ADVERTISEMENT

കോവിഡ് 19 രാജ്യത്തു പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട പല ഇളവുകളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന്റെ വെളിച്ചത്തില്‍ ഓര്‍ഡിനന്‍സും ഇറക്കിയിട്ടുണ്ട്. ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ഇളവുകള്‍ ഓരോരുത്തരുടേയും സാമ്പത്തിക സാഹചര്യത്തിനനുസരിച്ചു മാത്രമേ ഉപയോഗപ്പെടുത്താവു എന്നതാണ്.

ജൂണ്‍ 30 വരെ നീട്ടി

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 മാര്‍ച്ച് 31 ആയിരുന്നല്ലോ. ലോക്ഡൗണിനെ തുടര്‍ന്ന് ഇത് ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

പലിശ നല്‍കണം

ആദായ നികുതി നിയമത്തില്‍ ഒരു വര്‍ഷത്തെ വരുമാനത്തിനു ബാധകമായ മുന്‍കൂര്‍ നികുതി അതേ വര്‍ഷം തന്നെ അടച്ചിരിക്കണം എന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇങ്ങനെ നികുതി മുന്‍കൂര്‍ അടച്ചില്ലെങ്കില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ചു ഭീമമായ പലിശ നല്‍കേണ്ടി വരും.

മുന്‍കൂര്‍ അടച്ചവര്‍ക്കു സൗകര്യപ്രദം

2018-19 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും മുന്‍കൂറായി അടച്ചിട്ടുള്ളവര്‍ക്ക് ദീര്‍ഘിപ്പിച്ചിട്ടുള്ള തീയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു പ്രയോജനപ്പെടുത്താം. എന്നാല്‍ മുന്‍കൂറായി നികുതി അടച്ചിട്ടില്ലാത്തവര്‍ പിഴ പലിശയോടൊപ്പം മാര്‍ച്ച് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലത്തിന് ഒന്‍പതു ശതമാനം അധിക പലിശ കൂടി അടയ്ക്കേണ്ടി വരും. അതു പോലെ തന്നെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന് 2019 ജൂണ്‍ 15, സെപ്റ്റംബര്‍ 15, ഡിസംബര്‍ 15, 2020 മാര്‍ച്ച് 15 എന്നീ തീയതികള്‍ക്കുള്ളില്‍ നിശ്ചിത തുക വീതം മുന്‍കൂര്‍ നികുതി അടച്ചിട്ടുണ്ടെങ്കില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ദീര്‍ഘിപ്പിച്ച തീയതിയായ നവംബര്‍ 30 വരെയുള്ള അവസരം പ്രയോജനപ്പെടുത്താം.

വ്യക്തിപരമായ സാഹചര്യം വിലയിരുത്തണം
മുന്‍കൂര്‍ നികുതി അടയ്ക്കാതിരിക്കുകയോ ടിഡിഎസ് തുക നികുതി ബാധ്യതയേക്കാള്‍ കുറവായിരിക്കുകയോ ആണെങ്കില്‍ തീയതി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താതെ ഉടന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് ഗുണകരം. അല്ലെങ്കില്‍ പലിശ കൊടുക്കേണ്ടി വരും. ഓരോ നികുതിദായകനും തങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി അതനുസരിച്ചു വേണം തീയതി നീട്ടിയതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണോ എന്നു തീരുമാനിക്കുവാന്‍. കയ്യില്‍ പണമുണ്ടെങ്കില്‍ അനാവശ്യമായി പലിശ നല്‍കുന്നത് ഒഴിവാക്കാന്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതിലൂടെ സാധിക്കും.

ടിഡിഎസ്

സ്രോതസില്‍ നിന്നു നികുതി (ടിഡിഎസ്) പിടിക്കുന്ന തുക എത്രയാണോ അതിന്റെ 75 ശതമാനം മാത്രം പിടിച്ചാല്‍ മതിയെന്ന മറ്റൊരു ആനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യവും നികുതിദായകന്‍ വിവേചനപൂര്‍വം പ്രയോജനപ്പെടുത്തണം.
ഒരു ഡോക്ടര്‍ക്ക് ആശുപത്രിയില്‍ നിന്നു നല്‍കുന്ന പ്രൊഫഷണല്‍ ഫീസിന്റെ പത്തു ശതമാനമാണ് നികുതി പിടിക്കേണ്ടത്. എന്നാല്‍ ഈ വര്‍ഷം 7.5 ശതമാനം ടിഡിഎസ് പിടിച്ചാല്‍ മതി. ഈ ഡോക്ടര്‍ പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളയാളാണെങ്കില്‍ 30 ശതമാനം സ്ലാബിലാണ് നികുതി നല്‍കേണ്ടി വരിക.

ടിഡിഎസ് കുറഞ്ഞാലും പ്രശ്‌നമാകും

ഇത്തരമൊരു സാഹചര്യത്തില്‍ അനുഭവിക്കേണ്ട മറ്റൊരു പ്രശ്‌നമുണ്ട്. അതായത് കൂടുതല്‍ നിരക്കില്‍ നികുതി ബാധ്യതയുള്ളവരുടെ ടിഡിഎസ് കുറഞ്ഞു പോയാല്‍ മുന്‍കൂര്‍ നികുതിയായി ബാക്കി തുക അടക്കേണ്ടി വരുമെന്ന് ഓര്‍ക്കണം. അല്ലെങ്കില്‍ വലിയ തുക പലിശ നല്‍കേണ്ടി വരും.
ടിഡിഎസ് പിടിച്ച തുക റീഫണ്ടായി ലഭിക്കുന്ന ചെറുകിട നികുതിദായകര്‍ക്ക് ടിഡിഎസ് പിടിക്കുന്നതിലെ ഇളവ് ഗുണകരമാണ്. അവര്‍ക്ക് റീഫണ്ട് ലഭിക്കുവാന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വരില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കി വേണം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. തീയതി നീട്ടിയതും ടിഡിഎസ് തുക കുറച്ചു പിടിക്കുന്നതുമെല്ലാം ഓരോ വ്യക്തിയുടേയും സാഹചര്യം കൂടി കണക്കിലെടുത്തു പ്രയോജനപ്പെടുത്തണം.
വ്യക്തികള്‍ക്കും കമ്പനികളല്ലാത്ത സ്ഥാപനങ്ങള്‍ക്കുമുള്ള ആദായ നികുതി റീഫണ്ട് വേഗത്തിലാക്കാനുള്ള തീരുമാനം എല്ലാവര്‍ക്കും ഗുണകരമാകും.

ലേഖകൻ കൊച്ചിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റാണ്

Income Tax Deduction only after Considering Your Financial Situation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com