ADVERTISEMENT

സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തി. ഇന്ത്യയിലെ ഉപഭോഗത്തിനായി ഭൂരിഭാഗവും സ്വർണം ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ വില നിലതെറ്റി താഴോട്ട് പോകുന്നതിനാൽ ഇറക്കുമതി നിയന്ത്രണങ്ങൾ  കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ  സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. തീരുവ വർധിപ്പിച്ചതോടെ മൾട്ടി കമ്മോഡിറ്റി എക്സ് ചേഞ്ചിൽ (MCX ) 3 ശതമാനം ഉയർന്നാണ് സ്വർണ  വ്യാപാരം നടക്കുന്നത്. ഇനിയും  സ്വർണ വില കൂടുമെന്നാണ് കരുതുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു കള്ളക്കടത്തു തടയുമെന്ന  ഒരു തീരുമാനത്തിലായിരുന്നു മുൻപ് കേന്ദ്ര സർക്കാർ. അതുകൊണ്ടുതന്നെ ഇപ്പോൾ തീരുവ കൂട്ടിയത് അപ്രതീക്ഷിതമായിരുന്നു. കുറച്ചു ദിവസങ്ങളായി കുറഞ്ഞു നിന്നിരുന്ന സ്വർണ വില പെട്ടെന്ന് ഉയരുന്നത് കല്യാണ, ഉൽസവ സീസണുകളിൽ ഇന്ത്യക്കാരുടെ പോക്കറ്റ് കൂടുതൽ ചോർത്തും.

സംസ്ഥാനത്തും വില കുത്തനെ ഉയർന്നു

തീരുവ ഉയർത്തിയതോടെ സംസ്ഥാനത്തും സ്വർണ വില കുത്തനെ ഉയർന്നു. തുടർച്ചയായ വിലയിടിവിന് ശേഷം പുതിയ മാസത്തിന്റെ തുടക്കത്തിൽ വില വർധിച്ചതിനു കാരണവും മറ്റൊന്നുമല്ല. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം  4,665 രൂപയിലും പവന് 37,320 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ജൂൺ മാസത്തിന്റെ അവസാന ദിവസങ്ങളിൽ സ്വർണ്ണവില കുത്തനെ ഇടിയുന്ന കാഴ്ചയാണ് വിപണി കണ്ടത്. 800 രൂപയാണ് മൂന്നു ദിവസത്തിനുള്ളിൽ മാത്രം കുറഞ്ഞത്. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് കഴിഞ്ഞ മാസത്തെ എറ്റവും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീഴുന്നത് സ്വർണത്തിന് അനുകൂലമായേക്കാം. അമേരിക്കൻ ബോണ്ട് യീൽഡ് 3% ൽ താഴെയായാണ് വ്യാപാരം തുടരുന്നത്. 1800 ലേക്ക് വീണ രാജ്യാന്തര സ്വർണ വില ഇവിടെ പിന്തുണ പ്രതീക്ഷിക്കുന്നു

English Summary : Gold Import Duty Increased, Price Going UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com