ക്ലെയിം നൽകാൻ പണമില്ല റിലയൻസ് ഹെൽത്ത് ഇൻഷുറൻസിനോട് വിൽപ്പന നിർത്താൻ ഐആർഡിഎ
Mail This Article
അനില്‍ അംബാനിയുടെ റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയോട്( ആര്‍എച്ച്ഐസിഎല്‍) പോളിസി വിപണനം നിര്‍ത്താന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഏജന്‍സി( ഐആർഡിഎ) ഉത്തരവിട്ടു. പുതിയ പോളിസികള്‍ വില്‍ക്കരുതെന്നും നിലവിലെ പോളിസിയുടമകളുടെ ബാധ്യത അതോറിറ്റിക്ക്് കൈമാറാനുമാണ് നിർദേശം.
അനില്‍ അംബാനി ഗ്രൂപ്പ് 2018 ലാണ് ഹെല്‍ത്ത് പോളിസികൾക്കു മാത്രമായി കമ്പനി തുടങ്ങുന്നത്. ഗ്രൂപ്പ് വൻ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ആവശ്യമായ സോള്‍വന്‍സി മാര്‍ജിന്‍ നിലനിര്‍ത്താൻ കമ്പനിക്കു കഴിയാതെ വന്നതോടെയാണ് റെഗുലേറ്ററുടെ ഈ നടപടി.
ജൂണ്‍ 2019 മുതല്‍ ആവശ്യമായ മാര്‍ജിന്‍ ഇല്ല. പലകുറി ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഒരു മാസത്തിനകം വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്തില്‍ നോട്ടീസ് അയച്ചെങ്കിലും കമ്പനി ഒന്നും ചെയ്തില്ലെന്നും അതോറിറ്റി വ്യക്തമാക്കുന്നു. 150 ശതമാനമാണ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ സോള്‍വന്‍സി മാര്‍ജിന്‍. ലൈഫ്,ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിശ്ചിത മാർജിൻ സൂക്ഷിച്ചിരിക്കണമെന്നത് നിയമമാണ്. മൊത്തം പോളിസികളില്‍ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ക്ലെയിം ചെലവ് അടക്കമുള്ളവ താങ്ങാനുള്ള തുകയാണ് സോള്‍വന്‍സി മാര്‍ജിന്‍.
ബാധ്യതയും ആസ്തിയും റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് നവംമ്പര്‍ 15 നകം അടിയന്തരമായി മാറ്റണം. അതുവരെ ക്ലെയിം സെറ്റില്‍മെന്റ് ഒഴികെയുള്ള ഒന്നിനും വേണ്ടി ആര്‍എച്ച്ഐസിഎല്‍ അതിന്റെ ആസ്തി ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്.
നിലവിലുള്ള ആസ്തി ഇപ്പോഴുള്ള ക്ലെയിമുകൾ തീർപ്പാക്കാൻ പര്യാപ്തമാണെന്ന് റെഗുലേറ്റർ കണക്കാക്കുന്നു. അതേസമയം പഴയ പോളിസികളുടെ സര്‍വീസ് തുടരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.