മൽസരം വമ്പൻ ബ്രാൻഡുകളോട്, വിറ്റുവരവാകട്ടെ മാസം 40 ലക്ഷം രൂപ!

Mail This Article
വെജ് ദം ബിരിയാണി, ഗ്രീൻ ബിരിയാണി, റൈസ് ബിരിയാണി, ക്യാപ്സ് (CAPS)ചീസ് ബോൾ ഗോൾഡ്, റിങ് ആൻഡ് ലിറ്റിൽ റിങ്....നല്ല വെറൈറ്റി പേരുകളല്ലേ? പാലക്കാട്ടെ എബി ഫോർച്യൂണ്‍ ഫുഡ്സ് പുറത്തിറക്കുന്ന കുർക്കുറെ, ലെയ്സ് മോഡൽ ഉൽപന്നങ്ങളാണിവ. ഐടിസി, പെപ്സികോ തുടങ്ങിയ വമ്പൻമാരോടാണ് പാലക്കാട് കരിപ്പോടിനടുത്തു പൂന്തോണിയിലുള്ള എബി ഫോർച്യൂൺ ഉടമ ഭവ്യന്തും മത്സരിക്കുന്നത്.
ചെറുപ്പത്തിലെ പ്ലാൻ ചെയ്ത ബിസിനസ്
ഭവ്യന്തും സുഹൃത്തായ അനീഷും ചേർന്നു തുടങ്ങിയ സ്ഥാപനമാണ് എബി ഫോർച്യൂൺ. ബ്രാൻഡഡ് ഉൽപന്നങ്ങളുടെ സ്നാക്സുകൾ ചെറുപ്പത്തിലേ കഴിക്കുമായിരുന്നു. അന്നുമുതൽ മനസ്സിൽ കൊണ്ടുനടന്ന ബിസിനസ് ആശയമാണിതെന്നു ഭവ്യന്ത് പറയുന്നു.
സ്നാക്സുകളുടെ വിതരണം ഏറ്റെടുത്തുകൊണ്ടായിരുന്നു ഭവ്യന്തിന്റെ തുടക്കം. മാർക്കറ്റിങ് സാധ്യതകളെക്കുറിച്ചു നന്നായി പഠിക്കുവാൻ ഇത് അവസരമൊരുക്കി. മികച്ച വിപണിയുള്ള, ലാഭം നേടാനാവുന്ന ബിസിനസ് അങ്ങനെ സ്വയം കണ്ടെത്തുകയായിരുന്നു. രണ്ടു വർഷത്തിലേറെയായി സംരംഭം നടത്തുന്നു. കോവിഡ് കാലത്തെ പ്രശ്നങ്ങൾ എല്ലാം മാറി, കമ്പനി നേടുന്നതു മികച്ച വളർച്ചയാണ്.
ചോളം മുഖ്യ അസംസ്കൃത വസ്തു
ചോള (കോൺ) മാണ് സ്നാക്സ് നിർമാണത്തിനുപയോഗിക്കുന്ന മുഖ്യ അസംസ്കൃത വസ്തു. അരിയും ഉപയോഗിക്കുന്നു. വിവിധയിനത്തിലുള്ള മസാലകളും എണ്ണകളുമാണ് മറ്റു േചരുവകൾ. ചോളം ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. അതു സുലഭമായി ലഭിക്കുന്നു. സ്വകാര്യ ഏജന്റുമാർ ഇവ കൃത്യമായി സപ്ലൈ ചെയ്തു വരുന്നു. അസംസ്കൃത വസ്തുക്കൾ ക്രെഡിറ്റിൽ ലഭിക്കില്ല. എന്നാൽ, ഇവ ക്ഷാമമില്ലാതെ ലഭിക്കും. ചോളം ഒഴികെയുള്ളവ പ്രാദേശികമായി സംഭരിക്കണം. എണ്ണ, ഉപ്പ്, മസാലകൾ, പാക്കിങ് സാമഗ്രികൾ എന്നിവയാണു മറ്റ് അസംസ്കൃത വസ്തുക്കൾ.
നിർമാണരീതി സിംപിൾ ആണ്

ചോളം നനച്ചശേഷം എക്സ്ട്രൂഡർ (Extruder) വഴി പൊരിച്ചെടുക്കുന്നു. പിന്നീട് കൺവെയർ വഴി റോസ്റ്ററിലേക്കു പോകുന്നു. റോസ്റ്റിങ് സമയത്തുതന്നെ എണ്ണ, മസാല മിക്സുകൾ ചേർക്കുന്നു. പിന്നീടു പാക്ക് ചെയ്ത് മാല പോലെയാക്കി വിപണിയിലേക്ക്. 5 രൂപ മുതൽ 20 രൂപ വരെയാണ് വിവിധ പാക്കറ്റുകളുടെ വില. ആറിനം ഉൽപന്നങ്ങളാണ് എബി ഫോർച്യൂൺ വിൽക്കുന്നത്.
മുടക്ക് 50 ലക്ഷം, മാസവരുമാനം 20 ലക്ഷം

ഏകദേശം 50 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയത്. മെഷിനറികൾക്കു മാത്രം 40 ലക്ഷം രൂപയോളം വരും. എൻട്രപ്രനർ സപ്പോർട്ട് സ്കീം പ്രകാരം സർക്കാർ സബ്സിഡിയുണ്ട്. 35% അല്ലെങ്കിൽ പരമാവധി 40 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം ലഭിക്കും. മിക്സിങ് മെഷീൻ, എക്സ്ട്രൂഡർ മെഷീൻ, കൺവെയർ, റോസ്റ്റർ, ഓയിൽ സ്പ്രെഡർ, പാക്കിങ് മെഷീൻസ് എന്നിവയാണ് പ്രധാന മെഷിനറികൾ. വാടകക്കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. 15 എച്ച്പി പവറും ഉപയോഗിക്കുന്നു. 8 തൊഴിലാളികളുമുണ്ട്.
ഏകദേശം 20 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമാണു നടക്കുന്നത്. 20 ശതമാനമാണ് അറ്റാദായം. വിറ്റുവരവ് 40 ലക്ഷം രൂപയിലേക്കു ഉയർത്താനാകുമെന്നാണു പ്രതീക്ഷ
വിതരണക്കാർ വഴി വിൽപന
എല്ലാ ജില്ലയിലും വിതരണക്കാർ ഉണ്ട്. സൂപ്പർ മാർക്കറ്റുകൾ, പെട്ടിക്കടകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവ ലഭ്യമാക്കി വരുന്നു. ക്രെഡിറ്റ് നൽകാറില്ല. എത്ര ഉൽപാദിപ്പിച്ചാലും വിൽക്കാൻ കഴിയുന്ന ഒരു സ്ഥിതി ഇപ്പോഴുണ്ടെന്ന് ഭവ്യന്ത് പറയുന്നു. വലിയ മത്സരം നേരിടേണ്ടതായി വരുന്നില്ല. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള പരസ്യങ്ങളുടെ ആവശ്യവുമില്ല. കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കി ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണു ഭവ്യന്ത്.
English Summary : Success Story of a Snack Manufacturing Unit