ഇന്ത്യക്ക് റഷ്യയോടുള്ള സ്നേഹം കൂടുന്നു; അസംസ്കൃത എണ്ണ ഇതര ഇറക്കുമതിയും കൂടുന്നു
Mail This Article
റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതില്‍പ്പിന്നെ രാജ്യങ്ങൾ ഇരുചേരികളിലുമായി നിലയുറപ്പിച്ചെങ്കിലും, ഇന്ത്യ അവിടെയുമില്ല ഇവിടെയുമില്ല എന്ന ചേരിചേരാ നയം തന്നെയാണ് ആദ്യം മുതൽക്കേ കൈകൊണ്ടത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിയിൽ ഒരു വിട്ടുവീഴ്ചക്കും ഇന്ത്യ തയ്യാറല്ല. യൂദ്ധം തുടങ്ങിയതിൽ പിന്നെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ കൂട്ടിയിട്ടുണ്ട്. അമേരിക്കയും, യൂറോപ്പും ഇന്ത്യ ചെയ്യുന്നത് അത്ര ശരിയല്ലെന്ന് പറഞ്ഞു പലപ്പോഴും കണ്ണുരുട്ടി പേടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതൊന്നും വകവെക്കാൻ പോയില്ല. അതുമാത്രമല്ല പല സാധനങ്ങളുടേയും ഇറക്കുമതി ഇപ്പോൾ കൂട്ടിയിരിക്കുകയുമാണ്.
യുക്രെയിന് പകരം റഷ്യ
ഏപ്രിൽ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 60 ശതമാനത്തിലധികം എണ്ണ ഇതര ഇറക്കുമതിയാണ് റഷ്യയിൽ നിന്നും കൂടിയിരിക്കുന്നത്. സൂര്യകാന്തി എണ്ണ , വളം, വെള്ളി, പ്രിന്റ് ചെയ്ത പുസ്തകങ്ങൾ, മല്ലി, ഫർണിച്ചർ തുടങ്ങിയവയുടെ എല്ലാം ഇറക്കുമതിയിൽ വൻ കുതിച്ചു ചാട്ടമുണ്ടായി. യുദ്ധം തുടങ്ങിയതിൽ പിന്നെ യുക്രെനിൽ നിന്നും കിട്ടാത്തതെല്ലാം ഇന്ത്യ റഷ്യയിൽ നിന്നും നന്നായി ഇറക്കുമതി ചെയ്തു എന്ന് സാരം.
രൂപ സെറ്റില്‍മെന്റ്
രാജ്യാന്തര വ്യാപാര സെറ്റില്‍മെന്റ് ഇന്ത്യ ഇനി മുതൽ രൂപയിലുമാക്കിയാൽ ഇറക്കുമതി സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതിന് പുറമെ രൂപ തകർച്ചയിൽ നിന്നും കരകയറും. റിസർവ് ബാങ്കും മറ്റു രാജ്യാന്തര വ്യവസായികളും ബാങ്കുകളും രൂപയെ ഇറക്കുമതിക്കും, കയറ്റുമതിക്കും ശക്തനാക്കുവാൻ ആഞ്ഞു പരിശ്രമിക്കുകയാണ്. വൈകി വന്ന വിവേകമാണെങ്കിലും, രൂപയിൽ രാജ്യാന്തര വ്യാപാരം പച്ച പിടിച്ചാൽ ഇന്ത്യക്കു ലോകരാജ്യങ്ങൾക്ക് മുൻപിൽ തലയുയർത്തി നില്ക്കാൻ മറ്റൊരു കാരണം കൂടി ആകും. കടമ്പകൾ കുറെയുണ്ടെങ്കിലും, ഇന്ത്യയുടെ ശക്തമായ നയതന്ത്ര പരിപാടികളിലൂടെ രൂപയിലൂടെയുള്ള രാജ്യാന്തര വ്യാപാരം നിലവിൽ സമ്മതിക്കാത്ത രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനായേക്കും എന്നാണ് വിദഗ്ധരുടെ അനുമാനം.
റഷ്യക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വരുമാനം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യയും, ചൈനയും അത് മറികടക്കുന്ന രീതിയിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയിരിക്കുകയാണ് . ശരിയാണോ, തെറ്റാണോ എന്ന ചോദ്യങ്ങൾക്കൊന്നും ഇട നൽകാതെ കേന്ദ്ര മന്ത്രിമാർ രാജ്യ താല്‍പ്പര്യം മുൻ നിറുത്തിയാണ് ഇന്ത്യ ഇങ്ങനെ ചെയ്യുന്നത് എന്ന നല്ല ന്യായീകരണവും നൽകുന്നുണ്ട്. ഇന്ത്യയുടെ അതിശക്തമായ രാജ്യാന്തര നിലപാടുകളെ തള്ളാനും കൊള്ളാനും ആകാതെ അമേരിക്കയും, ബ്രിട്ടനും, യൂറോപ്യൻ യൂണിയനും ഇപ്പോൾ ഒരു വിഷമഘട്ടത്തിലാണ്.
English Summary : India Russia Relation Come Closer