ADVERTISEMENT

ഈ വര്‍ഷം വാഹനങ്ങളുടെ തേര്‍ഡ്‌ പാര്‍ട്ടി പ്രീമിയം നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ മോട്ടോര്‍ ക്ലെയിമുകളില്‍ കുറവുണ്ടായത്‌ കണക്കിലെടുത്ത്‌‌ ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ( ഐആര്‍ഡിഎഐ) ഈ വര്‍ഷം വാഹനങ്ങളുടെ തേര്‍ഡ്‌ പാര്‍ട്ടി പോളിസികളുടെ പ്രീമിയം നിരക്കുകള്‍ പുതുക്കാന്‍ സാധ്യതയില്ലന്നാണ്‌ സൂചന.

സാധാരണ ഏപ്രില്‍ മുതലാണ്‌ പുതുക്കിയ തേര്‍ഡ്‌ പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്‌. എന്നാല്‍, കഴിഞ്ഞ്‌ മാര്‍ച്ച്‌ 27 ന്‌ ഐആര്‍ഡിഎഐ നിലവിലെ പ്രീമിയം നിരക്കുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്‌ വരെ തുടരുമെന്ന്‌ അറിയിച്ചിരുന്നു.

വാഹന വിപണിക്ക്‌ സമ്മർദം കൂടില്ല

തേര്‍ഡ്‌ പാര്‍ട്ടി പ്രീമിയം മാറ്റം വരുത്താതെ നിലനിര്‍ത്തുന്നത്‌ നിരക്ക്‌ വര്‍ധന പ്രതീക്ഷിക്കുന്ന ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികൾക്ക് നിരാശ നൽകും. അതേസമയം വാഹന ഉടമകൾക്കും കമ്പനികള്‍ക്കും ആശ്വസകരമായിരിക്കും ഈ തീരുമാനം. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ തുടര്‍ന്ന വില്‍പ്പന കുത്തനെ ഇടിഞ്ഞതോടെ വാഹന വിപണി പ്രതിസന്ധിയിലാണ്‌ . തേര്‍ഡ്‌ പാര്‍ട്ടി പ്രീമിയം കൂടി ഉയര്‍ത്തുകയാണെങ്കില്‍ സാഹചര്യം കൂടുതല്‍ മോശമാകും. പ്രീമിയം നിരക്ക്‌ ഉയര്‍ത്തി കൂടുതല്‍ സമ്മര്‍ദം വാഹന വിപണിക്ക്‌ കൊടുക്കാന്‍  ഐആര്‍ഡിഎഐ തയ്യാറാകില്ല എന്നാണ്‌ സൂചന.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ക്ലെയിം കണക്കുകള്‍ വിലയിരുത്തിയാണ്‌ വരും സാമ്പത്തിക വര്‍ഷത്തെ തേര്‍ഡ്‌ പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്‌ .ഈ വര്‍ഷവും വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേര്‍ഡ്‌ പാര്‍ട്ടി പ്രീമിയം നിരക്കുകളില്‍ ശരാശരി 10 ശതമാനം വര്‍ധന വരുത്തണം എന്നാണ്‌ ഐആര്‍ഡിഎഐ നേരത്തെ ശുപാര്‍ശ ചെയ്‌തിരുന്നത്‌. 

മോട്ടോര്‍ ഇന്‍ഷൂറന്‍സ്‌ പോളിസിക്ക് ഓണ്‍ഡാമേജ്‌ കവര്‍, തേര്‍ഡ്‌ പാര്‍ട്ടി കവര്‍ എന്നിങ്ങനെ രണ്ട്‌ പ്രധാന ഘടകങ്ങളാണ്‌ ഉള്ളത്‌ - തീ, മോഷണം പോലുള്ള അപകടങ്ങള്‍ കാരണം വാഹനങ്ങള്‍ക്ക്‌ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക്‌ പരിരക്ഷയേകാന്‍ ഓണ്‍ ഡാമേജ്‌ ഘടകം സഹായിക്കും. അതേസമയം ഈ വാഹനം മൂലം മൂന്നാമതൊരാള്‍ക്ക്‌ സംഭവിക്കുന്ന നഷ്ടങ്ങള്‍ക്കാണ്‌ തേര്‍ഡ്‌ പാര്‍ട്ട്‌ പോളിസി പരിരക്ഷ നല്‍കുക.

English Summary :Third Party Insurance Premium may not Increase this Year

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com