ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ ‘കിസാൻ വികാസ് പത്ര’ പദ്ധതിയിൽ മാർച്ച് 31 വരെ ചേരുന്നവർക്കു നിക്ഷേപത്തുക ഇരട്ടിയായി തിരികെക്കിട്ടാൻ വേണ്ടതു 113 മാസം മാത്രം. പലിശ കണക്കാക്കി നോക്കിയാൽ ഇത് അത്ര ആകർഷകമല്ലായിരിക്കാം. എന്നാൽ പലിശ നിരക്കിലെ സ്‌ഥിരതയും 100% സുരക്ഷിതത്വവും കൈമാറ്റ സ്വാതന്ത്ര്യവും കിസാൻ വികാസ് പത്രയെ ആകർഷകമാക്കുന്നു.

കർഷകരെ ഉദ്ദേശിച്ച് 1988ൽ ആരംഭിച്ചതാണു പദ്ധതി. എന്നാൽ പദ്ധതി ദുരുപയോഗം വ്യാപകമായ സാഹചര്യത്തിൽ ശ്യാമള ഗോപിനാഥ് സമിതിയുടെ നിർദേശ പ്രകാരം 2011ൽ ഇതു നിർത്തലാക്കി. ഏതാനും പരിഷ്‌കാരങ്ങളോടെ 2014ൽ പുനരാരംഭിച്ച പദ്ധതി ഇക്കഴിഞ്ഞ ഡിസംബറിൽ വീണ്ടും പരിഷ്‌കരിക്കുകയുണ്ടായി. കിസാൻ വികാസ് പത്ര 2019 എന്ന പേരിലുള്ള പദ്ധതിയാണ് ഇപ്പോൾ നിലവിലുള്ളത്.

പ്രായപൂർത്തിയായ ആർക്കും സ്വന്തം നിലയിലോ മൈനറുടെ പേരിലോ പദ്ധതിയിൽ ചേരാം. പ്രായപൂർത്തിയായ മൂന്നു പേർക്കു സംയുക്‌തമായും ചേരാം. വിദേശ ഇന്ത്യക്കാർക്കു പദ്ധതിയിൽ ചേരാൻ അനുവാദമില്ല. പദ്ധതിയിൽ ചേരാൻ തപാൽ ഓഫിസുകളെയാണു സമീപിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളെയും സമീപിക്കാം. 

നിക്ഷേപത്തുക

കുറഞ്ഞ നിക്ഷേപം 1000 രൂപ. ഉയർന്ന പരിധി ഇല്ല. തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ നിക്ഷേപകർ ബാധ്യസ്‌ഥരാണ്. നിക്ഷേപം 50,000 രൂപയിൽ കൂടുതലെങ്കിൽ പാൻ കാർഡ് വേണം. നിക്ഷേപം 10 ലക്ഷത്തിനു മുകളിലെങ്കിൽ വരുമാനത്തിനുള്ള തെളിവായി സാലറി സ്‌ലിപ് / ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് / ഐടി റിട്ടേൺ ആവശ്യമാണ്. 

പലിശ നിരക്ക്

നിലവിലെ പലിശ നിരക്ക് 7.6%. വാർഷികാടിസ്‌ഥാനത്തിൽ കൂട്ടുപലിശയായി കണക്കാക്കും. മൂന്നു മാസം കൂടുമ്പോൾ നിരക്കു പുനർനിർണയം ചെയ്യും. എന്നാൽ പുനർനിർണയം പദ്ധതിയിലെ നിലവിലുള്ള അംഗങ്ങൾക്കു ബാധകമായിരിക്കില്ല. ഭാവിയിൽ പലിശ കുറഞ്ഞാലും നിലവിലെ നിക്ഷേപകർക്കു വാഗ്‌ദത്ത നിരക്ക് ഉറപ്പ്.

കാലാവധിക്കു മുമ്പും

കാലാവധിക്കു മുമ്പു നിക്ഷേപം തിരികെ ലഭിക്കുമെങ്കിലും ആദ്യ രണ്ടര വർഷം ഈ സൗകര്യം ഇല്ല. 1000 രൂപയുടെ നിക്ഷേപം രണ്ടര വർഷത്തെ ‘ലോക്ക് – ഇൻ’ കാലയളവിനു ശേഷവും എന്നാൽ മൂന്നു വർഷത്തിനു മുമ്പും പിൻവലിച്ചാൽ 1173 രൂപയാണു തിരികെ ലഭിക്കുക. ആദ്യ മൂന്നു വർഷത്തിനു ശേഷവും എന്നാൽ മൂന്നര വർഷത്തിനു മുമ്പുമാണെങ്കിൽ 1211 രൂപ. ആദ്യ അഞ്ചു വർഷത്തിനു ശേഷവും എന്നാൽ അഞ്ചര വർഷത്തിനു മുമ്പുമാണെങ്കിൽ 1377 രൂപ.  ഏഴു വർഷത്തിനു ശേഷവും എന്നാൽ ഏഴര വർഷത്തിനു മുമ്പുമാണെങ്കിൽ 1564 രൂപ ലഭിക്കും. ഒൻപതു വർഷത്തിനു ശേഷവും എന്നാൽ കാലാവധിക്കു മുമ്പുമാണു പിൻവലിക്കുന്നതെങ്കിൽ 1778 രൂപയാണു ലഭിക്കുക. 113 മാസം പൂർത്തിയായാൽ 2000 രൂപ.

നോമിനേഷവും കൈമാറ്റവും

അവകാശിയെ നാമനിർദേശം ചെയ്യാൻ നിക്ഷേപകർക്ക് അവസരമുണ്ട്. സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യാനും സ്വാതന്ത്ര്യം. ബാങ്കുകളിൽനിന്നോ ബാങ്ക് ഇതര സ്‌ഥാപന (എൻബിഎഫ്‌സി) ങ്ങളിൽനിന്നോ വായ്‌പ ലഭിക്കുന്നതിനു കിസാൻ വികാസ് പത്ര  ഈടായി സ്വീകരിക്കുന്നതുമാണ്.

നികുതി ഇളവ് ഇല്ല

കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിനു നികുതി ഇളവ് ഇല്ല. മറ്റു സ്രോതസുകളിൽനിന്നുള്ള വരുമാനങ്ങളുടെ കൂട്ടത്തിലാണ് ഈ പലിശ വരുമാനത്തെ പരിഗണിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com