ADVERTISEMENT

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പുകവലി, മദ്യപാന ശീലമുള്ളവര്‍ക്ക് കമ്പനികള്‍ പ്രീമിയം തുക സാധാരണയിലും കൂടുതല്‍ നിശ്ചയിക്കാറുണ്ട്. അസുഖം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ അധിക റിസ്‌ക് പരിഗണിച്ചാണ് ഇവിടെ കൂടിയ പ്രീമിയം ഈടാക്കുന്നത്. അമിതമായ പുകവലി ശീലം അസുഖ കാരണമായി കണക്കാക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ക്ലെയിം സെറ്റില്‍മെന്റിലും ഇത് നിഴലിക്കാറുണ്ട്. എന്നാല്‍ രോഗിക്ക് പുകവലിക്കുന്ന ശീലമുണ്ടെന്നതുകൊണ്ട് മാത്രം കാന്‍സര്‍ വരുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇക്കാരണത്താല്‍ ഇന്‍ഷുറന്‍സ് ക്ലെയിം തടയാനാവില്ലെന്നുമുള്ള  ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഈയിടെ ഉണ്ടായ വിധി ഇത്തരം കേസുകളില്‍ പുനര്‍വിചിന്തനത്തിന് ഇടയാക്കും.

പുകവലി കാരണം

ശ്വാസകോശ അര്‍ബുദം ബാധിച്ച രോഗിയ്ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം തടഞ്ഞ നടപടി ചോദ്യം ചെയ്ത് അദേഹത്തിന്റെ മരണശേഷം ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തുകയും കേസ് നടത്തിപ്പിനുള്ള ചെലവും നല്‍കാന്‍ അഹമദാബാദിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം.

അഹമദാബാദ് തല്‍തേജ് സ്വദേശിയായ അലോക് കുമാര്‍ ബാനര്‍ജിയ്ക്ക് ശ്വാസകോശ അര്‍ബുദ ചികിത്സയുടെ ഫലമായി 93,297 രൂപ ആശുപത്രി ബില്‍ വന്നിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരുന്നുവെങ്കിലും പുകവലി ശീലം ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇദേഹത്തിന്റെ മരണശേഷം ഭാര്യയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

എല്ലാ പുകവലിക്കാരും രോഗികളല്ല

വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയമായ ബാനര്‍ജിയുടെ ചികിത്സാ രേഖകളില്‍ നിന്ന് അദേഹത്തിന്റെ രോഗത്തിന് കാരണം പുകവലി ശീലമാണെന്ന് വ്യക്തമാകുന്നുണ്ടെന്നാണ് കമ്പനി വാദിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉപഭോക്തൃ കമ്മീഷന്‍ തയ്യാറായില്ല. രോഗിയ്ക്ക് അര്‍ബുദം വന്നതിന് പിന്നില്‍ പുകവലി ശീലമാണെന്ന് തെളിയിക്കുന്ന ഒന്നുമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പുകവലിക്കാത്തവര്‍ക്കും ശ്വാസകോശ അര്‍ബുദം വരുന്നുണ്ടെന്നും എല്ലാ പുകവലിക്കാര്‍ക്കും ഈ അസുഖം വരുന്നുണ്ടെന്ന് വിശ്വസിക്കാനാവില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ക്ലെയിം നിരസിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ ചികിത്സാ ചെലവും നഷ്ടപരിഹാരമായി 5000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു.

English Summary: Consumer Court verdict on claim settlement of Cigarette Smokers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com