തൊഴിലുടമ നല്കുന്ന ഹെല്‍ത്ത് പോളിസി മാത്രം മതിയാകുമോ?
Mail This Article
സാധാരണ നിലയില്‍ ഒരു വിധം വിറ്റുവരവുള്ള സ്ഥാപനങ്ങളെല്ലാം അവരുടെ ജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഉറപ്പാക്കാറുണ്ട്. പലപ്പോഴും സ്ഥാപനങ്ങളുടെ വലിപ്പച്ചെറുപ്പമനുസരിച്ച് രോഗങ്ങള്‍ക്കുള്ള കവറേജില്‍ വ്യത്യാസം വരാം. സ്ഥാപനത്തിലെ ഉദ്യോഗത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചും ഇത് മാറാം. സാധാരണ ഒരു ലക്ഷം രൂപയാണ് ഇത്തരം പോളിസികളിലെ വാര്‍ഷിക കവറേജ്.എന്നാല്‍ ഇന്നത്തെ ചുറ്റുപാടില്‍ ഈ ഒറ്റ പോളിസി കൊണ്ട് മാത്രം മുന്നോട്ട് പോകുന്നത് റിസ്‌ക്കാണ്. കാരണങ്ങള്‍ പലതാണ്. ഒന്നാമതായി പുതിയ പുതിയ രോഗങ്ങളും വര്‍ധിച്ച് വരുന്ന ചികിത്സാ ചെലവും തന്നെ. മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. പഴയതില്‍ നിന്ന് വ്യത്യസ്തമായി സ്ഥാപനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സ്വകാര്യമേഖലയിൽ, വന്‍തോതില്‍ കൊഴിഞ്ഞ് പോക്ക് ഉണ്ടാവാറുണ്ട്. പുതിയ മികച്ച തൊഴില്‍ തേടുന്നതിന്റെ ഭാഗമായിട്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ സ്ഥാപനം വിടേണ്ടി വന്നാല്‍ ഒറ്റ പോളിസിക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ റിസ്‌കാവും. ഒരു ആരോഗ്യ പരിരക്ഷ പോലും ലഭ്യമല്ലാത്ത 'നോമാന്‍സ് ലാന്‍ഡി'ല്‍ അയാളും കുടുംബവും തുടരേണ്ടി വരും. ഇത് ബുദ്ധിയല്ല.
ഇവിടെയാണ് മറ്റൊരു പോളിസിയുടെ ഗുണം. നേരത്തെ എടുത്തിട്ടുള്ള, വര്‍ഷങ്ങളായി പുതുക്കുന്ന ക്ലെയിം ചെയ്തിട്ടില്ലാത്ത പോളിസികളാണെങ്കില്‍ സെറ്റില്‍മെന്റിന് റിസ്‌ക് കുറയും. ഉദാഹരണത്തിന് 10 വര്‍ഷമായി തുടരുന്ന പോളിസികളാണെങ്കില്‍ നിലവിലുള്ള പല അസുഖങ്ങളും അതില്‍ കവര്‍ ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍ 45 വയസില്‍ സ്ഥാപനം വിട്ട ഒരാള്‍ പുതിയ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്പോള്‍ പല അസുഖങ്ങളും അതിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ചെറു പ്രായത്തിലേ എടുത്ത് പുതുക്കി വരുന്നതാണെങ്കില്‍ ഇവയും കവര്‍ ചെയ്യപ്പെട്ടേക്കാം.
ഒരാള്‍ക്ക് എത്ര ആരോഗ്യ ഇന്‍ഷൂറന്‍സ് വേണം ?
ഇതിന് കൃത്യമായ ചട്ടമില്ലെങ്കിലും പൊതുവെ 20 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കവറേജ് വേണമെന്നാണ് പറയാറ്. 50 ലക്ഷം രൂപ വരുമാനക്കാര്‍ക്ക് 10 ലക്ഷം രൂപയായിരിക്കണം കവറേജ്. അതേ സമയം ജീവിക്കുന്ന നഗരത്തിലെ ചികിത്സാ ചെലവനുസരിച്ച് നേരിയ തോതില്‍ മാറ്റവും ആകാം.