ADVERTISEMENT

കോവിഡ് 19 എന്ന മഹാമാരി രോഗം ബാധിച്ചവരിൽ മാത്രം ഒതുങ്ങുന്നില്ല. ചൈനയിൽ നിന്നു തുടങ്ങി രാജ്യത്തിന്റെ അതിരുകൾ കടന്ന് ജനങ്ങളുടെ ആരോഗ്യത്തോടൊപ്പം ഓരോ സമ്പദ് വ്യവസ്ഥയേയും അത് അതിവേഗം കാർന്നു തിന്നുകയാണ്. അതായത് ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോൾ സ്തംഭിച്ച അവസ്ഥയിലാണ്. വന്‍വ്യവസായങ്ങളെ മാത്രമല്ല, ആരോഗ്യമേഖല,നിർമാണം–റീട്ടെയില്‍–സേവന മേഖലകളിലും സ്ഥിതി രൂക്ഷമാണ്.ട്രാൻസ്പോർട്ടേഷൻ, വിദ്യാഭ്യാസ മേഖലകളിലും കാര്യങ്ങൾ വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങൾ യാത്രകളും കോൺഫറൻസുകളുമൊക്കെ നിരോധിച്ചു. പലയിടത്തും പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല.കമ്പനികൾ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്നു. ഇത്തരം ആഘാതങ്ങൾ സമ്പദ് വ്യവസ്ഥയിൽ അധിക നാൾ തുടരാനിടയില്ലെങ്കിലും അതിന്റെ പ്രത്യാഘാതം തുടരുകതന്നെ ചെയ്യും. വരും നാളുകളിൽ ഈ മഹാമാരിയുടെ ശക്തി കുറയുന്നതോടെ നേരിട്ടുള്ള ആഘാതം കുറയുമെന്നാണ് പ്രതീക്ഷ. 

പ്രവചനം അസാധ്യം

വിദഗ്ധരുടെ അഭിപ്രായത്തിൽ ആഗോള തലത്തിൽ മൊത്ത ഉൽപാദനം അടുത്ത പാദത്തിൽ ഒരു ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്നാണ്. ഇന്ത്യയിലാകട്ടെ ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ അര ശതമാനം ഇടിവ് പ്രതീക്ഷിക്കാം. മൊത്തത്തിൽ തളർച്ചയിലായ സമ്പദ്  വ്യവസ്ഥകൾക്കാണ് ഇത്തരത്തിലൊരു ഇരുട്ടടി കിട്ടിയത് എന്നുകൂടി ഒാർക്കണം. യഥാർത്ഥ ആഘാതം എത്രയായിരിക്കുമെന്നും എത്രകാലം ഇതു നീണ്ടു നിൽക്കുമെന്നും ആർക്കും പ്രവചിക്കാനാകാത്ത അവസ്ഥയാണ്. കൊറോണ വൈറസ് പത്തി താഴ്ത്തുന്നതു വരെ നിലയിങ്ങനെ തുടരുക തന്നെ ചെയ്യും.

നട്ടെല്ലൊടിക്കും

ആഴ്ചകളോളം നീണ്ടു നിൽക്കുന്ന തൊഴിൽ നഷ്ടം തൊഴിലില്ലായ്മയുടെ തോത് ഉയർത്തും. അവധിക്കു നാട്ടിലെത്തിയ പലർക്കും ജോലി സ്ഥലത്തേക്കു മടങ്ങനായിട്ടില്ല. അവരോട് ഇനി മടങ്ങിവരേണ്ട എന്നു കമ്പനികള്‍ പറയാനുള്ള സാധ്യതയുമുണ്ട്.ഉത്‍പ്പന്ന വിതരണ സമ്പ്രദായം തകരാറിലായത് പുനസ്ഥാപിക്കാൻ എത്ര കാലമെടുക്കും എന്നറിയില്ല. വിവിധ ഘടകങ്ങൾ ഒത്തുചേരുമ്പോൾ പണപ്പെരുപ്പം ഇനിയുള്ള പാദങ്ങളിൽ കുത്തനെ ഉയർന്നേക്കാം. അതായത് കോവിഡ് വരും ദിവസങ്ങളിൽ രാജ്യങ്ങളുടെ മാത്രമല്ല കുടുംബങ്ങളുടെയും വ്യക്തികളുടെയും നട്ടെല്ലൊടിക്കും. രോഗബാധിതരാണോ എന്ന സംശയത്തിന്റെ നിഴലിൽ നിരീക്ഷണത്തിലുള്ളവർക്ക് ജോലിക്ക് പോകാൻ കഴിയാത്തത് ആ കുടുംബങ്ങളിലെ സാമ്പത്തിക സംന്തുലിതാവസ്ഥ തകർക്കുമെന്നതിൽ സംശയം വേണ്ട. രോഗബാധിതരുടെ വിയോഗം ആ കുടുംബങ്ങളിലൂണ്ടാക്കുന്ന നഷ്ടം അഗാധമാണ്. ബംഗ്ലാദേശ് മുതല്‍ ബ്രസീൽ വരെ,കേരളം തൊട്ട് കേപ്ടൗൺ വരെ എല്ലായിടത്തും സ്ഥിതി ഇതു തന്നെയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com