സ്വര്‍ണ്ണ ഇറക്കുമതി തുടർച്ചയായി താഴേയ്ക്ക്
Mail This Article
ജൂണില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി 86 ശതമാനം കുറഞ്ഞു.ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ ജൂണില്‍ 11 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 77.73 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. സ്വര്‍ണ്ണ വില റെക്കോഡ് ഉയരത്തിലേക്ക് എത്തിയതും ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തുടനീളം ആഭരണ ശാലകളിലേറെയും അടഞ്ഞു കിടന്നതും ആണ് പ്രധാന കാരണം.
മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ജൂണിലെ സ്വര്‍ണ്ണ ഇറക്കുമതി 60.8 കോടി ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഇകോലയളവിലിത് 270 കോടി ഡോളറായിരുന്നു.മേയില്‍ രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ 99 ശതമാനം ഇടിവ് രേഖപെടുത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലായതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകരില്‍ ഏറെയും സ്വര്‍ണ്ണത്തെ ആശ്രിക്കാന്‍ തുടങ്ങി. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നു. ആഗോള വിപണിയുടെ ചുവട് പിടിച്ച് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണ വില ദിവസം തോറും റെക്കോഡ് ഉയരത്തിലേക്ക് പോകുകയാണ്. ഇന്നലെത്തെ അപേക്ഷിച്ച് പവന് 120 രൂപ കൂടി 35,960 രൂപയാണ് ഇന്നത്തെ സ്വർണ വില.
English Summery:Gold Import is Coming Down