ഒരാൾക്ക് എത്ര മെഡിക്കൽ പോളിസികൾ ആകാം
Mail This Article
ഒരാൾക്ക് എത്ര മെഡിക്കൽ പോളിസികൾ ആകാം? പലർക്കുമുള്ള സംശയമാണിത്. ഒരാൾക്ക് ഒരു മെഡിക്കൽ പോളിസി മാത്രമേ എടുക്കാൻ പാടുള്ളൂവെന്ന് യാതൊരു നിബന്ധനയുമില്ല. ജോലി ചെയ്യുന്ന കമ്പനികൾ, റസിഡന്റ്‌സ് അസോസിയേഷൻ തുടങ്ങിയ കൂട്ടായ്‌മകൾ തങ്ങളുടെ ജോലിക്കാർക്കും അംഗങ്ങൾക്കും വേണ്ട ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ എടുത്ത് നൽകാറുണ്ട ്. ഇത്തരം മാസ്റ്റർ പോളിസികളിൽ അംഗങ്ങളാണെങ്കിൽ കൂടി സ്വന്തമായി കുടുംബത്തിനുവേണ്ടി ഒരു മെഡിക്കൽ പോളിസി കൂടി എടുക്കുന്നതിന് നിയമ തടസ്സമില്ല. ഒന്നിലധികം മെഡിക്കൽ പോളിസികൾ ഉള്ളപ്പോൾ ഏത് പോളിസിയിൽ ക്ലെയിം സമർപ്പിക്കണം എന്ന് സംശയമുണ്ടാകുന്നത് സ്വാഭാവികം.
തീരുമാനം സ്വന്തം
നേരത്തെ നിലനിന്നിരുന്ന നിബന്ധന പ്രകാരം നിലവിലുള്ള പരിരക്ഷ തുകയ്‌ക്ക് ആനുപാതികമായി എല്ലാ പോളിസികളിലും കൂടി ക്ലെയിം നൽകണം എന്നുള്ളതായിരുന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഇപ്പോൾ നിലവിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഏത് പോളിസിയിൽ ക്ലെയിം സമർപ്പിക്കണമെന്ന് ഇടപാടുകാരന് സ്വന്തമായി തീരുമാനിക്കാം. ചികിത്സ ചെലവ് ഒരൊറ്റ പോളിസിയിൽ നിന്ന് ക്ലെയിം ചെയ്‌തെടുക്കാവുന്നത്ര മാത്രമുള്ളപ്പോൾ ആ പോളിസിയിൽ നിന്നും പൂർണ്ണമായും വാങ്ങിയെടുക്കാം. ഉയർന്ന ചികിത്സാ ചെലവുകൾ വരുമ്പോൾ ഓരോ പോളിസിയിൽ നിന്നും എത്ര തുക വീതം ക്ലെയിം ചെയ്‌തെടുക്കണമെന്നും തീരുമാനിക്കാം.
കാഷ് ലെസുമാകാം
ഒന്നിലധികം പോളിസികളിൽ ക്ലെയിം നൽകേണ്ട സന്ദർഭങ്ങളിൽ അസുഖ വിവരം പോളിസി നൽകിയ എല്ലാ കമ്പനികളേയും അറിയിക്കേണ്ട താണ്. ഏറ്റവും കൂടുതൽ തുക ആവശ്യപ്പെടുന്ന കമ്പനിയ്‌ക്ക് ആശുപത്രികളിൽ നിന്നുള്ള അസ്സൽ രേഖകളും രണ്ടാമത്തെ കമ്പനിയ്‌ക്ക് ആശുപത്രിയിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകളും നൽകാം. ആദ്യത്തെ കമ്പനി ക്ലെയിം പാസ്സാക്കി നൽകുമ്പോൾ ഒരു സെറ്റിൽമെന്റ് സർട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടണം. ഇത് നൽകിയാൽ മാത്രമേ രണ്ടാമത്തെ കമ്പനി ക്ലെയിം പാസ്സാക്കുകയുള്ളൂ.
ഇൻഷുറൻസ് കമ്പനി ക്ലെയിം തുക ആശുപത്രികൾക്ക് നേരിട്ട് നൽകുന്ന കാഷ് ലെസ്സ് സംവിധാനത്തിൽ ആദ്യ ക്ലെയിം സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന കമ്പനിയിൽ നിന്ന് മാത്രമേ അതിനുള്ള അവസരം ലഭിക്കുകയുള്ളൂ. ബാക്കി വരുന്ന ചികിത്സ ചെലവ് തുക ആശുപത്രിയിൽ നേരിട്ട് അടച്ച് രണ്ട ാമത്തെ കമ്പനിയിൽ നിന്ന് പിന്നീട് ക്ലെയിം ചെയ്‌ത് എടുക്കേണ്ട ി വരും.