ADVERTISEMENT
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യമൊട്ടുക്ക് സേവന നിരതരായി രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി നിലവില്‍ വന്നു. ഈ രംഗത്തുള്ള ശുചീകരണതൊഴിലാളിള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കാണ് പദ്ധതി ബാധകം. കഴിഞ്ഞ 26 ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയില്‍ രാജ്യത്തെ ഏതാണ്ട് 22.12 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടും.

ആര്‍ക്കൊക്കെ ബാധകം

നിലവില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട് രാപകലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍, ശൂചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ തുടങ്ങിയവരെയാണ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിത സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാര്‍,വിരമിച്ചവര്‍,സന്നദ്ധ സേവകര്‍,പഞ്ചായത്ത്,നഗരസഭാ, കരാര്‍ ജീവനക്കാര്‍, ദിവസ കൂലിക്കാര്‍,സംസ്ഥാനം പുതുതായി നിയമിക്കുന്നവര്‍, കേന്ദ-സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളുടെ  കീഴില്‍ നേരിട്ടും അല്ലാതെയുമുള്ള ആശുപത്രികള്‍, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികള്‍ ഇവയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയനുസരിച്ച് പദ്ധതിയുടെ പരിധിയിലാകും.നിലവിലുളള ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷൂറന്‍സ് കവറേജിന് പുറമെയാണിത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈറസ് ബാധ ഉണ്ടാകുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ പദ്ധതിയുടെ കവറേജ് ലഭിക്കും.

90 ദിവസം പരിരക്ഷ

കോറോണ വൈറസ് രോഗികളുമായി ഏറ്റവും അധികം ഇടപെടുന്ന ഇവര്‍ക്കുള്ള പരമാവധി പരിരക്ഷാ കാലവധി 90 ദിവസമെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വൈറസ് വരുതിയിലാകുന്നത് പരിഗണിച്ച് ഇത് പിന്നീട് നീട്ടി നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളെല്ലാം ആസുത്രണം ചെയ്തിരിക്കുന്നത് മൂന്ന് മാസത്തെ കാലാവധി വച്ചിട്ടാണ്. എന്നു മുതലാണ് ഇത് പരിഗണിക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടില്ല. മാര്‍ച്ച് 25 മുതലോ അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയ 29 മുതലോ ആയിരിക്കും പ്രാബല്യത്തില്‍ വരിക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com