ADVERTISEMENT

നിക്ഷേപ തട്ടിപ്പുകൾ എത്ര കണ്ടാലും അതിൽ നിന്നൊന്നും  ഒരു പാഠവും  ഉൾക്കൊള്ളാത്തവരാണ് മലയാളികൾ. മോഹനവാഗ്ദാനങ്ങൾ കാണുമ്പോൾ പഴയതെല്ലാം മറന്നു നിക്ഷേപിക്കും. ഈ ശീലമാണ്    ഇവിടെ തട്ടിപ്പുകൾ  തുടർക്കഥയാകാനുള്ള കാരണം.ഇനിയെങ്കിലും  തട്ടിപ്പുകളിൽ നിന്നു പാഠമുൾക്കൊണ്ട്  പ്രവർത്തിക്കാൻ നമുക്ക് കഴിയണം.ഇല്ലെങ്കിൽ പോപ്പുലർ ഫിനാൻസ് പോലുള്ള തട്ടിപ്പുകളിൽ ചെന്നു നാം ഇനിയും വീഴും

1965 ൽ സ്ഥാപിതമായ പോപ്പുലർ ഫിനാൻസ് നിക്ഷേപകർക്ക് ഏറെ വിശ്വാസമുള്ള സ്ഥാപനം എന്ന പേര് നേടിയിരുന്നു. ഇവിടെ നിക്ഷേപകരുടെ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് കൃത്യമായി കണക്കാക്കാൻ ഇനിയും സമയമെടുക്കും. കരുതിക്കൂട്ടിയുള്ള തട്ടിപ്പാണോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടുമോയെന്നു കണ്ടറിയണം. നിക്ഷേപകനെ സംബന്ധിച്ചു അത്തരം ചർച്ചകൾക്ക്  പ്രസക്തിയില്ല.എന്നാൽ, ഇത്തരം  ഓരോ വീഴ്ചകളിൽ നിന്നും നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട ചില പാഠങ്ങളുണ്ട്. പോപ്പുലർ ഫിനാൻസ് നമുക്ക് നൽകുന്ന വിലപ്പെട്ട 5 പാഠങ്ങളാണ് എന്തെല്ലാമെന്നു നോക്കാം.  

1. എഫ് ഡി അല്ല എൻസിഡി

ഏവർക്കും സുപരിചിതമായ,  കാലങ്ങളായുള്ളതാണ് സ്ഥിരനിക്ഷേപം. ഇവ   നൽകുന്ന സുരക്ഷിതത്വം മൂലം  റിസ്ക് എടുക്കാൻ മടിയുള്ളവരെല്ലാം എഫ്ഡിയിൽ നിക്ഷേപിക്കുന്നു. എന്നാൽ എഫ്ഡി പലിശ കുറഞ്ഞോടെ പലരും മറ്റ് മാർഗങ്ങൾ തേടി തുടങ്ങി. ഈ സാഹചര്യം മനസിലാക്കി ചില NBFC കൾ നിക്ഷേപകന്റെ അജ്ഞതയെ മുതലെടുത്തു. നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകളായി (NCD) നിക്ഷേപം സ്വീകരിക്കാൻ ആരംഭിച്ചു. എഫ്ഡിയെ  അപേക്ഷിച്ച്  റിസക്ക്  ഏറെയാണ് എൻസിഡിക്ക്. ഇവ നിക്ഷേപ പദ്ധതിയല്ല. മറിച്ച്  പുറപ്പെടുവിക്കുന്ന സ്ഥാപനത്തിന് നിക്ഷേപകൻ നൽകുന്ന കടം മാത്രമാണ്. ഈ തുക സ്ഥാപനങ്ങൾ അവരുടെ  വ്യവഹാരങ്ങൾക്കായി ഉപയോഗിക്കുകയും നിക്ഷേപകന് പലിശ നൽകുകയും ചെയ്യുന്നു. എഫ്ഡിയേക്കാൾ പലിശയുള്ളതിനാൽ  ഇപ്പോൾ കൂടുതൽ പേർ  എൻസിഡി തിരഞ്ഞെടുക്കുന്നു.  എന്നാൽ സ്ഥാപനത്തിന്റെ  വ്യവഹാരങ്ങൾ നഷ്ടത്തിലായാൽ നിക്ഷേപകന്റെ പണം പോയത് തന്നെ. സെക്യൂർഡ് എൻസിഡികളിൽ സ്ഥാപനത്തിന്റെ ആസ്തിയിൽ  നിക്ഷേപകന് അവകാശം ഉണ്ടായിരിക്കും. പക്ഷേ പണം തിരികെ കിട്ടാൻ കാലമേറെയെടുക്കും. സെയിൽസ് എക്സിക്യൂട്ടീവുകൾ നിക്ഷേപസമാഹരണത്തിനായി നിങ്ങളെ സമീപിക്കുമ്പോൾ എഫ്ഡിയാണോ എൻസിഡിയാണോ എന്ന് വ്യക്തമായി ചോദിച്ചറിയുക. കൃത്യമായ വിശകലനം ചെയ്തേ എൻസിഡിയിൽ നിക്ഷേപം നടത്താവൂ.   

2. ലിസ്റ്റഡ് കമ്പനി എൻസിഡികൾ  

സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങൾക്ക് ലിസ്റ്റ് ചെയ്യാത്തവയേക്കാൾ ഏറെ സുതാര്യതയുണ്ട്. അവരുടെ ഓഡിറ്റിങ്ങിലും കണക്കുകളിലും കൃത്യമായ ചട്ടങ്ങളുമുണ്ട്. ലിസ്റ്റ് ചെയ്താത്തവയ്ക്ക് ബാലൻസ് ഷീറ്റിൽ കൃത്രിമം കാണിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.   

