ADVERTISEMENT

അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഏതു കമ്പനിയും ആടിയുലയും. പക്ഷേ, മികവുറ്റ സ്ഥാപനങ്ങൾ പ്രതിസന്ധികളെ മറികടക്കുകയും വൈകാതെ കൊതിപ്പിക്കുന്ന പ്രകടനത്തിലേക്കു കുതിച്ചെത്തുകയും ചെയ്യും. ഓഹരി വിപണിയിലെ  അത്തരം പ്രത്യേക സാഹചര്യങ്ങളിൽ നിന്നു മികച്ച നേട്ടമുണ്ടാക്കാൻ നിക്ഷേപകർക്ക് അവസരം നൽകുന്ന പദ്ധതിയാണ്   ഐസിഐസിഐ പ്രുഡൻഷ്യൽ ഇന്ത്യാ ഓപ്പർച്യൂണിറ്റീസ് ഫണ്ട്. 

ഇത്തരം പ്രത്യേക സാഹചര്യങ്ങൾക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഇന്ത്യയിൽ തന്നെ ഒട്ടേറേ സന്ദർഭങ്ങളുണ്ട്. നെസ് ലെ യിലുണ്ടായ സംഭവമാണ് ഏറ്റവും നല്ല ഉദാഹരണമായി മനസ്സിലേക്കു വരുന്നത്. 

കമ്പനിയുടെ പതാകവാഹക ബ്രാൻഡായ മാഗി നൂഡിൽസ് ഇന്ത്യയിലെ ചില വിപണികളിൽ നിന്നും പിൻവലിക്കാൻ നിർബന്ധിതമായത് ഓർമയുണ്ടാകും. വൻചെലവും കനത്ത നഷ്ടവുമാണ് കമ്പനിക്കുണ്ടായത്. എന്നാൽ ഒട്ടും സമയമെടുക്കാതെ കമ്പനി മാഗി ബ്രാന്‍ഡ് പുനരവതരിപ്പിച്ചു. അതിന്റെ ഫലവും നാമെല്ലാം കണ്ടു. കമ്പനിയുടെ മൂല്യം എക്കാലത്തെക്കാളും ഇരട്ടിയായി കുതിച്ചുയർന്നു. വിപണിയിലേക്കു പുതിയ എതിരാളി കടന്നു വരുമ്പോഴും ഇത്തരം പ്രത്യേക സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാം. അതോടെ ആ രംഗത്തെ കളിയുടെ ചട്ടങ്ങൾ പൂർണമായും മാറാം. അതു വ്യവസായത്തെ തന്നെ സമ്മർദത്തിലാക്കാം. പുതുതായി കടന്നുവന്ന ജിയോ, മൊത്തം ടെലികോം രംഗത്തുണ്ടാക്കിയ മാറ്റവും നാം കണ്ടറിഞ്ഞതാണ്.

ആഗോളതലത്തിൽ ഏറെ ജനപ്രിയം

ഇന്ത്യയിൽ അധികം ഉപയോഗപ്പെടുത്താത്ത നിക്ഷേപശൈലിയാണ് സ്പെഷൽ സിറ്റുവേഷൻ ഫണ്ടുകളുടേത്. എന്നാൽ വിദേശഫണ്ട് വ്യവസായരംഗത്ത് ഏറെ ജനപ്രിയമാണ്. ഓഹരിയുടെ റിസ്കിനെ മറികടന്നു നല്ല നേട്ടം നൽകാനാകുമെന്നതാണ് ഈ ജനപ്രീതിക്കു കാരണം. ആഗോളതലത്തിൽ ആഴത്തിൽ വേരുപിടിച്ച ഈ രീതിക്കാണ് ഇന്ത്യയിൽ ഇപ്പോൾ വിത്തു പാകിയിരിക്കുന്നത്. ഈ ആശയത്തിന് ഓഹരി ചാഞ്ചാട്ടത്തെ മറികടന്നു നല്ല ആദായം നൽകാൻ പ്രാപ്തിയുള്ളതിനാൽ താമസിയാതെ ഇത് ഇവിടേയും വലിയൊരു ആശയമായി വളരും.   

