ഐആർസിടിസി ഓഹരി വില 500 രൂപ എത്തുമോ?
Mail This Article
ഐആർസിടിസിയുടെ ആദ്യ പബ്ലിക് ഇഷ്യുവിനു 112 ഇരട്ടി അപേക്ഷകൾ ലഭിച്ചതോടെ ഇനി അലോട്ട്മെന്റിനും ലിസ്റ്റിങ്ങിനും ആയുള്ള കാത്തിരിപ്പിലാണ് വിപണിയും നിക്ഷേപകരും. പത്താം തീയതിയോടെ അലോട്ട്മെന്റ് പൂർത്തിയാകും. 14 ാം തീയതിയാണ് ലിസ്റ്റിങ്. 20 മുതൽ 25 ശതമാനം വരെ വില വർധന ലിസ്റ്റിങ് ദിവസം പ്രതീക്ഷിക്കാമെന്നാണ് പ്രമുഖ ഓഹരി വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ ഇത്രയധികം ഡിമാന്‍ഡ് ഉള്ള സ്ഥിതിയ്ക്ക് വില 50–60 ശതമാനം വരെ വർധിച്ചാലും അൽഭുതപ്പെടാനില്ലെന്നു വിശ്വസിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.
315-320 രൂപയായിരുന്നു ഇഷ്യുവിന്റെ ഓഫർ പ്രൈസ്. ജീവനക്കാർക്കായുള്ള വിഹിതത്തിനു ആറിരട്ടി അപേക്ഷകളുണ്ട് എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. ഇതു ഈ ഓഹരിയുടെ ഭാവി സാധ്യത വ്യക്തമാക്കുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഐപിഓയിൽ ജീവനക്കാരിൽ നിന്നും ഇത്ര അധികം ഡിമാൻഡ് വളരെ അപൂർവാണ്.
എന്താണ് മികവുകൾ?
ഇന്ത്യൻ റയിൽവേ കാറ്ററിങ് ആൻട് ടൂറിസം കോർപ്പറേഷൻ റെയിൽവെ ടിക്കറ്റ് ബുക്കിംങ് രംഗത്ത് സമാഗ്രാധിപത്യമുള്ള സ്ഥാപനമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേർക്കും ചിരപരിചിതമായ ബ്രാൻഡ്. 2019 ലെ വരുമാനത്തിന്റെ 18.8 ഇരട്ടിയാണ് പ്രൈസ് ബാൻഡായ 315-320 രൂപ. സെപ്റ്റംബർ മാസം മുതൽ കൺവെയൻസ് ഫീസ് കൂടി ഈടാക്കി തുടങ്ങിയിരിക്കുകയാണ് കമ്പനി. ഇതോടെ ലാഭം ഇരട്ടിയിലധികം ആകുമെന്നാണ് വിലയിരുത്തൽ. അതുവെച്ച് നോക്കുമ്പോൾ വരുമാനത്തിന്റെ പത്തിരട്ടിയിൽ താഴെ മാത്രമാകും ഇഷ്യു വില. ഏറെ വളർച്ചാ സാധ്യതയുള്ള റെയിൽവേ സേവനരംഗത്ത് ഇതു പോലെ ഏകാധിപത്യമുള്ള ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ വില വളരെ കുറവാണ് എന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല 645 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ഇഷ്യുവിന് 72,200 കോടി രൂപയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അപേക്ഷകരിൽ നല്ലൊരു വിഭാഗത്തിനും നിരാശയായിരിക്കും ഫലം. അലോട്ട്മെന്റിൽ ഓഹരി കിട്ടിയാൽ തന്നെ അപേക്ഷിച്ചതിന്റെ ചെറിയൊരു ശതമാനം മാത്രമാകും സ്വന്തമാകുക. ഇത്തരക്കാർക്കെല്ലാം ഇനി ഈ ഓഹരി സ്വന്തമാക്കാൻ സെക്കന്ററി മാർക്കറ്റിലെത്തുകയേ മാർഗമുള്ളൂ. ലിസ്റ്റിങ് ദിവസം തന്നെ ഇവരിൽ നല്ലൊരു ഭാഗവും ഓഹരി വിപണിയിലെത്തും എന്നതാണ് ഷെയർ മാർക്കറ്റിന്റെ ഒരു രീതി. അതിനാൽ ലിസ്റ്റിങ് ദിനം ഓഹരി വിലയിൽ നല്ലൊരു വർധന ഉറപ്പാണ്. അതും ഐപിഓ വിപണിയിലെ മറ്റൊരു റെക്കോർഡ് ആകുമോയെന്നു കാത്തിരുന്നു തന്നെ കാണണം.