ADVERTISEMENT

ഇപിഎഫ് പദ്ധതിയിൽ അംഗമായ ജീവനക്കാർ സർവീസിലുള്ളപ്പോൾ മരിക്കാനിടയായാൽ കുടുംബത്തിന് ഇൻഷുറൻസ് സംരക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെ 1976–ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇൻഷുറൻസ് പദ്ധതിയാണ് ഇഡിഎൽഐ (എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്).

∙ഇപിഎഫ് പദ്ധതിയിൽ അംഗമായിട്ടുള്ള എല്ലാ ജീവനക്കാർക്കും ഈ പദ്ധതിയുടെ ഇൻഷുറൻസ് സംരക്ഷണം ലഭ്യമാകും. തൊഴിലുടമയുടെയും കേന്ദ്രസർക്കാരിന്റെയും വിഹിതം വഴിയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സംഖ്യ സ്വരൂപിക്കുന്നത്. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ അര ശതമാനം വീതം തൊഴിലുടമ എല്ലാ മാസവും ഈ പദ്ധതിയിലേക്ക് അടയ്ക്കേണ്ടതുണ്ട്. എന്നാൽ ജീവനക്കാരൻ ഈ പദ്ധതിയിലേക്ക് ഒരു തുകയും അടയ്ക്കേണ്ടതില്ല.

∙ജീവനക്കാരൻ മരണമടഞ്ഞ മാസത്തിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശരാശരി വേതനത്തിന്റെയും (15,000 രൂപ എന്ന പരിധിക്ക് വിധേയമായി) ഇപിഎഫ് അക്കൗണ്ടിലെ അവസാന 12 മാസത്തെ ശരാശരി ബാലൻസിന്റെയും അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങൾ അനുവദിക്കുന്നത്. 

∙പദ്ധതിയിൽ കേന്ദ്രസർക്കാർ ഈയിടെ നടപ്പിലാക്കിയ ഭേദഗതികളനുസരിച്ച്, ജീവനക്കാരന്റെ അവകാശികൾക്ക് ലഭിക്കുന്ന പരമാവധി തുക 6 ലക്ഷം രൂപയിൽനിന്ന് 7 ലക്ഷം രൂപയാക്കി ഉയർത്തി.

∙മരണമടഞ്ഞ ജീവനക്കാരന്റെ അവസാന 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ 30 ഇരട്ടിയും ഇപിഎഫ് അക്കൗണ്ടിലെ ശരാശരി ബാലൻസിന്റെ 50 ശതമാനത്തിനു തുല്യമായ സംഖ്യയും (ഒന്നര ലക്ഷം രൂപ എന്ന പരിധിക്കു വിധേയമായി) ചേർത്ത തുകയാണ് ഇൻഷുറൻസ് ആനുകൂല്യമായി 28.04.2021–ൽ പ്രാബല്യത്തിൽവന്ന ഭേദഗതിക്ക് മുമ്പ് അനുവദിച്ചുവന്നിരുന്നത്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് 30 ഇരട്ടി എന്നത് 35 ഇരട്ടി ആക്കിയും ഒന്നര ലക്ഷം രൂപ എന്നത് ഒന്നേമുക്കാൽ ലക്ഷം രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. 

∙ഭേദഗതിക്കുമുൻപ് ഒരു സ്ഥാപനത്തിൽതന്നെ തുടർച്ചയായ 12 മാസത്തെ സേവനത്തിൽ ഉണ്ടായിരുന്ന ഇപിഎഫ് അംഗങ്ങൾക്കുമാത്രമേ ഈ ആനുകൂല്യം അനുവദിച്ചിരുന്നുള്ളൂ. 

∙പുതിയ ഭേദഗതി അനുസരിച്ച് വിവിധ സ്ഥാപനങ്ങളിലായി 12 മാസത്തെ അംഗത്വമുള്ള ജീവനക്കാരൻ മരണമടഞ്ഞാലും ഈ ആനുകൂല്യം ലഭ്യമാകും. 12 മാസത്തെ അംഗത്വമുള്ള ഒരു ജീവനക്കാരന് ഏറ്റവും ചുരുങ്ങിയത് രണ്ടരലക്ഷം രൂപയുടെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ∙മരിച്ച ജീവനക്കാരന്റെ ഇപിഎഫ് അംഗത്വം 12 മാസത്തെക്കാൾ കുറവാണെങ്കിൽ   അക്കൗണ്ടിലെ ശരാശരി ബാലൻസിന് ആനുപാതികമായ സംഖ്യ അനുവദിക്കും.

English Summary: EPF Insurance Coverage Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com