വീട്, ഫ്‌ളാറ്റ് വാങ്ങാന്‍ അനുയോജ്യമായ സമയമിതാണ്, എന്തുകൊണ്ട്?
Mail This Article
ജീവിതത്തിലെ നിര്‍ണായക സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കും മുമ്പ് പുതിയ വര്‍ഷത്തില്‍ രണ്ട് വട്ടം ആലോചിക്കാം.
വാങ്ങാന്‍ ആലോചിക്കാം
വീട്, ഫ്‌ളാറ്റ് തുടങ്ങിയവ സ്വന്തമാക്കുന്നതിനുള്ള യോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍ എന്ന് പറഞ്ഞാല്‍ തെറ്റാകില്ല . രാജ്യത്താകമാനമുള്ള നഗരങ്ങളില്‍ ലക്ഷക്കണക്കിന് പാര്‍പ്പിട സമുച്ചയങ്ങള്‍ കെട്ടിക്കിടക്കുന്നതുമൂലമുള്ള വിലയിടിവ് മാത്രമല്ല ഇപ്പോള്‍ ഇതിനെ ആദായകരമാക്കുന്നത്. നിലവിലുള്ള വായ്പ പലിശയും കൂടിയാണ്. നിലവില്‍ ഭവനവായ്പയ്ക്ക് പ്രമുഖ ബാങ്കുള്‍ ഈടാക്കുന്ന ശരാശരി പലിശ 7.8 ശതമാനം മുതലാണ്. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ബാങ്കായ എസ് ബി ഐ ഭവന വായ്പ പലിശ നിരക്ക് 7.8-7.95 ലേക്ക് താഴ്ത്തിയിരുന്നു. ഇതിന് ചുവട് പിടിച്ച് മറ്റ് ബാങ്കുകളും പലിശ നിരക്ക്് കുറച്ചേക്കും എന്നു കരുതുന്നു. എച്ച്ഡി എഫ്‌സി,എല്‍ ഐ സി ഹൗസിംഗ് തുടങ്ങിയവ ഇതിനകം തന്നെ നേരിയ കുറവ് വരുത്തിയിട്ടുണ്ട്.
വായ്പ പലിശ 15 വര്‍ഷത്തെ താഴ്ചയില്‍
15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ വായ്പ പലിശ നിരക്ക് എട്ട് ശതമാനത്തിന് താഴെ വരുന്നത്. ബാങ്കുകള്‍ പലിശ നിരക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചതിന്റെ ആനുകൂല്യമാണിത്. ഇതിന് മുമ്പ് 2003-04 വര്‍ഷമാണ് പലിശ നിരക്ക് ഇങ്ങനെ കുറഞ്ഞത്. കുറഞ്ഞ പലിശനിരക്കിന്റെ പിന്‍ബലത്തില്‍ മരവിച്ച് നിന്ന് റിയല്‍ എസ്റ്റേറ്റ് മേഖല കരകയറുകയും പിന്നീട് റോക്കറ്റ് പോലെ കുതിച്ചുയരുകയുമായിരുന്നു. എന്നാല്‍ തത്ക്കാലം ഈ മേഖലയില്‍ ഒരു കുതിച്ച് ചാട്ടം പ്രതീക്ഷിക്കാനാവില്ല. രാജ്യത്ത് അന്ന് നിലനിന്നിരുന്ന സാമ്പത്തിക സാഹചര്യമല്ല ഇന്നുള്ളത്. സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലാണ്. രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. സമ്പദ് വ്യവസ്ഥ പിന്നോട്ടടിക്കുന്നതു മുലം വായ്പ പലിശ കുറയുന്നതിന് ഇനിയും ആര്‍ബി ഐ ഇടപെലുണ്ടായേക്കാം. അതേസമയം ഭക്ഷ്യ വിലക്കയറ്റമടക്കമുള്ള കാര്യങ്ങള്‍ ഇതിന് വിലങ്ങുതടിയാണ് താനും. വീട്,ഫ്‌ളാറ്റ് വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കും ഡിമാന്റില്ലാതെ കെട്ടിക്കിടക്കുന്ന മാര്‍ക്കറ്റും അനുയോജ്യ ഘടകങ്ങളാണ്. ഒരു പക്ഷെ കുറച്ച് കൂടി കാത്തിരിക്കുന്നതും നല്ലതാണ്. രണ്ടാമതൊരു വീട് എന്ന നിക്ഷേപ സാധ്യത മുന്നിൽ കണ്ടു വാങ്ങുന്നതാണ് അഭികാമ്യം. കാരണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന മാന്ദ്യവും പാര്‍പ്പിട സമുച്ചയങ്ങള്‍ കെട്ടികിടക്കുന്നതും കുറഞ്ഞ വായ്പ പലിശയും ആ നിലയ്ക്ക് അനൂകൂല സാഹചര്യങ്ങളാണെങ്കിലും വ്യക്തിഗത വീട് പണി ഇപ്പോഴും ചെലവേറിയ കാര്യമായി തുടരുന്നു. ഉയര്‍ന്ന പണിക്കൂലിയും ഉത്പന്നങ്ങളുടെ വിലക്കയറ്റവും വീടു പണി ഒട്ടും തന്നെ ആകര്‍ഷകമാക്കുന്നില്ല.