ADVERTISEMENT

സ്വർണവില റെക്കോർഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ എല്ലാവരും അമ്പരന്നു നിൽക്കുകയാണ്. ഇതെങ്ങോട്ടാണീ പോക്ക് ?

ആഗസ്റ്റ് 1ന് പവന് 25,680 രൂപയായിരുന്നത് 17 ദിവസം കൊണ്ട് 2320 രൂപ ഉയർന്ന് 28,000ൽ എത്തി നിൽക്കുന്നു. ഗ്രാമിന് 3210 രൂപയായിരുന്നത്  ശനിയാഴ്ച  3500 രൂപയായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സ്വര്‍ണവില  25,000 രൂപ മറികടന്നത്. മെയ് അവസാനം മുതൽ തുടർച്ചയായുള്ള മുന്നേറ്റമാണു കാണിക്കുന്നത്. 

വിവിധ രാജ്യങ്ങളുടെ കറൻസികൾ, പ്രത്യേകിച്ച് രൂപ ഡോളറിനെ അപേക്ഷിച്ചു വിലയിടിയുന്ന പ്രവണത തുടരുന്നത് സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം കൂടാൻ കാരണമാകുന്നുണ്ട്. സ്വർണവില ഉയർന്നാലും സ്വർണത്തിന്റെ ഉപഭോഗം സാധാരണ കാര്യമായി കുറയാറില്ല. കല്യാണം, പേരിടൽ തുടങ്ങിയ ചടങ്ങുകൾക്കെല്ലാം സ്വർണം അവിഭാജ്യ ഘടകമാണന്നതു തന്നെ കാരണം. 

ഇത്തരം ഘട്ടങ്ങളിൽ വിലക്കയറ്റത്തിന്റെ ആഘാതം അൽപ്പമെങ്കിലും കുറയ്ക്കുന്നതിനായി ആഭരണങ്ങൾ മുൻകൂർ ബുക്ക് ചെയ്യാം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണത്തിന്റെ 10 ശതമാനം വില നൽകി 60 ദിവസത്തേക്കു ഇങ്ങനെ ബുക്കു ചെയ്യാനാകും. ഇക്കാലയളവിൽ സ്വർണ വില ഉയർന്നാൽ വിലക്കയറ്റത്തിന് അനുസരിച്ചുള്ള അധിക തുക പർച്ചേസിങിന് ഈടാക്കില്ല. ഇനി വില കുറയുകയാണെങ്കിൽ  ആ കുറഞ്ഞ വില നൽകിയാൽ മതി. ജ്വല്ലറികളുടെ ഹെഡ്ജിങ് മെക്കാനിസമാണ് ഇങ്ങനെ അഡ്വാൻസ് ബുക്കിങ്ങിന് സൗകര്യമൊരുക്കുന്നത്, ഇത്തരത്തിൽ 3 മാസം, 4 മാസം, ഒരു വർഷം തു‍ടങ്ങിയ കാലാവധികളിൽ ബുക്കു ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. അതേ സമയം ദീർഘ കാലയളവ് ലക്ഷ്യമിട്ടാണെങ്കിൽ സ്വർണം വാങ്ങിവെക്കുന്നതു തന്നെയാണ് നല്ലത്.

വിവാഹത്തിന് ഏതെങ്കിലുമൊക്കെ ആഭരണം വാങ്ങിക്കൂട്ടുന്നതിനു പകരം മുടക്കുന്ന പണത്തിന് തക്ക മൂല്യത്തിലുള്ള ആഭരണം വാങ്ങുന്നതിന് ജ്വല്ലറി ഡിസൈൻ ടീമുമായി സംസാരിച്ച് തങ്ങൾക്കിണങ്ങുന്ന തൂക്കം, ഫാഷൻ ഇവയെല്ലാമുള്ള ആഭരണം ആസൂത്രണം ചെയ്ത് വാങ്ങാനാകും. ആഭരണങ്ങൾക്ക് ആജീവനാന്തം മെയ്ന്റനൻസ് ഉറപ്പ്, ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം നൽകുന്നവരുണ്ട്.വിൽക്കുമ്പോൾ തിരിച്ചു വാങ്ങുമെന്ന ബൈബാക്ക് ഗ്യാരന്റിയും നൽകുന്നു.

ആഭരണം വാങ്ങുമ്പോൾ ബില്ല് ചേദിച്ചു വാങ്ങുകതന്നെ വേണം.  കാരണം നിങ്ങളുടെ ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്, സ്വർണം വാങ്ങുമ്പോൾ നികുതി നൽകണം. പാൻകാർഡ് ഉൾപ്പടെ ആഭരണ പർച്ചേസിങ്ങ് സമയത്ത് കാണിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബില്ലില്ലാതെ വാങ്ങിയാൽ പിന്നീട് കുഴപ്പമായേക്കും. തന്നെയുമല്ല, ആഭരണം വിൽക്കാനോ മാറ്റിവാങ്ങാനോ പോകുന്ന വേളയിലും ബില്ല് അത്യാവശ്യമാണ്. മറ്റൊരു പ്രധാന കാര്യം, ഇങ്ങനെ ബില്ല് ചോദിച്ചുവാങ്ങിയില്ലെങ്കിൽ കണക്കിൽ പെടാത്ത ബിസിനസ് വർധിക്കുകയും അത് സ്വർണ കള്ളക്കടത്ത് മാഫിയയെ സഹായിക്കുകയും കൂടിയാണ്. 

ലേഖകൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ചെയര്‍മാനാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com