പിണറായിയുടെ ഓണം ബംബർ ലോട്ടറി അടിച്ചത് മോദിക്ക് !
Mail This Article
കുടുക്ക പൊട്ടിച്ചു കിട്ടിയ കാശിന് എടുത്ത ടിക്കറ്റിന് 25 കോടി രൂപയുടെ ഓണം ബംബർ അടിച്ച അനൂപാണ് ഇപ്പോൾ വാർത്തകളിലെ താരം. പക്ഷേ പിണറായി സർക്കാർ നടത്തിയ കേരള സർക്കാരിന്റെ ഓണം ബംബറിൽ ബംബർ അടിച്ചത് മോദി സർക്കാരിനാണ്, അതും ടിക്കറ്റ് പോലും എടുക്കാതെ.
നികുതിയും കമ്മീഷനും കഴിച്ച് ഒന്നാം സമ്മാനക്കാരന് എത്ര രൂപ കൈയിൽ കിട്ടും എന്നതിന്റെ കണക്കുകൾ ഇപ്പോൾ പരക്കെ പ്രചരിക്കുന്നുണ്ട്. പത്തു ശതമാനം ഏജന്റ് കമ്മീഷനും മുൻകൂറായി പിടിക്കുന്ന 30% ആദായനികുതിയും കിഴിച്ച് 15.75 കോടി രൂപ അനൂപിന് ലഭിക്കുമെന്നാണ് വാർത്തകൾ. അത്രയും തുക കയ്യിൽ കിട്ടുമെങ്കിലും യഥാർത്ഥത്തിൽ ഉപയോഗിക്കാൻ കിട്ടുക 12.88 കോടി രൂപ മാത്രമാണ്. അതാത് ഒരു സാമ്പത്തിക വർഷം അഞ്ചു കോടി രൂപയ്ക്ക് മേൽ വരുമാനം കിട്ടുന്നവർ, അവരടയ്ക്കുന്ന നികുതിയുടെ 37% സർചാർജും വിദ്യാഭ്യാസ സെസും അടക്കം നൽകേണ്ടി വരും.
മോദിക്ക് സൂപ്പർ ബംബർ
അതായത് ഒന്നാം സമ്മാനം അടിച്ച വ്യക്തി നൽകേണ്ട മൊത്തം ആദായനികുതി 9.61 കോടി രൂപ. ഇതപ്പാടെ കിട്ടുന്നത് കേന്ദ്രസർക്കാരിനാണ്. അഞ്ചു കോടി രൂപ ലഭിച്ച രണ്ടാം സമ്മാനക്കാരനിൽ നിന്നും 1.35 കോടി രൂപയോളം ആദായനികുതി പിടിക്കും. ഒരു കോടി കോടി രൂപ വീതം ലഭിച്ച പത്തു പേരും കമ്മീഷൻ തുക കഴിച്ച ശേഷമുള്ളതിന്റെ 30 ശതമാനം ( ഏതാണ്ട് 27 ലക്ഷം) ടാക്സ് നൽകണം. ഈ ഇനത്തിൽ കേന്ദ്രസർക്കാരിനു 2.7 കോടി രൂപ ലഭിക്കും. അതായത് ആദ്യസമ്മാനക്കാരിൽ നിന്നു മാത്രം ആദായനികുതിയിനത്തിൽ മോദി സർക്കാരിനു കിട്ടുന്നത് 13.7 കോടി രൂപ. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനതുകയിൽ നിന്നും 30 ശതമാനം ടിഡിഎസ് പിടിക്കും.
തീർന്നില്ല, 66.5 ലക്ഷത്തോളം ടിക്കറ്റ് വിറ്റതു വഴി 332 കോടി രൂപ കിട്ടി. ഇതിൽ 93 കോടി രൂപയോളം ജിഎസ്ടിയാണ്. അതിന്റെ പകുതിയും 46 കോടി രൂപയോളം കേന്ദ്രസർക്കാരിനുള്ളതാണ്. ആദ്യസമ്മാനങ്ങളിലെ ആദായനികുതിയും ജിഎസ്ടിയും അടക്കം 50 കോടിയോളം കേന്ദ്രസർക്കാരിനു ലഭിക്കും. തീർച്ചയായും ബംബർ തന്നെ. പക്ഷേ ഓണം ബംബർ വഴി പിരിഞ്ഞു കിട്ടിയ തുകയിൽ സമ്മനങ്ങളും കേന്ദ്ര സർക്കാരിനുള്ള വിഹിതവും കിഴിച്ചാലും 200 കോടിയിലധികം സംസ്ഥാന സർക്കാരിനു ലഭിക്കും. അതുകൊണ്ട് സംസ്ഥാന സർക്കാരിനു അടിച്ചിരിക്കുന്നത് സൂപ്പർ ബംബർ തന്നെ.
English Summary: The GST and Income Tax Factors Behind Lottery