സ്വർണ വില കുത്തനെ കുറയുന്നു, ഒരു മാസത്തിനുള്ളിൽ ഇടിഞ്ഞത് 3120 രൂപ
Mail This Article
മാർച്ചിന്റെ തുടക്കത്തിൽ തിളങ്ങിയ സ്വർണ വില വീണ്ടും വൻ ഇടിവിലേക്ക്. ഗ്രാമിന് 95 രൂപ കുറഞ്ഞ് 4,210 രൂപയും പവന് 760 രൂപ കുറഞ്ഞ് 33,680 രൂപയുമാണ് ചൊവാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വില തുടർച്ചയായി ഇടിയുന്ന പ്രവണത തുടരുന്നതിനാൽ ആളുകള്‍ ആഭരണം വാങ്ങുന്നത് വൈകിപ്പിക്കുന്നത് സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയെയും ബാധിച്ചു തുടങ്ങിയതായി സ്വർണ വ്യാപാരികൾ. അത്യാവശ്യത്തിന് സ്വർണം വാങ്ങുന്നതല്ലാതെ മറ്റ് വാങ്ങലുകാർ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ നീട്ടിവെക്കുകയാണ്.
രാജ്യാന്തര വിപണിയിൽ കുത്തനെ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് 1,715.55 ഡോളറായി ആണ് വില ഇടിഞ്ഞത്. സംസ്ഥാനത്ത് തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ഇടിഞ്ഞു നിന്നിരുന്ന സ്വർണ വില തിങ്കളാഴ്ച ഒരു ദിവസം മാത്രം ഉയർന്നതിന് പിന്നാലെ ഇന്ന് വീണ്ടും വിലയിടിയുകയായിരുന്നു. ഗ്രാമിന് 4305 രൂപയും പവന് 34,440 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. സ്വർണത്തിന് ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ 34,160 രൂപ ആയിരുന്നു. ഇതോടെ 3 ദിവസം കൊണ്ട് 840 രൂപയാണ് ഫെബ്രുവരി അവസാനിച്ച ആഴ്ചയിൽ പവന് കുറഞ്ഞത്. ഫെബ്രുവരി മാസത്തെ ഏറ്റവും കൂടിയ വില മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു. സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു. അതായത് 30 ദിവസത്തിനുള്ളിൽ സ്വർണം നേരിട്ടത് 3120 രൂപയുടെ ഇടിവാണ്. സ്വർണം ചരിത്ര നേട്ടമായ പവന് 42000 രൂപ കൈവരിച്ച ആഗസ്റ്റിൽ നിന്ന് 8320 രൂപയുടെ ഇടിവാണുണ്ടായിട്ടുള്ളത്.
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ഏഴു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പോയ സ്വർണം അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ഔൺസിന് 1600 ഡോളറിനും താഴെ പോയേക്കാമെന്നാണ് വിദഗ്ധർ കരുതുന്നത്. പാക്കേജ് പ്രഖ്യാപന ശേഷം സ്വർണം വൻതിരിച്ചു വരവ് സ്വന്തമാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും ഹ്രസ്വ കാലത്തേക്ക് സ്വർണനിക്ഷേപം ആകർഷകമല്ലെങ്കിലും യുഎസ് ഉത്തേജക നടപടികളുടെ പ്രഖ്യാപനം രാജ്യാന്തരതലത്തിൽ സ്വർണത്തെ പിന്തുണയ്ക്കുമെന്നും ദീർഘകാലത്തേക്ക് ആകർഷക നിക്ഷേപമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary : Gold Price Today in Kerala