ഡോക്ടർക്കും സ്വയം തൊഴിലുകാര്‍ക്കും ഇനി ഇപിഎഫ് പരിരക്ഷ കിട്ടിയേക്കും
Mail This Article
സാമൂഹ്യ സുരക്ഷ പദ്ധതിയായ എംപ്ലോയീസ് പ്രോവിഡന്റ് സ്കീമില്‍ സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും അംഗങ്ങളാകാനുള്ള നിയമം അണിയറയിലൊരുങ്ങുന്നു.നിലവില്‍ തൊഴിലെടുക്കുന്നവരില്‍ 90 ശതമാനം പേരും ഈ സാമൂഹ്യ സുരക്ഷാ പദ്ധതിയ്ക്ക് വെളിയിലാണ്. ഇവര്‍ക്ക് ഇ പി എഫ് ഒ യുടെ പെന്ഷന് പദ്ധതിയോ പി എഫ് സബ്സ്ക്രിപ്ഷനോ ഒന്നും സാധ്യമല്ല. 10 ജീവനക്കാരെങ്കിലുമുള്ള സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ വരുന്നത്.
എവിടെയുമല്ലാതെ പണിയെടുക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി ഇ പി എഫ് ഒ യുടെ വ്യാപ്തി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് യാഥാര്‍ഥ്യമായാല്‍ ആറ് കോടി ജീവനക്കാരുടെ പെന്ഷന് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഇ പി എഫ് ഒ യിലെ അംഗങ്ങളാകാന്‍ ഒരു സ്ഥാപനത്തിന്റെയും ലേബലിലല്ലാതെ സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കും സാധിക്കും.
സ്ഥാപന കേന്ദ്രീകൃത രീതി മാറ്റി വ്യക്തി കേന്ദ്രീകൃതമാക്കാനാണ് ശ്രമം. ഇപ്പോള്‍ ലോകസഭയുടെ പരിഗണനയിലിരിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്ല് പാസായതിന് ശേഷമാകും ഇത് പരിഗണിക്കുക. ഇതോടെ സ്വന്തം നിലയ്ക്ക് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍, അഭിഭാഷര്‍, കണ്‍സള്‍ട്ടന്റ്മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇ പി എഫ് ഒ അംഗങ്ങളാകാം.
English Summary : Major Changes may happen in Employees Provident Fund Scheme