എൻബിഎഫ്സിയിൽ നിക്ഷേപിക്കും മുമ്പ് ഇക്കാര്യങ്ങൾ അറിയുക
Mail This Article
നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും വായ്‌പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനുമുള്ള ബാങ്കിതര ധനകാര്യ കമ്പനികളാണ് എൻബിഎഫ്സി അഥവാ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ. ഇവിടെ നിക്ഷേപത്തിനും വായ്‌പ എടുക്കുന്നതിനും ബാങ്കുകളിൽനിന്നു വ്യത്യസ്തമായ നിയമങ്ങളും നടപടിക്രമങ്ങളുമാണ് ഉള്ളത്.
പ്രത്യേകമായി അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കിതര കമ്പനികൾക്കു മാത്രമേ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുവാദമുള്ളൂ. നിക്ഷേപങ്ങൾക്കായി പൊതുജനം ബാങ്കുകളെ സമീപിക്കണം എന്നതാണ് റിസർവ് ബാങ്കിന്റെ പൊതുനയം. എന്നാലും റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കിതര കമ്പനികൾ നിക്ഷേപം സ്വീകരിക്കുന്നുണ്ട്.കുറഞ്ഞത് 12 മാസവും പരമാവധി 60 മാസവും കാലാവധിയിൽ നിക്ഷേപങ്ങൾ നടത്താം. കൂടിയ വാർഷിക പലിശ 12.5 ശതമാനമാണ്. പലിശ മുതലിനോട് ചേർത്ത് കോമ്പൗണ്ട് ചെയ്യുകയും ആകാം.
പരിമിതികൾ
ബാങ്കിതര കമ്പനികളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്കിന്റെ യാതൊരുവിധ ഉറപ്പുമില്ല. ഉൽപാദനം, കച്ചവടം, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രധാന ബിസിനസായ കമ്പനികളെ ബാങ്കിതര ഫിനാൻസ് കമ്പനികളായി റിസർവ് ബാങ്ക്
കണക്കാക്കുന്നുമില്ല. ഇത്തരം കമ്പനികൾ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ മാർഗരേഖകൾ പ്രകാരമാകാം.ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ നൽകുന്ന ഒരുലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു കിട്ടില്ല.
പരാതി ഓംബുഡ്‌സ്‌മാന്
ബാങ്കിതര ധനകാര്യ കമ്പനികൾക്കെതിരെയുള്ള പരാതികൾ എൻബിഎഫ്സി ഓംബുഡ്‌സ്‌മാന് നൽകാം. കേരളത്തിൽനിന്നുള്ള പരാതികൾ ചെന്നൈയിലെ ഓംബുഡ്‌സ്‌മാന്റെ ഓഫിസിൽ സ്വീകരിക്കും. പത്തുലക്ഷം രൂപ വരെയുള്ള സാമ്പത്തിക നഷ്‌ടങ്ങളും പരാതിക്കാരന്റെ ബുദ്ധിമുട്ടുകൾ, സമയനഷ്‌ടം, അധികച്ചെലവ്, മാനസിക വേദനകൾ എന്നിവയ്ക്കൊക്കെ പരിഹാരം എന്ന നിലയിൽ ഒരുലക്ഷം രൂപ വരെയും ഓംബുഡ്‌സ്‌മാൻ അനുവദിക്കും.
പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