ADVERTISEMENT

വർഷങ്ങളോളമുള്ള പഠനം, സർട്ടിഫിക്കറ്റുകളുടെ കൂമ്പാരം, കൈനിറയെ മാർക്ക്.. എന്നിട്ടും ജോലി കിട്ടുന്നില്ല എന്ന പരാതിയുമായി നടക്കുന്ന കുറേപ്പേരെ നമുക്ക് ചുറ്റും കണ്ടിട്ടില്ലേ? പഠിച്ചിട്ടും, മാർക്ക് ഉണ്ടായിട്ടും എന്താ ജോലി ലഭിക്കാത്തത് എന്ന സംശയം അത്തരക്കാർക്കും, ചുറ്റുമുള്ളവർക്കും ഉണ്ടാകും. ഇതിന്  കാരണം ഒന്ന് മാത്രമാണ്. ലോകം മാറുകയാണ്. ഡിഗ്രികളേക്കാളും, മാർക്കിനെക്കാളും അധികമായി ജോലി നൈപുണ്യത്തിന് പ്രാധാന്യം കൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതായത് ഉയർന്ന ജോലിക്ക് വലിയ സർവകലാശാലകളിലെ പഠനവും, ഉയർന്ന മാർക്കും വേണമെന്ന രീതി മാറുകയാണ്. ഗൂഗിൾ, ആപ്പിൾ, ഐ ബി എം, ഇ വൈ  തുടങ്ങിയ ടെക് ഭീമന്മാർ ഇപ്പോൾ തന്നെ ബിരുദമില്ലാത്തവരെ ജോലിക്കെടുക്കുന്ന രീതി തുടങ്ങി കഴിഞ്ഞു. 

ബിരുദങ്ങളല്ല, കഴിവുകൾ മാത്രം

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 'ജോബ്സ് ഓഫ് ടുമാറോ ' എന്ന റിപ്പോർട്ടിൽ മാറുന്ന ലോകത്ത് പുതിയ ജോലികളിൽ  കഴിവുകൾക്ക്  മാത്രമാണ് പ്രാധാന്യം കൊടുക്കുക ഡിഗ്രികൾക്കല്ല എന്ന് എടുത്തു പറയുന്നുണ്ട്. കോളേജ് ബിരുദം ഇല്ലാത്തവർക്കും പുതിയ ജോലികൾക്കനുസരിച്ചുള്ള കഴിവുകൾ ഉണ്ടെങ്കിൽ ജോലി ഉറപ്പ് എന്ന് സാരം.ഡിഗ്രികൾ നേടുന്നതിനേക്കാൾ വൈദഗ്ധ്യത്തിന് പ്രാധാന്യം കൊടുക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുകയാണെങ്കിൽ ഓരോ സമ്പദ് വ്യവസ്ഥയെയും ശക്തമായി വളർത്താനുതകുന്ന ലേബർ ഫോഴ്സ് ഓരോ രാജ്യത്തും രൂപപ്പെടും എന്നും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

Office1

എന്താണ് കമ്പനികൾക്കാവശ്യം?

തൊഴിൽ വേണ്ടവർക്ക് അപ്രന്റിസ്‌ഷിപ്പും, ഇന്റേൺഷിപ്പും നൽകി ജോലിക്കെടുക്കുന്ന രീതി ഇപ്പോൾ തന്നെ വൻകിട കമ്പനികൾ തുടങ്ങി കഴിഞ്ഞു. നല്ല രീതിയിൽ സൃഷ്ടിപരമായി ചിന്തിക്കാൻ കഴിയുന്നവരെയും, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നവരെയും, സഹകരണ മനോഭാവമുള്ളവരെയും, അവ്യക്തവും, സങ്കീർണവുമായ പ്രശ്നങ്ങൾക്ക് പ്രതിവിധി നിർദേശിക്കാൻ പറ്റുന്നവരെയുമാണ് കമ്പനികൾക്ക് താല്പര്യം. ഈ കഴിവുകൾ എല്ലാം തന്നെ അപ്രെന്റിസ്ഷിപ്പുകളിലൂടെ നൽകി അവർക്ക് പറ്റുന്ന തരത്തിലുള്ള തൊഴിലാളികളെ വാർത്തെടുക്കാനാണ് കമ്പനികൾ ഇപ്പോൾ ശ്രമിക്കുന്നത്. 

office-3-

പുതിയ നിയമനങ്ങൾ നടത്തുമ്പോൾ എവിടെ നിന്നാണ് പഠിച്ചിറങ്ങിയത്, എന്ത് സർട്ടിഫിക്കറ്റാണ് കൈയിലുള്ളത്, എവിടെയാണ് ജോലി ചെയ്തിരുന്നത് എന്ന് നോക്കാതെ കഴിവുകൾ മാത്രം നോക്കി ജോലിക്കെടുക്കുന്ന രീതിക്കാണ്  പ്രാധാന്യം എന്ന് ലിങ്ക്ഡ് ഇൻ മേധാവി റയാൻ റോസീലൻസ്കി കഴിഞ്ഞ നവംബറിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. 

ജോലികൾ വ്യക്തികളെ മാറ്റിയെടുക്കും 

ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് വ്യക്തികൾ മാറിയില്ലെങ്കിൽ പോലും, ചെയ്യുന്ന ജോലികളുടെ സ്വഭാവം തന്നെ  മാറുന്ന ഒരു അവസ്ഥയും ഭാവിയിൽ ഉണ്ടാകും എന്ന് വിദഗ്ധർ പറയുന്നു. മാറുന്ന അവസ്ഥകൾക്കനുസരിച്ചു തൊഴിലാളികളും ഓരോ കാലത്തും അവരുടെ കഴിവുകൾ അതിനനുസരിച്ച് മാറ്റേണ്ടി വരും. 

വർഷങ്ങളോളം കോളേജിൽ പഠിച്ചു ബിരുദം നേടിയ 57 ശതമാനത്തോളം ആളുകളും തങ്ങൾ പഠിച്ച ആ മേഖലയിൽ ജോലി ചെയ്യുന്നില്ല എന്ന രസകരമായ കാര്യവും പല ജോലി സർവ്വേകളിലും കണ്ടെത്തിയിട്ടുണ്ട്. ലക്ഷകണക്കിന് രൂപ ചെലവാക്കി നേടുന്ന കോളേജ് ബിരുദങ്ങൾ ഇല്ലാതെ തന്നെ ജോലി ലഭിക്കാൻ സാധ്യത ഉണ്ടെങ്കിൽ ആ രീതി പരീക്ഷിക്കുന്നതിൽ തെറ്റില്ല എന്ന് മാറി ചിന്തിക്കുന്ന ലോകത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. ഒരു കാര്യം മാത്രം പഠിച്ചു ജോലിക്കു കയറി ജീവിതാവസാനം വരെ ആ ജോലിയിൽ  തുടരുന്ന സംസ്കാരത്തിൽ നിന്നും മാറുന്ന ലോകത്തിനനുസരിച്ച്  ആജീവനാന്തം  പഠനം നടത്താൻ തയാറുള്ള ജീവനക്കാരെയായിരിക്കും കമ്പനികൾക്കും ആവശ്യം.

English Summary : Changing Job Trends in New Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com