ഒന്നും മറയ്ക്കാനാകില്ല, ഏപ്രില്‍ മുതല്‍ എല്ലാം തപ്പിയെടുക്കാന്‍ ആദായ നികുതി വകുപ്പ്
Mail This Article
ഏപ്രില്‍ ഒന്നു മുതല്‍ നികുതി വല വിപുലീകരിക്കാന്‍ ആദായ നികുതി വകുപ്പ്. ഇതുവരെ നികുതിദായകരില്‍ അധികം പേരും ഓഹരി ഇടപാടുകള്‍, വിവിധ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം, മ്യൂച്ചല്‍ ഫണ്ട് നക്ഷേപങ്ങള്‍, പോസ്റ്റ് ഓഫിസിലെ നിക്ഷേപം, തുടങ്ങിയവയെല്ലാം റിട്ടേണില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇനി അത് നടക്കില്ല. ശമ്പളം, നിക്ഷേപ പലിശ തുടങ്ങിയവ പോലെ തന്നെ ഒരാളുടെ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കപ്പെടുകയും ആദായ നികുതി പരിധിയിലേക്ക് കൊണ്ടു വരികയും ചെയ്യും.
സാധാരണ ഇത്തരം കാര്യങ്ങള്‍ റിട്ടേണില്‍ നികുതിദായകര്‍ ഉള്‍പ്പെടുത്താറില്ല. കാരണം മറ്റ് നിക്ഷേപങ്ങള്‍ പോലെയല്ല ഓഹരി രംഗത്തെ പണമിടപാടുകള്‍. ഒരു സാമ്പത്തിക വര്‍ഷം ഓഹരിയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളും നഷ്ടവും മറ്റും കണക്കാക്കി റിട്ടേണില്‍ നല്‍കുക എന്നത് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ കാര്യങ്ങളാണ്. അതുകൊണ്ട് ഇത്തരം പണമിടപാടുകള്‍ മറച്ചുവയ്ക്കപ്പെടുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തല്‍.
അടിസ്ഥാന വിവരങ്ങള്‍ക്കുമപ്പുറം
ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങളും കൂടി ഉൾപ്പെടുത്തിയുള്ളതായിരിക്കും പുതിയ റിട്ടേണ്‍ ഫോമുകള്‍. പോസ്റ്റ് ഓഫീസ്, ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്നും മറ്റും നിക്ഷേപകരുടെ ഇത്തരം വിവരങ്ങള്‍ കൂടി ആദായ നികുതി വകുപ്പ് തപ്പിയെടുക്കും. അതുകൊണ്ട് ഇത്തരം വിവരങ്ങള്‍ ഒഴിവാക്കുക ബുദ്ധിമുട്ടാകും. ഐ ടി ആര്‍ ഫയലിങ് ലളിതമാക്കുന്നതിന്റെ ഭാഗമായി ഓഹരികളില്‍ നിന്ന് ലഭിക്കുന്ന മൂലധന വരുമാനം, ലാഭവിഹിതമായി കിട്ടുന്ന നേട്ടം, പോസ്റ്റ് ഓഫീസുകള്‍ മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ വരുമാനം ഇത്തരം വിവരങ്ങള്‍ ഐ ടി ആര്‍ ഫോമില്‍ ഉള്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പാന്‍ നമ്പര്‍, ബാങ്കുമായി ബന്ധപ്പട്ട വിവരങ്ങള്‍, പേര്, അഡ്രസ്, ടിഡിഎസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
English Summary : Income Tax Department will Watch Everything