ലിസ്റ്റഡ് എൻബിഎഫ്സികളുടെ എൻസിഡികൾക്ക് പലിശ മറ്റുള്ളവയേക്കാൾ  കുറവായിരിക്കും. പക്ഷേ  കൂടുതൽ സുരക്ഷിതത്വം ഉണ്ടാകും.നിക്ഷേപത്തിനായി എൻബിഎഫ്സികളെ ആശ്രയിക്കുന്നവർ ലിസ്റ്റഡ് കമ്പനികൾ തിരഞ്ഞെടുക്കുന്നത് അപകടസാധ്യത കുറയ്ക്കും.  

3. റേറ്റിങ്ങിലുമുണ്ട് കാര്യം

സാമ്പത്തിക സ്ഥാപനങ്ങൾക്കും ഉത്പന്നങ്ങൾക്കും  റേറ്റിങ് സംവിധാനങ്ങളുണ്ട്. റേറ്റിങ് നൽകുന്നത് തേർഡ്പാർട്ടി കമ്പനി ആയതിനാൽ  ഇവ വിശ്വസിക്കാം. പ്രത്യേകിച്ച്  ക്രിസിൽ, ഇക്ര തുടങ്ങിയ  ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുടേത്. എന്നാൽ ഇത്തരം റേറ്റിങ്ങുകളെ കുറിച്ച് ജനങ്ങൾക്ക് കാര്യമായ  അറിവില്ലാത്തതുകൊണ്ടാകാം  മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങൾ പോലും  പരസ്യപ്രചാരണങ്ങളിൽ  ഈ വിവരങ്ങൾക്ക് വലിയ പ്രാധാന്യം നൽകാത്തത്. വലിയ നിക്ഷേപങ്ങൾ നടത്തുന്നവർ  റേറ്റിങ്ങിൽ പ്രത്യേക  ശ്രദ്ധ നൽകണം. അതു  നഷ്ടമൊഴിവാക്കാൻ സഹായിക്കും.  

 4. വ്യക്തിബന്ധങ്ങൾ  പരിഗണിക്കരുത്

അതാത് പ്രദേശങ്ങളിലെ ജനത്തിനിടയിൽ ഊഷ്മളമായ ബന്ധമുള്ളവരെയാകും  എൻബിഎഫ്സികൾ ബ്രാഞ്ച് മാനേജർമാരാക്കുക. വിരമിച്ച ബാങ്ക് മാനേജർമാർ, ഉന്നത സർക്കാർ പദവി വഹിച്ചിരുന്നവർ എന്നിവർക്ക് മുൻ‌തൂക്കം നൽകും.

ഈ വ്യക്തികളോടുള്ള വിശ്വാസത്തിൽ നിങ്ങൾ ഒരിക്കലും നിക്ഷേപം നടത്തരുത്.  നിങ്ങളുടെ  ഇടപാടുകൾ   സ്ഥാപനവുമായിട്ടാണ്.  ബ്രാഞ്ച് മേധാവിയുടെ വ്യക്തിത്വവും സത്യസന്ധതയും ഇവിടെ തികച്ചും അപ്രസക്തമാണ്.  ഇത്തരം സ്ഥാപനങ്ങളുടെ സെയിൽസ് എക്സിക്യൂട്ടീവുകളായി വേണ്ടപ്പെട്ടവരുണ്ടെങ്കിൽ അവരോടും നിക്ഷേപകാര്യത്തിൽ  ദൂരം പാലിക്കുക.  ചില വ്യക്തികളെ മാത്രം കണ്ടു  നിക്ഷേപത്തിനിറങ്ങരുത്.  സ്ഥാപനവും വ്യക്തിയും രണ്ടാണ് എന്ന  തത്വം എപ്പോഴും ഓർക്കണം.  

5. കരാറുകൾ വായിക്കാനുള്ളതാണ്

എഴുതി തയ്യാറാക്കുന്ന കരാർ ഉടമ്പടികൾ വായിക്കുന്നതിൽ മലയാളിക്ക് പൊതുവേ വിമുഖതയാണ്.  നിക്ഷേപത്തിനു പകരം ചില കടലാസ് കമ്പനികളുടെ ലിമിറ്റഡ് ലയബിലിറ്റി ഷെയറുകളാണ് പോപ്പുലർ ഫിനാൻസ് നിക്ഷേപകർക്ക് നൽകിയതെന്നു മാധ്യമ റിപ്പോർട്ടുകളുണ്ട്.  പണം നിക്ഷേപിച്ചപ്പോൾ കരാർ ഉടമ്പടികൾ വ്യക്തമായി വായിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല.  നിക്ഷേപത്തിനെന്നല്ല, ഏതവസരത്തിലായാലും കരാറുകൾ ഒപ്പിടും മുമ്പ് വ്യക്തമായി വായിച്ച് മനസിലാക്കണം. മറ്റൊരാളുടെ സഹായം അനിവാര്യമെങ്കിൽ അതിനും മടിക്കരുത്. ഉപാധികളും പഴുതുകളും കൃത്യമായി വിശകലനം ചെയ്ത് ഉചിതമായ തീരുമാനം എടുക്കുക. 

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.)

English Summary : Beware about Financial Frauds like Popular Finance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com