കൈയിൽ കാശില്ലെങ്കിലും കോവിഡ് ചികിൽസ കിട്ടുമോ
Mail This Article
കോവിഡ് വ്യാപനം നിയന്ത്രാതീതമാകുമ്പോള്‍ രോഗികള്‍ക്ക് കാഷ്‌ലെസ് ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐ ആര്‍ ഡി എ ഐയുടെ നിര്‍ദേശം. ഇന്‍ഷൂറന്‍സ് കമ്പനികളുടെ നെറ്റ് വര്‍ക്ക് ആശുപത്രികളില്‍ പണം നല്‍കാതെയുളള ചികിത്സ ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്റര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
ആളുകൾ കോവിഡ് ചികിൽസയ്ക്കാവശ്യമായ പണത്തിനായി ഓടി നടക്കുമ്പോൾ വിവിധ ഇന്‍ഷൂറന്‍സ് കമ്പനികളുടെ നെറ്റ് വര്‍ക്കിലുള്ള പല ആശുപത്രികളും പോളിസി ഉടമകള്‍ക്ക് കാഷ്‌ലസ് ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇൗ നിര്‍ദേശം. കോവിഡ് പെരുകുന്ന സാഹചര്യത്തില്‍ പോളിസി ഉടമകള്‍ ആശുപത്രികളില്‍ അഡ്മിറ്റാകുന്നുവെങ്കിലും പല ആശുപത്രികളും ഈ സംവിധാനം നല്‍കുന്നില്ല.
രോഗബാധ സജീവമാകാന്‍ തുടങ്ങിയ 2020 മാര്‍ച്ചില്‍ തന്നെ കോവിഡിനെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഭാഗമാക്കിയിരുന്നു. താത്കാലിക ആശുപത്രികളടക്കം കോവിഡ് നെറ്റ് വര്‍ക്ക് ചികിത്സാലയങ്ങളില്‍ കാഷ്‌ലെസ് ചികിത്സ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഇന്‍ഷൂറന്‍സ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ച എല്ലാ ആശുപത്രികളും നിര്‍ബന്ധമായും ഈ സംവിധാനം നടപ്പാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും ആശുപത്രി ഇത് ലംഘിച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് പരാതി നല്‍കാം. അതാത് കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നും പരാതി പരിഹാര ഓഫീസറുടെ ഇ മെയില്‍ വിലാസം ലഭിക്കും.
English Summary: Covid and Cashless Treatment