ADVERTISEMENT

പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ കേരളം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ സ്ഥിതി പരിതാപകരമാണ്. അവരില്‍ 65 ശതമാനവും മക്കളെയോ മറ്റുള്ളവരെയോ സാമ്പത്തികമായി ആശ്രയിക്കേണ്ട നിലയിലാണ്. ആരോഗ്യ ഇന്‍ഷുറന്‍സില്‍ വെറും 15 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ പങ്കാളിത്തമുള്ളു എന്നതാണ് വസ്തുത. സമൂഹത്തിലെ 31 ശതമാനം പേര്‍ക്കു മാത്രമാണ് പെന്‍ഷന്‍ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നത്. മഹാഭൂരിപക്ഷവും യാതൊരു സാമ്പത്തിക സുരക്ഷിതത്വവും ഉള്ളവരല്ല എന്ന് സാരം.

പൊതുവേ പലരും അവഗണിക്കുന്ന സാമ്പത്തിക ആസൂത്രണം മുതിര്‍ന്ന പൗരന്മാര്‍ക്കും അത്യന്താപേക്ഷിതമാണ്. അവര്‍ക്കായുള്ള സാമ്പത്തികാസൂത്രണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 

സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യം വെക്കുമ്പോള്‍

ഇക്കാലത്ത് പണം നിക്ഷേപിക്കുന്നതിന് അനേകം വഴികളുണ്ടെന്നു നമുക്കറിയാം. എന്നാല്‍ അവയില്‍ എല്ലാ ആസ്തി വിഭാഗങ്ങളും ഒരു പോലെ സുരക്ഷിതമല്ല. സുരക്ഷിതത്വം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, നിക്ഷേപത്തിന്റെ ആപേക്ഷിക മൂല്യം എന്നീ കാര്യങ്ങളില്‍ സന്തുലനം ആവശ്യമുണ്ട്.  വ്യക്തമായ ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ സാമ്പത്തിക പദ്ധതി ആസൂത്രണം ചെയ്യാന്‍ എളുപ്പമാണ്. ഇപ്പോഴത്തെ ആവശ്യം കണക്കാക്കുന്നതോടെയാണ് ആസൂത്രണ പദ്ധതിക്കു വ്യക്തത കൈവരിക. ലഭ്യമായ സംവിധാനങ്ങളില്‍ ഏറ്റവും അനുയോജ്യമായ പോര്‍ട്‌ഫോളിയോ കണ്ടെത്തുക എന്നതാണ് അടുത്ത പടി. നികുതി കഴിച്ച്  സ്ഥിര വരുമാനം ലഭിക്കത്തക്ക വിധമാണ് പണം ഉപയോഗിക്കേണ്ടത്.  എത്ര അപ്രിയമെങ്കിലും ഇന്‍ഷുറന്‍സ് ഏവര്‍ക്കും ആവശ്യമാണ്. ഡിജിറ്റലായി ഇന്‍ഷുറന്‍സെടുക്കാന്‍ വളരെ എളുപ്പമാണ്. നികുതിയിലും പലിശയിലും ലഭിക്കുന്ന ഇളവുകള്‍ പ്രയോജനപ്പെടുത്താനും  മുതിര്‍ന്ന പൗരന്മാര്‍ ശ്രദ്ധിക്കണം.  

