ADVERTISEMENT

പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ അമേരിക്കൻ സെൻട്രൽ ബാങ്ക് തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്ക് വർധിപ്പിച്ചു. 1980 നു ശേഷം ഉണ്ടായിട്ടുള്ള ഉയർന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ പലിശ നിരക്കുകൾ വർധിപ്പിക്കാതെ തരമില്ലെന്ന് മുൻപേ അമേരിക്കൻ 'ഫെഡറൽ റിസർവ്' തലവൻ ജെറോം പവൽ സൂചന നൽകിയിരുന്നു.  പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിച്ചതിനാൽ  അമേരിക്കൻ ഓഹരി വിപണികൾ , ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിന്റെ ഒരു ഉണർവ് ആഗോള ഓഹരി വിപണികളിലും ഇന്ന്  പ്രകടമാണ്. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് ഉയർച്ചയിലാണ് വ്യാപാരം തുടരുന്നത്. 

ഇന്ത്യക്കാരുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും പണം തിരിച്ചൊഴുകാം 

അമേരിക്കയിൽ പലിശ നിരക്ക് ഉയർന്നാൽ അവിടെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ ആദായം ലഭിക്കും.  ഇതുമൂലം  ഇന്ത്യ  പോലുള്ള രാജ്യങ്ങളിൽ നിന്നും കൂടുതൽ പണം അമേരിക്കയിലേക്ക് ഒഴുകും.വിദേശ നിക്ഷേപകർ കുറച്ചു മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണിയിൽ ബംബർ വിൽപ്പന നടത്തുകയാണ്. എന്നാൽ ഇപ്പോൾ പതിയെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ തിരിച്ചു വരാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ ബോണ്ടുകൾക്കും, ട്രഷറി ബില്ലുകൾക്കും കൂടുതൽ വരുമാനം ലഭിക്കുമെന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ പണം പിൻവലിച്ച്  അമേരിക്കൻ സ്ഥിര നിക്ഷേപങ്ങളിൽ പണം മുടക്കാൻ  കൂടുതൽ താല്പര്യമെടുത്തേക്കാം.

ഡോളർ കൂടുതൽ കരുത്തനാകാം 

ഡോളറിനെതിരെ ഇപ്പോൾ തന്നെ ഇന്ത്യൻ രൂപ തളർച്ചയിലാണ്.അമേരിക്കൻ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുമ്പോൾ ഡോളർ മറ്റു രാജ്യങ്ങളിലെ കറൻസികളേക്കാൾ കരുത്തനാകാം. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് മൂലം  ആഭ്യന്തര പ്രശ്നങ്ങൾ മാത്രമല്ല, രാജ്യാന്തര ഇടപാടുകളിലും ഇന്ത്യക്കാരെ മോശമായി ബാധിക്കും. 

interest-rate

പലിശ നിരക്കുകൾ ഉയരും   

സാധാരണഗതിയിൽ അമേരിക്കയിൽ പലിശ നിരക്കുകൾ ഉയർത്തിയാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളും ഒരു മടി കൂടാതെ പലിശ നിരക്കുകൾ വർധിപ്പിക്കും. ഇന്ത്യയിൽ പലിശ നിരക്കുകൾ ഉയർന്നാൽ ഉപഭോക്താക്കൾ  വായ്പകൾക്ക് കൂടുതൽ ചെലവാക്കേണ്ടിവരും എന്നാൽ സ്ഥിര നിക്ഷേപ പലിശകൾ അത്ര കണ്ടു ഉയരുകയുമില്ല. ഇത് ഇന്ത്യയിലെ സാധാരണക്കാരുടെ പോക്കറ്റ് കൂടുതൽ ചോർത്തും. 

പണപ്പെരുപ്പം 

നിലവലെ ഉയർന്ന പണപ്പെരുപ്പം ഇനിയും കൂടാനും ഇത് ഇടയാക്കും.അസംസ്കൃത എണ്ണയ്ക്കായി  പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളിൽ കൂടുതൽ പണപ്പെരുപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. പെട്രോളിന്റെയും, ഡീസലിന്റെയും വിലയും ക്രമേണ വർധിച്ചേക്കാം. 

ക്രിപ്റ്റോകറൻസി 

This illustration photograph taken on July 19, 2021 in Istanbul shows a physical banknote and coin imitations of the Bitcoin crypto currency. (Photo by Ozan KOSE / AFP)
This illustration photograph taken on July 19, 2021 in Istanbul shows a physical banknote and coin imitations of the Bitcoin crypto currency. (Photo by Ozan KOSE / AFP)

അമേരിക്കയിൽ പലിശ നിരക്ക് വർധിപ്പിച്ചു തുടങ്ങിയതില്‍ പിന്നെയാണ് ബിറ്റ് കോയിൻ പോലുള്ള  ക്രിപ്റ്റോകൾ വീഴാൻ  തുടങ്ങിയത് എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.അതുകൊണ്ടുതന്നെ  വീണ്ടും പലിശ നിരക്ക് വർധിപ്പിക്കുന്നത് ക്രിപ്റ്റോ കറൻസികളെ വീണ്ടും  ദുർബലമാക്കും എന്ന വാദഗതിയുമുണ്ട്. മലയാളികൾക്ക് കൂടുതൽ നിക്ഷേപമുള്ള 'വോൾഡ് ' എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ഇപ്പോൾ കടുത്ത പ്രശ്നങ്ങളിലൂടെയും, നിയമ നടപടികളിലൂടെയുമാണ് കടന്നു പോകുന്നത്. ഇനിയും ക്രിപ്റ്റോ വിപണികൾ താഴ്ന്നാൽ ഇത്തരം ആസ്തികളിൽ  നിക്ഷേപിച്ചിരിക്കുന്നവർക്ക് മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാകും.  

അമേരിക്കയിലുള്ള  ഇന്ത്യക്കാര്‍

അമേരിക്ക പലിശ നിരക്ക് ഉയർത്തിയത് മൂലം അവിടെ പഠിക്കുന്ന ഇന്ത്യക്കാർക്കും, അമേരിക്കയിൽ നിന്നും വിദ്യാഭ്യാസ വായ്പയെടുക്കുന്നവർക്കും കൂടുതൽ പലിശ കൊടുക്കേണ്ടി വരും. അതുപോലെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഭവന വായ്പകൾക്കും, ക്രെഡിറ്റ് കാർഡ് വായ്പകൾക്കും, കാർ വായ്പകൾക്കും കൂടുതൽ ചെലവാക്കേണ്ടി വരും.  പണപ്പെരുപ്പം മെരുങ്ങിയില്ലെങ്കിൽ ഇനിയും പലിശ നിരക്ക് വർധിപ്പിക്കുമെന്നും ഫെഡ് റിസർവ് തലവൻ  ജെറോം പവൽ സൂചിപ്പിച്ചിട്ടുണ്ട്.

English Summary : How The US Fed Reserve Interest Rate Hike will Impact Indian Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com