തദ്ദേശ സ്ഥാപനങ്ങൾക്ക് കമ്മി ബജറ്റ് പ്രതിസന്ധി

Mail This Article
തിരുവനന്തപുരം∙ കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ 60 ശതമാനത്തിലേറെ ഇളവു വരുത്തിയ സർക്കാർ തീരുമാനംമൂലം, സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങൾ ഉയർന്ന തനതു വരുമാനം കണക്കാക്കി പാസാക്കിയ ബജറ്റുകൾ പ്രതിസന്ധിയിൽ. അവതരിപ്പിച്ച മിച്ച ബജറ്റുകൾ കമ്മി ബജറ്റിലേക്കു നീങ്ങുന്ന സാഹചര്യം വരുന്നതിനാൽ ഭരണഘടനാപ്രതിസന്ധിക്കും വഴിതുറക്കുമെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങൾ.
കൂടിയ പെർമിറ്റ് ഫീസ് പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ നിർബന്ധിക്കുകയും പിന്നീട് ഇളവു വരുത്തി പ്രതിസന്ധിയിലാക്കുകയും ചെയ്തുവെന്ന ആരോപണമാണ് തദ്ദേശ ജനപ്രതിനിധികൾ ഉയർത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയാണ്, തിരുത്തൽ നടപടികളുടെ ഭാഗമായി പെർമിറ്റ് ഫീസിൽ സർക്കാർ ഇളവുവരുത്തിയത്.

പെർമിറ്റ്, അപേക്ഷ, ലേ ഔട്ട് അപ്രൂവലിനുള്ള സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള ഫീസിൽ നിന്നു പ്രതീക്ഷിച്ച വരുമാനം കൂടി കണക്കിലെടുത്താണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് 941 പഞ്ചായത്തുകളും 87 നഗരസഭകളും 6 കോർപറേഷനുകളും തയാറാക്കിയത്. ഫീസിൽ കുറവു വരുന്നതോടെ, പ്രതീക്ഷിച്ച വരുമാനം കുറയും. കെട്ടിടങ്ങളുടെ വസ്തുനികുതി അതത് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഏപ്രിലിൽ തന്നെ തദ്ദേശ സ്ഥാപനത്തിൽ അടച്ചാൽ 5% റിബേറ്റ് നൽകാനുള്ള സർക്കാർ തീരുമാനവും വരുമാനത്തിൽ കുറവു വരുത്തും.
ഇതനുസരിച്ചാണെങ്കിൽ ലക്ഷം രൂപ നികുതി നൽകുന്ന വാണിജ്യസ്ഥാപനത്തിന് 5000 രൂപ റിബേറ്റ് നൽകേണ്ടി വരും. ഇത്തരത്തിൽ തനതുവരുമാനത്തെ ബാധിക്കുന്നത് മറികടക്കാൻ പോംവഴി നിർദേശിക്കാത്തതാണ് പ്രതിസന്ധിയുടെ കാരണം.ഏപ്രിലിന് മുൻപ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കേരള പഞ്ചായത്ത്‌രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം മിച്ച ബജറ്റാണ് തദ്ദേശ സ്ഥാപനങ്ങൾ അവതരിപ്പിക്കേണ്ടത്. ഇതു ഭരണഘടനാപരമായ ബാധ്യതയാണ്. ബജറ്റ് വീണ്ടും അവതരിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.