വിലക്കയറ്റവും കറന്‍സി വിനിമയ നിരക്കുകളും

ലോകമെങ്ങും വര്‍ധിച്ചുവരുന്ന കടുത്ത വിലക്കയറ്റവും യുഎസ് ഡോളറിനു മുമ്പില്‍ മറ്റു കറന്‍സികള്‍ ദുര്‍ബലമായിത്തീരുന്നതും സ്ഥിര നിക്ഷേപം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ മൂല്യം നഷ്ടപ്പെടുത്തുന്നു. പണപ്പെരുപ്പത്തെ അതിജീവിക്കാനും ഘട്ടംഘട്ടമായുള്ള വരുമാനത്തിനതീതമായ വാങ്ങല്‍ ശേഷി നിലനിര്‍ത്താനും നിക്ഷേപ വൈവിധ്യവല്‍ക്കരണം അനിവാര്യമാണ്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍, ആര്‍ഇഐടികള്‍, വളര്‍ച്ച ഉറപ്പുള്ള മേഖലകളിലെ ഐപിഒകള്‍, മറ്റു സെക്യൂരിറ്റികള്‍ എന്നിവകളിലാണ് മുതിര്‍ന്ന പൗരന്മാര്‍ സുരക്ഷിത നിക്ഷേപം നടത്തേണ്ടത്. 

planing3

വേണം മുന്‍കൂട്ടിയുള്ള ആസൂത്രണം

മുതിര്‍ന്ന പൗരന്മാര്‍ക്കു പ്രത്യേകമായുള്ള നിക്ഷേപ പദ്ധതികള്‍, പോസ്‌റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതികള്‍, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗുണം ചെയ്യും. നാല്‍പതു വയസു പിന്നിടുന്നതോടെ വാര്‍ധക്യ കാലത്തേക്കുള്ള നിക്ഷേപം ആരംഭിക്കണം.  മുതിര്‍ന്ന പൗരന്മാര്‍ സ്വന്തം നിക്ഷേപം കൈകാര്യം ചെയ്യുന്നത്  ആസ്വാദ്യകരമായി സമയം ചിലവഴിക്കാനും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും അവരെ പ്രാപ്തരാക്കും. ഫണ്ടുകള്‍  കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ ഏജന്റുമാരെ ഏല്‍പിക്കുന്നതില്‍ തെറ്റില്ല. നിക്ഷേപ സാധ്യതകളെക്കുറിച്ച് പൊതുവായി മനസിലാക്കുന്നത് തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ സഹായിക്കും.

റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യുമ്പോള്‍ ഓർക്കുക

∙റിട്ടയര്‍മെന്റിനായി കാലേക്കൂട്ടി ആസൂത്രണം ചെയ്യാം. അങ്ങനെ ചെയ്യുന്നതിലൂടെ കോംപൗണ്ടിന്റെ ആനകൂല്യവും ലഭിക്കും. 20 കളിലും 30 കളിലുമെല്ലാം ആസൂത്രണം ചെയ്യുന്നത് അങ്ങേയറ്റം പ്രയോജനകരമാണ്. 

∙40 കള്‍ മുതലെങ്കിലും റിട്ടയര്‍മെന്റ് ഫണ്ടിനായി പണം നീക്കി വെച്ചു തുടങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. 

∙ഓഹരികളും കടപ്പത്രങ്ങളുമടങ്ങിയ സന്തുലിതമായ നിക്ഷേപങ്ങളാണു വേണ്ടത്. 

∙പണം പൂര്‍ണമായി ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ തുടങ്ങിയ സ്ഥിരവരുമാനം നല്‍കുന്ന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നത് നല്ലതല്ല. കാരണം പെന്‍ഷന്‍ ഫണ്ടിലേക്ക് അവ നല്‍കുന്ന വരുമാനം നാമമാത്രമായിരിക്കും. 

∙സന്തുലിതമായ പോര്‍ട്‌ഫോളിയോ നിക്ഷേപം 40 കളില്‍ തുടങ്ങുന്നത് ആവശ്യമായ കാലത്ത്  കാര്യമായ പെന്‍ഷന്‍ ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കും. 

∙മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നത് പരമാവധി ഒഴിവാക്കാനും അവര്‍ക്കൊരു ഭാരമാകാതിരിക്കാനും ഈ സ്വയം പര്യാപ്തത പ്രായമായവരെ സഹായിക്കും. 

ലേഖിക സീസണ്‍ ടു സീനിയര്‍ ലിവിങിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com