ചികിൽസാ ചെലവിന് ആശ്വാസമേകാൻ വേണം ആരോഗ്യ ഇൻഷുറൻസ്
Mail This Article
ആരോഗ്യ ഇൻഷുറൻസ് മേഖല മുന്നേറ്റ വഴിയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ , സ്ഥാപനങ്ങൾ, സംഘടനകൾ, കുടുംബങ്ങൾ, വ്യക്തികൾ എന്നിവർക്കായുള്ള വിവിധതരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾ എന്നിവയും വളർച്ചയുടെ പാതയിലാണ്. ഇതെല്ലാം കൂടി നടപ്പിലാവുമ്പോൾ ജനസംഖ്യയിൽ ഏതാണ്ട് പകുതി പേരും ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവും. എന്നാൽ ഈ പദ്ധതികൾ അനുസരിച്ചുള്ള ഇൻഷുറൻസ് സേവനം അവരിലേക്കെത്തിക്കാൻ ആശുപത്രികൾ കൂടുതൽ സജ്ജമാകണം.
ആശുപത്രിയിൽ വരുന്ന രോഗികൾക്ക് പോളിസി, ചികിൽസാ ചിലവ്, ക്ലെയിം നടപടിക്രമങ്ങൾ എന്നിയെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിൽ പദ്ധതികളും ഒപ്പം തന്നെ ഗുണഭോക്താക്കളും ബുദ്ധിമുട്ടിലാവും.ആശുപത്രികളിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് ഡിപ്പാർട്ട്‌മന്റ് തുടങ്ങുക, പോളിസികളെക്കുറിച്ചും, അതിൽ ലഭ്യമാവുന്ന കവറേജുകളെക്കുറിച്ചും പ്രചാരണം നടത്തുക, ക്ലെയിം നടപടിക്രമങ്ങൾ സുതാര്യമാക്കാനും വേഗത്തിൽ തീർപ്പാക്കാനും കഴിയുക, ആവശ്യമെങ്കിൽ പോളിസികൾ തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കുക എന്നിവയൊക്കെ നടപ്പാക്കേണ്ടതുണ്ട്.
വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു വെക്കുക, ഡോക്ടറെ കാണാനായി കാത്തിരിക്കുന്നിടത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചുള്ള പോസ്റ്ററുകൾ, ടെലിവിഷൻ പരിപാടികൾ എന്നിവ പ്രചരിപ്പിക്കുക എന്നിവയിലൂടെ ആരോഗ്യ ഇന്‍ഷുറൻസിനെക്കുറിച്ച് കൂടുതൽ പേരെ അറിയിക്കാനാകും. ഭാവിയിൽ ആശുപത്രികളുടെ വരുമാനത്തിന്റെ ഏറിയ പങ്കും ഹെൽത്ത് ഇൻഷുറൻസ് വഴിയാകും. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ആശുപത്രികൾ തയാറെടുക്കുന്നത് കുതുച്ചുയരുന്ന ചികിൽസാ ചെലവിന് വലിയ ആശ്വാസമായിരിക്കും.