ADVERTISEMENT

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഫാമിലി പെന്‍ഷന്‍ സംബന്ധിച്ച ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മരണശേഷം ലഭിക്കുന്ന കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലാണ് മാറ്റം. ജീവനക്കാരന്റെ മരണ ശേഷം ആരുടെ പേരിലാണോ പെന്‍ഷന്‍ ലഭിക്കുന്നത് അയാള്‍ അയോഗ്യനായാലും തുടര്‍ന്നും കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കുന്ന വിധത്തിലാണ് ഭേദഗതി. അപൂര്‍വം കേസുകളില്‍ ഇങ്ങനെ കുടുംബ പെന്‍ഷന്‍ കൈപറ്റുന്നവര്‍ക്ക് അയോഗ്യതയുണ്ടാകാറുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെടുക അല്ലെങ്കില്‍ അത്തരം കൃത്യത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് തെളിയക്കപ്പെടുക തുടങ്ങിയവ. അപൂര്‍മാണെങ്കിലും ഇത്തരത്തിലുള്ള കേസുകളുണ്ടായാല്‍ അന്തിമ തീരുമാനമാകുന്നതു വരെ കുടുംബപെന്‍ഷന്‍ തടയുന്ന രീതിയായിരുന്നു ഇതുവരെ. ഇതിനാണ് മാറ്റം വരുത്തിയത്.

അയോഗ്യത

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൊലപാതകത്തിനുത്തരവാദിയായവര്‍ക്കും അത്തരം കൃത്യത്തില്‍ സഹായിച്ചവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയുണ്ടായിരിക്കില്ല എന്ന് പെന്‍ഷന്‍ ചട്ടം 54 (11സി) ഓഫ് സിസിഎസ് പെന്‍ഷന്‍ റൂള്‍) വ്യക്തമാക്കുന്നു. ഈ ചട്ടമനുസരിച്ച് ക്രിമിനല്‍ നടപടിക്രമം തീരുന്നതുവരെ കുടുംബത്തിലെ മറ്റ് അയോഗ്യത ഇല്ലാത്തവര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ലായിരുന്നു.

പുതിയ തീരുമാനമനുസരിച്ച് ഇത്തരം കൃത്യം നടത്തുകയോ സഹായിക്കുകയോ ചെയ്യുന്ന ആള്‍ നിയമപ്രകാരം കുടുംബ പെന്‍ഷന്‍ വാങ്ങാന്‍ അയോഗ്യനാകുമ്പോള്‍ മറ്റ് യോഗ്യരായ അംഗങ്ങള്‍ക്ക് (ഭര്‍ത്താവ്/ ഭാര്യ) പെന്‍ഷന്‍ കൈപ്പറ്റാം. മരിച്ച പെന്‍ഷണറുടെ അവകാശിയായ മൈനറാണ് അവശേഷിക്കുന്ന യോഗ്യതയുള്ള ആളെങ്കില്‍ ഗാര്‍ഡിയന്റെ പേരില്‍ പെന്‍ഷന്‍ വാങ്ങാം. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയായ ഭാര്യ/ഭര്‍ത്താവ് ഇവര്‍ ഗാര്‍ഡിയനാവാന്‍ അയോഗ്യരായിരിക്കും.

നിലവില്‍ മരണപ്പെട്ട സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബ പെന്‍ഷന്‍ മുകളില്‍ പരാമര്‍ശിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട കുടുംബത്തിലെ അംഗമാണ് വാങ്ങുന്നതെങ്കില്‍ ക്രിമിനല്‍ നടപടിക്രമം അവസാനിക്കുന്നതു വരെ കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കില്ലായിരുന്നു. ഇത് ഇത്തരം കുടുംബങ്ങളില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

English Summary :Details of New Family Pension Rules 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com