ADVERTISEMENT

ഏപ്രില്‍ മുതല്‍ ശമ്പള വര്‍ധന  കൈയില്‍ ലഭിക്കുമെന്ന ആശ്വാസത്തിലാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍. പക്ഷേ  വര്‍ധനയായി ലഭിക്കുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം ആദായനികുതിയായി  നല്‍കേണ്ടി വരുമെന്ന ആശങ്ക ഇപ്പോള്‍ വലിയൊരു ഭാഗം ജീവനക്കാര്‍ക്കുമുണ്ട്.

ആദായനികുതി  ബാധ്യത കൂടും

പുതുക്കിയ ശമ്പളത്തോടൊപ്പം കൊറോണ മൂലം മാറ്റിവയ്ക്കപ്പെട്ട ശമ്പളം കൂടി ഏപ്രിലില്‍ തുടങ്ങുന്ന  സാമ്പത്തിക വര്‍ഷം  കേരള സര്‍ക്കാര്‍ ജീവനക്കാരുടെ കൈയിലെത്തും. അതായത് 12 മാസത്തെ പുതുക്കിയ ശമ്പളത്തിനൊപ്പം നിലവിലെ ഒരു മാസത്തെ ശമ്പളം കൂടി അടുത്ത വര്‍ഷത്തെ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടും. സ്വാഭാവികമായും  അത്് ഓരോ ജീവനക്കാരന്റേയും  ആദായനികുതി  ബാധ്യത  ഗണ്യമായി കൂട്ടും.

സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രിലില്‍ മുതല്‍ തന്നെ ശരിയായ ആസൂത്രണത്തോടെ മുന്നോട്ടു നീങ്ങിയാല്‍ മാത്രമേ ഈ ഇന്‍കം ടാക്‌സ് കുരുക്കില്‍ നിന്നും  രക്ഷപെടാന്‍ മിക്കവര്‍ക്കും കഴിയൂ. അല്ലെങ്കില്‍ വര്‍ധിപ്പിച്ചു കിട്ടുന്ന ശമ്പളം ആദായനികുതിയായി നല്‍കേണ്ട ഗതികേടു വരും. പ്രത്യേകിച്ച് 10-20-30 നികുതി സ്ലാബ് ബാധകമായവര്‍ക്ക്.

കുറഞ്ഞ ശമ്പള സ്‌കെയിലുകാരും  ആദായനികുതി വലയില്‍

നിലവിലെ ശമ്പളത്തിന്റെ 1.38 ഇരട്ടിയാകും വര്‍ധനയ്ക്ക്ു ശേഷം കിട്ടുന്ന ശമ്പളമെന്നാണ്  സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.  അതോടെ

ഏറ്റവും കുറഞ്ഞ ശമ്പള സ്‌കെയിലുകാരും ഇനി ഇന്‍കം ടാക്‌സ് വലയില്‍ പെടും. കാരണം 23000  രൂപയാണ്  പുതുക്കിയ ഏറ്റവും കുറഞ്ഞ മാസശമ്പളം. അതായത് 2.76 ലക്ഷം രൂപ വാര്‍ഷിക വരുമാനം. അടിസ്ഥാന കിഴിവായ 2.5  ലക്ഷം മറികടക്കുമെന്നതിനാല്‍  ഇവരും ഇനി മുതല്‍ ഓരോ വര്‍ഷവും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചേ മതിയാകൂ.

അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി നല്‍കേണ്ടി വരില്ല എന്നതാണ് ആശ്വാസം.  പക്ഷേ നിങ്ങളുടെ നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് ഇടത്തരം  ശമ്പളവരുമാനക്കാരുടെ മുന്നിലുള്ള വെല്ലുവിളി.

ആസൂത്രണം നേരത്തെ തുടങ്ങണം

ശമ്പള വരുമാനക്കാര്‍ക്ക് മിക്ക ചെലവുകളും വരുമാനത്തില്‍ നിന്നും കിഴിക്കാനാകില്ല എന്നതാണ് യഥാര്‍ഥ്യം. എങ്കിലും 80 സി അടക്കം ലഭ്യമായ  ഇളവുകള്‍ എല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ 7.5 മുതല്‍ പത്തു ലക്ഷം വരെ ഉള്ള  വരുമാനം നികുതി മുക്തമാക്കിയെടുക്കാന്‍  അവസരങ്ങളുണ്ട്. പക്ഷേ അതിനുള്ള പ്ലാനിങ് ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങുകയും കൃത്യമായി  പാലിക്കുകയും ചെയ്താലേ സാധിക്കൂ.

20-30% ടാക്‌സ് സ്ലാബില്‍ ഉള്ളവര്‍ക്ക്  വര്‍ധിച്ച ശമ്പളം ടാക്‌സായി പിടിക്കുന്നത്  ഒഴിവാക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും, കാരണം  പൊതുവേ എല്ലാവര്‍ക്കും 80 സി, മെഡിക്ലെയിം, ഭവനവായ്പാ പലിശ, വിദ്യാഭ്യാസ വായ്പ തിരിച്ചടവ്, എന്‍പിഎസിലെ പരമാവധി 50,000 എന്നിവയിലൊതുങ്ങുന്നു അവസരങ്ങള്‍.  എങ്കിലും മുന്‍കൂട്ടി ആസൂത്രണം ചെയ്ത്  മാസം തോറും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തിയാല്‍ വലിയൊരു തുക ടാക്‌സ് ഇനത്തില്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാം.  അതിനായി ആന്റിസിപ്പേറ്ററി ടാക്‌സ്് സ്്‌റ്റേറ്റ്‌മെന്റ് ഈ മാസം തന്നെയോ ഏപ്രില്‍ ആദ്യവാരമോ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചാല്‍ ടിഡിഎസ് ആയി വലിയൊരു തുക പിടിക്കുന്നതും ഒഴിവാക്കാം.

എന്നിട്ട് ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗിച്ച് പരമാവധി നികുതി ഇളവിനായി ഇപ്പോഴേ പ്ലാന്‍ ചെയ്യുക

English Summary : Salary Hike of State Government Employees and Income Tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com