അര്‍ഹതയുണ്ടായിട്ടും വീടു കിട്ടാത്തവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
Mail This Article
അര്‍ഹതയുണ്ടായിട്ടും സര്‍ക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ, സ്വന്തമായി വീടില്ലാത്ത കുടുംബമാണോ നിങ്ങളുടേത്. എങ്കില്‍ ഇതാ നിങ്ങള്‍ക്കു അതിനുള്ള ഒരു അവസരം കൂടി.
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിക്കുന്നു. ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഓണ്‍ലൈനായി മാത്രം
പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴിയോ സ്വന്തമായോ അപേക്ഷകള്‍ നല്‍കാം.
ആര്‍ക്ക്, എങ്ങനെ
∙2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉണ്ടാകണം. കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും സ്വന്തമായി വീട് ഉണ്ടാകരുത്.
∙ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക.
∙സ്വന്തമായി ഭൂമിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം
∙വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം.
∙മറ്റു നിബന്ധനകള്‍ മാര്‍ഗ്ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്.
∙പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്.
അപേക്ഷിക്കുന്നവരെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഒന്‍പത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തും.
സെപ്റ്റ്ബര്‍ 26 നകം അന്തിമപട്ടിക
പഞ്ചായത്തിലും നഗരസഭകളിലും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇതുസംബന്ധമായ ഗ്രാമപഞ്ചായത്തുതലത്തിലെ പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കാം. നഗരസഭകളിലെ പരാതികള്‍ നഗരസഭാ സെക്രട്ടറിമാര്‍ക്കു സമര്‍പ്പിക്കണം. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ അതത് ജില്ലാ കളക്ടര്‍മാരായിരിക്കും പരിശോധിക്കുക.
സെപ്തംബര്‍ 26 നകം തദ്ദേശസ്ഥാപനതലത്തിലും ഗ്രാമസഭാ തലത്തിലും അംഗീകാരം വാങ്ങി പട്ടിക അന്തിമമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടത്തിലൂടെ 2.20 ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. മൂന്നാം ഘട്ടമായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്കുള്ള ഭവനമൊരുങ്ങുന്നുണ്ട്.
ഇതു കൂടാതെയാണ് വിട്ടുപോയ അര്‍ഹരായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
English Summery: Last Date for Appling Life Mission Housing Project