ബോണ്ടിൽ തട്ടി സ്വർണത്തിനും കാലിടറുന്നു, വില തുടർച്ചയായി താഴേയ്ക്ക്
Mail This Article
സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില വ്യാഴാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും വില ഇടിഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 34,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയും പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയുമായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നത്. ഫെബ്രുവരി ഒന്നിന് പവന് 36,800 രൂപയായിരുന്ന സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു. അതായത് ഫെബ്രുവരിയിൽ മാത്രം ഒരു പവൻ സ്വർണത്തിന് നേരിട്ടത് 2200 രൂപയുടെ ഇടിവാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ 2020 ആഗസ്റ്റ് 7ന് 42,000 രൂപയായിരുന്നു പവന്. ഇത് 7400 രൂപ ഇടിഞ്ഞാണ് ഇന്നത്തെ വിലയായ 34600 രൂപയിലെത്തിയിട്ടുള്ളത്.
രാജ്യാന്തര വിപണിയിൽ യു എസ് ട്രഷറി വരുമാനം കഴിഞ്ഞ സെഷനിലെ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കത്തിയതാണ് സ്വർണത്തിന്റെ തിളക്കം കെടുത്തുന്നത്. നഷ്ട സാധ്യതയില്ലാത്ത യുഎസ് ബോണ്ട് വരുമാനം വർദ്ധിച്ചതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും ഓഹരിയിൽ നിന്നും നിക്ഷേപം പിൻവലിച്ച് ബോണ്ടിൽ നിക്ഷേപിക്കുന്ന സ്ഥിതിവിശേഷത്തിന്റെ സമ്മർദത്തിലാണ് മഞ്ഞ ലോഹവ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,773.06 ഡോളറിലെത്തി.അതേ സമയം കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സ്വർണ്ണത്തിന്റെ പ്രകടനം 4.20 ശതമാനം കുറഞ്ഞു, ഇത് 77.80 യുഎസ് ഡോളറിന് തുല്യമാണ്. അമേരിക്കൻ ബോണ്ടുകളിലെ ഉയരുന്ന വരുമാന വളർച്ച സ്വർണത്തിൽ നിന്നു പണം പിന്മാറ്റുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
English Summary : Gold Price Today