ADVERTISEMENT

സ്വർണം ഇടാനൊക്കെ എല്ലാവർക്കും ഇഷ്ടമാണ്.എന്നാൽ അതിനുള്ള കൊതി ഉള്ളിലടക്കി കള്ളന്മാരെ പേടിച്ച് ഉള്ള സ്വർണമെല്ലാം ബാങ്ക് ലോക്കറിൽ കൊണ്ടു വെക്കുകയാണ് പലരും ചെയ്യാറുള്ളത്.  കള്ളന്മാരെ പേടിക്കാതെ ഇഷ്ടമുള്ള ആഭരണങ്ങൾ അണിഞ്ഞു നടക്കാൻ ഒരു വഴിയുണ്ട്. സ്വർണാഭരണങ്ങൾ ഇൻഷുർ ചെയ്യുകയാണത്. പിന്നെ മോഷണം പോയാലും പണം ഇൻഷുറൻസ് കമ്പനി തരും. വൻതുക മുടക്കി സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ വളരെ കുറഞ്ഞ തുകയ്ക്ക് ആ ആഭരണങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കാനാകുമെങ്കിൽ അതൊരു വലിയ ആശ്വാസമല്ലേ? 

ആഭരണത്തിനു മാത്രമായി പരിരക്ഷ 

സ്വർണം മോഷണത്തിലൂടെ നഷ്ടപ്പെടുന്നത് തടയാൻ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ സാധിക്കും. കുറഞ്ഞ പ്രീമിയത്തിൽ  സ്വർണാഭരണങ്ങൾ ഇൻഷുർ ചെയ്യാവുന്നതേയുള്ളൂ. അണിയുന്ന ആഭരണങ്ങൾക്കു മാത്രമല്ല വീട്ടിൽ വച്ചിരിക്കുന്നതും ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നതുമായ ആഭരണങ്ങൾക്കും പരിരക്ഷ ലഭിക്കുമെന്നത് ആകർഷണീയതയാണ്. സ്വർണത്തിന്റെ വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആഭരണം ഇൻഷുർ ചെയ്യുന്നത് ഇനിയും വൈകിക്കരുത്.

പരിരക്ഷ എങ്ങനെയെല്ലാം? 

വീട്ടുപകരണങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന ഹൗസ് ഹോൾഡേഴ്‌സ് പോളിസികളിലുൾപ്പെടുത്തി ഇവ ഇൻഷുർ ചെയ്യാനാകും. സ്വർണാഭരണങ്ങൾക്കു മാത്രമായി സംരക്ഷണം നൽകുന്ന പോളിസികളുള്ള കമ്പനികളുമുണ്ട്. ഏതു രീതിയിലുമുള്ള നഷ്ടപ്പെടലുകൾക്കും നഷ്ടപരിഹാരം നൽകുന്ന ഓൾ റിസ്‌ക് കവറേജും നിബന്ധനകൾക്കു വിധേയമായി ലഭിക്കും. കളവ്, മോഷണം, പിടിച്ചുപറി എല്ലാം ഇതിന്റെ പരിധിയില്‍ വരും. 

നടപടിക്രമം എങ്ങനെ?

സ്വർണം നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതി നൽകണം. പൊലീസിന്റെ എഫ്ഐആർ, അന്വേഷണ റിപ്പോർട്ട് എന്നിവ ഇൻഷുറൻസ് കമ്പനിയിൽ നിന്നു പണം ലഭിക്കാൻ അത്യാവശ്യമാണ്. വാങ്ങിയ സ്വർണത്തിന്റെ ബില്ലും സൂക്ഷിച്ചുവച്ചിരിക്കണം. ഹൗസ് ഹോൾഡേഴ്സ് പോളിസിയിൽ സ്വർണത്തിനുമാത്രമായി ഇൻഷുറൻസ് ലഭിച്ചു എന്നുവരില്ല.

 മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളുടെ കൂടെയാണ് സ്വർണാഭരണങ്ങളും ഇൻഷുർ ചെയ്യേണ്ടത്. സ്വർണം കളഞ്ഞുപോയാലോ കൈമോശം വന്നാലോ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരില്ല എന്നുമോർക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com