മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പണികിട്ടിയേക്കും
Mail This Article
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം മാര്‍ച്ച് 31 ആണ്. അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തിന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വലിയ തുക പിഴയൊടുക്കേണ്ടി വന്നേയ്ക്കാം. ആദായ നികുതി വകുപ്പിന്റെ വിശദീകരണമനുസരിച്ച് മാര്‍ച്ച് 31 ന് മുമ്പ് ഇരുരേഖകളും പരസ്പരം ബന്ധിപ്പിക്കാത്തവര്‍ 10,000 രൂപ പിഴയൊടുക്കേണ്ടി വരും.
ആദായ നികുതി ചട്ടത്തിന്റെ സെക്ഷന്‍ 272 ബി അനുസരിച്ച് അനുച്ഛേദം 139 എ യിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ അസസിംഗ് ഓഫിസര്‍ക്ക് 10000 രൂപ പെനാല്‍റ്റി നിര്‍ദേശിക്കാം. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുമോ എന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് 31 നകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡ് പിന്നീട് പ്രവര്‍ത്തന രഹിതമാകുമെന്നാണ് അറിയിപ്പ്.
ഇടപാടുകൾ നിലച്ചേക്കും
ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ് കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എട്ട് തവണ തീയതി നീട്ടി നല്‍കിയിട്ടും 17 കോടിയിലേറെ കാര്‍ഡുകള്‍ ഇനിയും ബന്ധിപ്പിക്കപ്പെടേണ്ടതുണ്ട്.
കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ പിന്നീട് നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും. അതോടെ മുകളില്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടത്താനുമാകും. 31 നകം ലിങ്ക് ചെയ്യപ്പെടാത്ത പാന്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണത്തില്‍ സ്വയം പ്രവര്‍ത്തന രഹിതമാകും. ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനനതീയതി,ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.