം.

വിവരങ്ങൾക്ക് Mobile : 9895283828

English Summary : How The PAC became a Big Success in Practical Accountancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com