ADVERTISEMENT

കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് വിപുലമായ ചർച്ചകളും സംവാദങ്ങളും നടന്നുവരികയാണ്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ പൊതുജനങ്ങളെ ഉൾപ്പെടുത്തി  ജനകീയ ചർച്ചകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർത്ഥിൾക്കും ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരമുണ്ട്. സ്കൂൾ തലത്തിലും പഞ്ചായത്ത് / നഗരസഭാ തലത്തിലും ചർച്ചകൾ നടന്നു കഴിഞ്ഞു. ഇനി നടക്കാനുള്ളത് ജില്ലാ സംസ്ഥാന തലങ്ങളിലാണ്.

26 ഫോക്കസ് മേഖലകൾ

പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത 26 ഫോക്കസ് മേഖലകളാണ് സമൂഹ ചർച്ചയ്ക്കായി മൂന്നാട്ടുവെച്ചിട്ടുള്ളത്. ചർച്ചയ്ക്ക് ആവശ്യമായ സൂചകങ്ങൾ അടങ്ങിയ കൈപ്പുസ്തകം എസ് സി ഇ ആർ ടി പുറത്തിറക്കിയിട്ടുണ്ട്. ഈ ഫോക്കസ് മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ചർച്ചകൾ സംഘടിപ്പിക്കേണ്ടതും നിർദ്ദേശങ്ങൾ ക്രോഡീകരിക്കേണ്ടതും. പക്ഷേ കുട്ടികളിൽ  പണത്തെക്കുറിച്ചുള്ള അറിവു നൽകുന്നതിനും അവരിൽ സമ്പാദ്യ ശീലം വളർത്തുന്നതിനുമുള്ള സൂചകങ്ങളൊന്നും ഫോക്കസ് മേഖലകളിൽ കാണാൻ കഴിഞ്ഞില്ല. ഇത്തരം നിർദ്ദേശം ചർച്ചകളിൽ ഉയർന്നു വന്നാൽ തന്നെ ഏതു ഫോക്കസ് മേഖലയിൽ ഉൾപ്പെടുത്തുമെന്ന് വ്യക്തമല്ല. പണത്തെക്കുറിച്ചുള്ള അറിവ് പ്രധാന ഫോക്കസ് മേഖലയായി ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്ന് അദ്ധ്യാപകരും രക്ഷാകർത്താക്കളും പറയുന്നു. 

പത്തായം പെറും, ചക്കി കുത്തും ..

നല്ലൊരു വിഭാഗം കുട്ടികളും പണത്തിന്റെ വില അറിയാത്തവരാണ്. ഇത് അവരെ മനസ്സിലാക്കിക്കൊടുക്കാൻ അദ്ധ്യാപകരോ രക്ഷാകർത്താക്കളോ ശ്രമിക്കുന്നില്ല. നിലവിലെ പാഠ്യപദ്ധതിയിൽ അതിനുള്ള സാധ്യതകളൊന്നും ഉൾപ്പെടുത്തിയിട്ടുമില്ല. കുട്ടികൾ ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചു കൊടുക്കുന്നവരാണ് രക്ഷാകർത്താക്കളിൽ ഏറെയും. അതുകൊണ്ട് കുട്ടി പണത്തിന്റെ ബുദ്ധിമുട്ട് അറിയുന്നില്ല. രക്ഷാകർത്താക്കൾ കുട്ടിയെ അറിയിക്കുന്നില്ല എന്നു പറയുന്നതാവും ശരി. പത്തായം പെറും, ചക്കി കുത്തും ... എന്നതാണ് കുട്ടികളുടെ കാഴ്ചപ്പാട്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പണം വെറുതെ കിട്ടുന്നതല്ലെന്നും അധ്വാനത്തിന്റെ ഫലമാണെന്നും കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കണം. ഇതിനുള്ള സാധ്യത പുതിയ പാഠ്യപദ്ധതിയിൽ ഉണ്ടായേ തീരൂ. 

ചെലവും കരുതലും

പണം കൈകാര്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണം. ഇതിനുള്ള തുടക്കം വീട്ടിൽ നിന്നു തന്നെയാവണം. ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിഞ്ഞ് പണം ചെലവാക്കാനും ഭാവിക്കായി മിച്ചം പിടിക്കാനും ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിക്കണം. ഭാവിയിലെ പണധൂർത്ത് ഒഴിവാക്കാൻ കുട്ടിക്കാലത്തു തന്നെ പരിശീലിപ്പിക്കണം. മെച്ചപ്പെട്ട ഭാവി ജീവിതം കെട്ടിപ്പടുക്കാൻ അത് അവരെ സഹായിക്കും. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല്.

സഞ്ചയിക പദ്ധതി നിലച്ചു

തപാൽവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കായി നടത്തിയിരുന്ന സമ്പാദ്യ പദ്ധതിയായിരുന്നു സഞ്ചയിക. ഇതു നിലച്ചിട്ട് വർഷങ്ങളായി. സമ്പാദ്യത്തിന്റെ ബാലപാഠങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ കഴിഞ്ഞിരുന്നു. ഇത്തരം സമ്പാദ്യ പദ്ധതികൾ വിദ്യാലയങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കണം. ഇത് കുട്ടികൾക്കു മാത്രമല്ല നാടിന്റെ സമ്പദ്ഘടനയ്ക്കും കരുത്തു പകരും. 

student3

കുട്ടികളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കണം

അദ്ധ്വാനിച്ച് നേരായ മാർഗത്തിലൂടെ പണം സമ്പാദിക്കാനുള്ള ധാരണ കുട്ടികളിൽ വളർത്തേണ്ടത് അത്യാവശ്യമാണ്. സമ്പാദ്യത്തിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തണം. അവർക്കു ലഭിക്കുന്ന കൊച്ചു കൊച്ചു തുകകൾ സ്വരുക്കൂട്ടി വയ്ക്കാനുള്ള പ്രോത്സാഹനം നൽകണം. നിക്ഷേപ മാർഗങ്ങൾ പരിചയപ്പെടുത്താനുള്ള അവസരം ഒരുക്കണം. കുട്ടികളിൽ സമ്പാദ്യശീലവും പണത്തെക്കുറിച്ചുള്ള അറിവും വളർത്താനുള്ള അനന്ത സാധ്യതകൾ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. കുരുന്നിലേ ലഭിക്കുന്ന സാമ്പത്തിക സാക്ഷരത ഭാവിയിൽ അവരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല.

English Summary : Need of Financial Education in School Syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com