സ്പെഷൽ സിറ്റുവേഷനുകൾ 

വളർച്ചായാത്രയിൽനിന്ന് ഒരു കമ്പനിയെ താഴേക്ക് കൊണ്ടുവരുന്ന സംഭവങ്ങളെ, സാഹചര്യത്തെയാണ് ‘സ്പെഷൽ സിറ്റുവേഷൻ’ എന്ന് ഇവിടെ പറയുന്നത്. ഇത്തരം താൽക്കാലിക പ്രതിസന്ധി ഒരു കമ്പനിയിലോ വ്യവസായ മേഖലയിലോ സമ്പദ് വ്യവസ്ഥയിലോ ഒക്കെ സംഭവിക്കാം. 

ഉദാഹരണത്തിന് സമ്പദ് വ്യവസ്ഥയുടെ കാര്യം എടുക്കാം. ഉയരുന്ന എണ്ണവില, കറൻസിയുടെ മൂല്യത്തകർച്ച എന്നിവയെല്ലാം ഒരു രാജ്യത്തെ  താൽക്കാലികമായ പ്രതിസന്ധിയിലാഴ്ത്താം. കഴിഞ്ഞ ഏതാനും മാസമായി ഇന്ത്യയിൽ കാണുന്നതാണിത്. 

ഓരോരോ സമയത്തു സർക്കാർ നടപ്പാക്കുന്ന ചട്ടങ്ങളും നികുതികളും പരിഷ്കാരങ്ങളും ഭാഗികമായോ പൂർണമായോ ബിസിനസ് സാഹചര്യത്തെ മാറ്റിമറിക്കാം. നയപരമായ പ്രശ്നങ്ങൾ, വിപണിയിലെ മാറ്റങ്ങൾ, മാനേജ്മെന്റ് മാറ്റങ്ങൾ, വിറ്റൊഴിയൽ, ഏറ്റെടുക്കൽ, അനുകൂലമല്ലാത്ത ബിസിനസ് സൈക്കിൾ എന്നിവയെല്ലാം ഇത്തരം താൽക്കാലിക പ്രതിസന്ധിയായി പരിണമിക്കാം. 

  കറൻസി പിൻവലിച്ചപ്പോൾ ഇടക്കാലത്തേക്ക് ഒട്ടേറേ മൈക്രോ ഫിനാൻസ് കമ്പനികളുടെ ഓഹരിവില കുത്തനെ താഴേക്കു പോയി. അസംസ്കൃത വസ്തുവില ഇടിവ്,   ഒരു ഉൽപന്നത്തിന് ആഗോളതലത്തിലുണ്ടാകുന്ന ഡിമാൻഡ് വർധന എന്നിവയെല്ലാം അദ്ഭുതകരമായ അവസ്ഥ സൃഷ്ടിക്കാം. ക്രൂഡ് വിലയിലെ ഇടിവ് ഇന്ത്യൻ പെയിന്റ് കമ്പനികളുടെ ചെലവ് ഗണ്യമായി കുറച്ചത് ഇവിടെ ഉദാഹരിക്കാം. ട്രേഡ് വാറുകളും ആഗോളപ്രശ്നങ്ങളും ഇന്ത്യയിൽ ഇത്തരം സ്പെഷൽ സിറ്റുവേഷനുകൾക്കു കാരണമാകാം.   

