ADVERTISEMENT

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടിയതോടെ സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയിലാണ്. 2020ൽ അനുവദനീയമായ ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസ (ഡിആർ) വുമാണ് ഇപ്പോഴും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഡിഎ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 2022 ജൂലായ് മുതൽ 4 ശതമാനം കൂട്ടിയതോടെ കേന്ദ്ര ഡിഎ നിരക്ക് 34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി. പെൻഷൻകാരുടെ ആശ്വാസ ബത്തയിലും (ഡിആർ) ഈ വർദ്ധനവ് ഉണ്ടാകും. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ഡിഎ 3 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2022 ജനുവരി 1 മുതലായിരുന്നു പ്രാബല്യം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 28 ശതമാനമായിരുന്ന ക്ഷാമബത്ത 31 ശതമാനമായി ഉയർത്തിയത്.

സംസ്ഥാനത്ത് 4 ഗഡു കുടിശിക

കേന്ദ്രം 2022 ജൂലായിലെ ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നാലു ഗഡു ക്ഷാമബത്ത / ക്ഷാമാശ്വാസം കുടിശികയായി. നിലവിൽ 7 ശതമാനം ക്ഷാമബത്തയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് 2020 ജൂലായിലെ നിരക്കാണ്. 2021 ജനുവരി, 2021 ജൂലായ്, 2022 ജനുവരി, 2022 ജൂലായ് എന്നീ ഗഡുക്കളാണ് ഇനി ലഭിക്കാനുള്ളത്. ഇത് മൊത്തം പത്തു ശതമാനത്തിൽ കൂടുതൽ വരും.

മുൻപുള്ളതും കിട്ടാനുണ്ട്

നേരത്തെ ലഭിക്കാനുണ്ടായിരുന്ന ക്ഷാമബത്ത കുടിശിക നാലു ഗഡുക്കളായാണ് അനുവദിച്ചിരുന്നത്. അതിൽ രണ്ടു ഗഡു മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷം തരാമെന്നു പറഞ്ഞിരുന്ന മൂന്നാമത്തെ ഗഡു 2022-23 വർഷത്തിലും നാലാം ഗഡു 2023-24 വർഷത്തിലും അനുവദിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സർക്കാറിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത നീക്കു പോക്ക്. ഈ സാഹചര്യത്തിൽ കുടിശികയുള്ള നാലു ഡിഎ ഗഡു ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

അതേ സമയം ജീവനക്കാരുടെയും പെൻഷൻകാരുടെയും സമ്മർദ്ദം പരിഗണിച്ച് കുടിശികയുള്ള ഏതെങ്കിലും ഡിഎ ഗഡുക്കൾ അനുവദിച്ചാൽ പോലും ജീവനക്കാരുടെ കുടിശിക പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കാനേ സാധ്യതയുള്ളൂ. പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശിക സംഖ്യ തവണകളായി നൽകുന്നതും പരിഗണിച്ചേക്കും. ഏതായാലും സർക്കാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ജീവനക്കാരും പെൻഷൻകാരും.

English Summary : When Kerala government Employees will get Dearness Allowance?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com