പൂജാ ബംബര്‍ വിൽപന സര്‍വകാല റെക്കോര്‍ഡ് മറികടക്കുമോ?
Mail This Article
സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംബര്‍ ടിക്കറ്റ് പുറത്തിറക്കി 12 ദിവസം കൊണ്ടു 12 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുവെന്നാണ് കണക്കുകള്‍. ഇനിയും 40 ദിവസത്തോളം വില്‍പ്പന തുടരാനിരിക്കെ പൂജാ ബംബറും മുന്‍കാല റെക്കോര്‍ഡ് തകര്‍ക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് ഭാഗ്യാന്വേഷികളും ടിക്കറ്റ് വില്പനക്കാരും. ഓണം ബംബര്‍ ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്പന ഇത്തവണ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചിരുന്നു
ഓണം ബംബര്‍ സൂപ്പര്‍ഹിറ്റ്
ഇത്തവണത്തെ ഓണം ബംബറിന്റെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ വില്പന 54 ലക്ഷമായിരുന്നു. 25 കോടി ഒന്നാം സമ്മാനം പ്രഖ്യാപിച്ചതോടെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ഡിമാന്റ് കൂതിച്ചുയര്‍ന്നു. അതോടെ പല ഘട്ടങ്ങളിലായി കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ചു.അവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു.
പൂജാ ബംബറും റെക്കോര്‍ഡിലേക്ക്
സെപ്റ്റംബര്‍ 18 ന് പുറത്തിറക്കിയ പൂജാ ബംബറിലും ഇത് ആവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.
ടിക്കറ്റ് പുറത്തിറക്കി 12 ദിവസം കൊണ്ടു 12 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു. ആദ്യഘട്ടമായി 18 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. കഴിഞ്ഞ തവണ 200 രൂപയായിരുന്ന ടിക്കറ്റ് വില ഇത്തവണ 250 രൂപയാണ്.
ഒന്നാം സമ്മാനം 10 കോടി
ഇത്തവണത്തെ പൂജാ ബംബറിന്റെ സമ്മാന ഘടനയിലും വന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഒന്നാം സമ്മാനം 5 കോടിയായിരുന്നത് ഇത്തവണ ഇരട്ടിപ്പിച്ച് 10 കോടി രൂപയാക്കി. ഓണം ബംബര്‍ സൂപ്പര്‍ ഹിറ്റായതിന്റെ പശ്ചാത്തലത്തിലാണ് പൂജാ ബംബറിന്റെ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചത്. സമ്മാനത്തുക ഉയര്‍ത്തിയാല്‍ വില്പന കൂടുമെന്നും അതിന്റെ മെച്ചം ഏജന്റുമാര്ും ലഭിക്കുമെന്നുമാണ് ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. .
ഒന്നാം സമ്മാനമായ പത്തുകോടി രൂപയുടെ ഒരു ശതമാനമാണ് ഒരു കോടി രൂപ) ഏജന്‍സി കമ്മീഷന്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
നറുക്കെടുപ്പ് നവംബര്‍ 20ന്
കഴിഞ്ഞ പൂജാ ബംബറിന്റെ 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ ഈ റെക്കോര്‍ഡ് മറികടക്കുമോ എന്നറിയാന്‍ നറുക്കെടുപ്പു ദിവസമായ നവംബര്‍ 20 വരെ കാത്തിരുന്നേ മതിയാകൂ.
English Summary: Kerala Lottery Pooja Bumper 2022