എണ്ണ വില ഇനിയും കൂടുമോ?
Mail This Article
കഴിഞ്ഞ വർഷം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു കൂപ്പുകുത്തിയശേഷം, എണ്ണ വില അന്താരാഷ്ട്ര വിപണിയിൽ പടിപടിയായി ഉയരുകയാണ്. ആഗോള ലോക് ഡൗണിന്റെ സമയത്തു ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറേശെയായി കുറച്ചുകൊണ്ടുവന്നിരുന്നു. എണ്ണ വില താങ്ങി നിർത്തുന്നതിന് കൃത്യമായി ആസൂത്രണം ചെയ്ത തന്ത്രമായിരുന്നു അത്. ഒപെക് രാജ്യങ്ങളുടെ ആ കണക്കുകൂട്ടൽ ശരിയായിരുന്നുവെന്ന് ഇപ്പോഴുയരുന്ന എണ്ണ വില സൂചിപ്പിക്കുന്നു. എന്നാൽ എണ്ണ വില ഇങ്ങനെ ഉയരുന്നത് മഹാമാരിക്ക്‌ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യവസ്ഥകളെ മോശമായി ബാധിക്കുമെന്ന ഉൽക്കണ്ഠ പെട്രോളിയം മന്ത്രാലയം ഇന്നലെ ഒപെക് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ഒപെക് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ എണ്ണ ഉത്പാദനം കൃത്രിമമായി പിടിച്ചുനിർത്തി വില വർദ്ധിപ്പിക്കരുതെന്നു ഇന്ത്യയുടെ പെട്രോളിയം മന്ത്രി, ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഉയർന്ന ഇന്ധനവില കാരണം എല്ലാ സാധനങ്ങളുടെയും വിലനിലവാരം ഉയരുന്നത് പൊതുജനങ്ങളുടെ ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കുന്നതിനാലാണ് ഈ നടപടി. കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് ആന്ധ്രപ്രദേശ്, തെലുങ്കാന , കർണാടകം എന്നീ സംസ്ഥാനങ്ങളിൽ പെ ട്രോൾ വില ലിറ്ററിന് 100 രൂപക്കു മുകളിലെത്തി.
English Summary: Petrol Price may Go up Again