കാണാനുള്ള കണ്ണു വേണം  

ഇവ പ്രത്യേക സന്ദര്‍ഭങ്ങളാണ്. പ്രതിസന്ധി തികച്ചും താൽക്കാലികമായിരിക്കാം. ചിലപ്പോൾ കമ്പനി അതിവേഗം പ്രതിസന്ധി മറികടന്നു മുൻപത്തെക്കാൾ ശക്തമായി തിരിച്ചുവരും. അതല്ലെങ്കിൽ ആഘാതം കൂടുതൽ കാലം നിലനിൽക്കാം, തിരിച്ചുവരവിനു കൂടുതൽ സമയം എടുക്കാം. അതുകൊണ്ട് അവസരം ശരിയായ സമയത്തു കാണാൻ കഴിയുക എന്നതാണു പ്രധാനം.  

ജീനിയസ് മാനേജർ, നരേൻ

സാധാരണ സാഹചര്യങ്ങളിൽനിന്നു  അസാധാരണമായവ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും കഴിയുന്നിടത്താണ് ഫണ്ട് മാനേജരുടെ മികവ്. അതിനു ചരിത്രപരമായ, ആഴത്തിലുള്ള അറിവു വേണം. അസാധാരണമായവ  തിരിച്ചറിയാൻ അസാധാരണമായ കണ്ണു വേണം. 

ഫണ്ട് മാനേജർമാർക്കിടയിലെ ജീനിയസ് ആയ എസ്. നരേൻ സ്വന്തം മികവു തെളിയിച്ചിട്ടുള്ള അതേ തട്ടകമാണിത്. 2012 ഒക്ടോബറിൽ ഇന്ത്യൻ വിപണിക്ക് അതിമികച്ച മൂല്യമുണ്ടെന്ന് ആദ്യം പറഞ്ഞ ഫണ്ട് മാനേജർ നരേൻ ആണ്, ഒരുപക്ഷേ ഏക ഫണ്ട് മാനേജരും.   ഏതാനും മാസങ്ങളായി കമ്പനികളിൽ പലതും നടത്തിയ മുന്നേറ്റം നരേന്റെ നിരീക്ഷണം കൃത്യമാണെന്നു തെളിയിച്ചിരിക്കുന്നു. സമാന  രീതിയിലാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഇന്ത്യാ ഓപ്പർച്യൂണിറ്റീസ് ഫണ്ടും   

നിക്ഷേപകർ അറിയേണ്ടത്    

ഇത്തരം ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ആർത്തിയോ അക്ഷമയോ തീരുമാനങ്ങളെ നിയന്ത്രിക്കരുത്. നിക്ഷേപകർ നല്ല ക്ഷമ കാട്ടണം, നിയന്ത്രണം പാലിക്കണം. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നതാണു നല്ലത്. ഇവ മറ്റ് ഷോർട്ട് ടേം ഓപ്പർച്യൂണിറ്റീസ് ഫണ്ടിൽ നിന്നും വ്യത്യസ്തമാണ്. അതിനാൽ ന്യായമായ കാലയളവിലേക്കു നിക്ഷേപിക്കുകയാണു വേണ്ടത്. ഏറ്റവും കുറഞ്ഞത് മൂന്നു വർഷമെങ്കിലും. അപ്രതീക്ഷിത സാഹചര്യത്തെ നേരിടുന്ന കമ്പനിക്കു പ്രശ്നത്തെ മറികടക്കാനും തിരിച്ചു വരാനുമുള്ള സമയം ആവശ്യമാണ്. അതുവരെ നിക്ഷേപം തുടർന്നാലേ നേട്ടം കിട്ടൂ. പ്രധാന കാര്യം താൽക്കാലികമായുണ്ടാകുന്ന മ്ലാനതയ്ക്ക് അപ്പുറത്തേക്കു കാണാൻ കഴിയണം എന്നതാണ്

∙ ഗ്രോത്ത്, ഡിവിഡന്‍ഡ് ഓപ്ഷനുകളിൽ ലഭ്യം.    

∙ ബെഞ്ച് മാർക്ക് സൂചിക നിഫ്റ്റി 500 ആണ്.

∙ കുറഞ്ഞ നിക്ഷേപം 5,000 രൂപ.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ  അ‍ഡ്വൈസറാണ് ലേഖകൻ   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com