ADVERTISEMENT

കേരളത്തിൽ ക്ഷേമ പെൻഷൻ കൈപ്പറ്റിയിരുന്ന 10 ലക്ഷത്തിലധികംപേർക്ക് മാർച്ച്  മുതൽ അതു മുടങ്ങും. കഴിഞ്ഞ 28നകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരാണ് പെൻഷൻ പട്ടികയിൽ നിന്നു പുറത്താകുന്നത്. 2019 ലെ പെൻഷൻ ഗുണഭോക്‌താക്കളിൽ ഏകദേശം 32 ലക്ഷം പേരാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ക്ഷേമനിധി പെൻഷനുകൾ ഉൾപ്പെടെ നിലവിൽ 62 ലക്ഷം പേരാണ് പ്രതിമാസം 1600 രൂപ വീതം പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നത്. 2022 ഡിസംബർ വരെയുള്ള ക്ഷേമപെൻഷൻ ആണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.

അനർഹരെ ഒഴിവാക്കാൻ

കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യ പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ എന്നിങ്ങനെ അഞ്ചു തരത്തിലുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളോടാണ് ഫെബ്രുവരി 28 നകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്. പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നിർദ്ദേശം വന്നത്. 2019 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടിയിരുന്നത്. അർഹതയില്ലാത്ത നിരവധി പേർ പെൻഷൻ വാങ്ങുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു. അനർഹരെ ഒഴിവാക്കാനുള്ള പ്രാരംഭ നടപടിയായാണ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

വരുമാനം ഒരു ലക്ഷത്തിൽ കൂടിയാൽ

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിരിക്കാൻ ഇടയില്ലെന്നാണ് സർക്കാർ അനുമാനിക്കുന്നത്. ഒരു ലക്ഷത്തിൽ കൂടുതൽ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ല. സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരിൽ ഒട്ടേറെ പേർ മരിച്ചുപോയവരാണെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ നിലപാട്. നൽകിയ സർട്ടിഫിക്കറ്റുകളിൽ പലതും കണക്കിൽ വന്നിട്ടില്ലെന്നും അപ്‌ഡേഷൻ പൂർത്തിയാക്കിയാൽ മാത്രമേ യഥാർത്ഥ കണക്ക് ലഭിക്കുകയുള്ളുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇനിയും സമർപ്പിക്കാം

നിശ്ചിത സമയപരിധി കഴിഞ്ഞെങ്കിലും സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റ് തുടർന്നും സ്വീകരിക്കാൻ തദ്ദേശവകുപ്പിനു സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് പെൻഷൻ പുനസ്ഥാപിക്കുമെങ്കിലും മുടങ്ങിയ കാലത്തെ കുടിശിക ലഭിക്കില്ല.

English Summary : 10 Lakh People Won't Get Social Security Pension

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com