ഹെൽത്ത് പോളിസി പ്രീമിയം കുത്തനെ ഉയരും
Mail This Article
ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്ത് പുതിയ അസുഖങ്ങളെ കൂടി ചേര്‍ത്ത് പരിരക്ഷ കൂട്ടിയതോടെ പ്രീമിയം തുക കുത്തനെ ഉയര്‍ത്തി കമ്പനികള്‍. വാര്‍ഷിക പ്രീമിയത്തില്‍ 40-70 ശതമാനത്തിന്റെ വരെ വര്‍ധനയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതു കുടുംബബജറ്റിനെ കാര്യമായി ബാധിക്കും. വിവിധ പോളിസികളെ ഏകരൂപമാക്കണമെന്നും മാനസീക വെല്ലുവിളി,സമ്മര്‍ദമടക്കമുള്ള രോഗങ്ങളെ പരിധിയില്‍ ചേര്‍ക്കണമെന്നും ഐ ആർഡിഎഐ കമ്പനികള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍
മുമ്പ് കമ്പനികള്‍ റിസ്‌ക് പരിഗണിച്ച് ഒഴിവാക്കിയിരുന്ന പല അസുഖങ്ങളും ക്ലെയിം പരിധിയിലാക്കിയതോടെയാണ് നിരക്ക് വര്‍ധന വന്നതെന്നാണ് വിപണവൃത്തങ്ങള്‍ പറയുന്നത്. നിലവിലുള്ള പ്രീമിയത്തില്‍ റിസ്‌ക് കൂടിയ ഇത്തരം രോഗങ്ങള്‍ കവര്‍ ചെയ്യാനാവില്ലെന്നാണ് നിരക്ക് വര്‍ധനയ്ക്ക് പിന്നിലുളള ന്യായീകരണം.
കൂട്ടി ചേര്‍ത്ത രോഗങ്ങള്‍
പ്രായാധിക്യ ചികിത്സകളായ തിമിര ശസ്ത്രക്രീയ, പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേഴ്‌സ്, മുട്ട് മാറ്റിവയ്ക്കല്‍ ഇവയെല്ലാം മുമ്പ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഒഴിവാക്കിയിരുന്നവയായിരുന്നു. ഇവയെല്ലാം പുതുതായി കൂട്ടി ചേര്‍ത്തു. കൂടാതെ എച്ച് ഐ വി, മാനസിക രോഗങ്ങള്‍, ജന്മനാ ഉള്ള ആന്തരിക വൈകല്യം, കൃത്രിമമായി ജീവന്‍ നിലനിര്‍ത്തല്‍ എന്നിവയെല്ലാം ഇപ്പോള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതാണ് പ്രീമിയം തുക ഇത്ര കണ്ട് ഉയരാന്‍ കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്.
കൂടാതെ മഹാവ്യാധിയായ കോവിഡിനെയും പരിധിയില്‍ ഉള്‍പ്പെടുത്തിയത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു.
English Summary: Health Insurance Premium Increased