എസ് ഐ പി പാതി വഴിയില്‍ ഉപേക്ഷിക്കുന്നത് ബുദ്ധിയാണോ?
Mail This Article
രാജ്യത്തെ മങ്ങിയ സാമ്പത്തിക അവസ്ഥയുടെ പ്രതിഫലനമെന്നോണം പാതി വഴിയില്‍ ഉപേക്ഷിച്ച് പോകുന്ന മ്യൂച്ചല്‍ ഫണ്ട് എസ് ഐ പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) നിക്ഷേപങ്ങളുടെ തോതും ഉയരുകയാണ്. ഇതിനാനുപാതികമായി, പുതിയ എസ് ഐ പി രജിസ്‌ട്രേഷനിലും കുറവുണ്ടാകുന്നുണ്ട്. സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള പ്രകടനം മോശമാവുമ്പോള്‍ ഇത്തരം നിക്ഷേപങ്ങളിലും കുറവുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ തുടര്‍ച്ചയായി മാസം തോറും അടച്ചുവന്ന നിക്ഷേപം പാതി വഴിയില്‍ നിര്‍ത്തുന്നത് ഉപഭോക്താക്കളുടെ നിക്ഷേപ ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിക്കില്ല.
കഴിഞ്ഞ ആറ് മാസത്തിനിടെ ഫണ്ട്് മാര്‍ക്കറ്റില്‍ പാതി വഴിയില്‍ നിര്‍ത്തിയ എസ് ഐ പി കളുടെ എണ്ണത്തില്‍ 4.2 ശതമാനം വര്‍ധനവുണ്ടായതായിട്ടാണ് കണക്കുകള്‍. അതേ സമയം ഈ കാലയളവില്‍ പുതിയതായി മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാൻ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിലും കുറവുണ്ടായി. 5.7 ശതമാനമാണ് കുറവ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എസ് ഐ പി നിര്‍ത്തിയത് 540,000 നിക്ഷേപകരായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 563,000 പേരാണ്. എന്നാല്‍ ഈ ആറുമാസ കാലയളവില്‍ കണക്കുകള്‍ നേരിയ തോതില്‍ ഏറിയും കുറഞ്ഞു ഇരിക്കുന്നതിനാല്‍ അത്ര ഭയപ്പെടേണ്ടതുമില്ല. 586,000( മേയ്),540,000 (ജൂണ്‍), 563,000 (ജൂലായ്) 583,000 ആഗസ്ത് ഇങ്ങനെയാണ് കണക്കുകള്‍.
എസ് ഐ പി ഇപ്പോള്‍ നിര്‍ത്തുന്നത് പക്വതയല്ല
സാധാരണ നിലയില്‍ ഇത്തരം നിക്ഷേപങ്ങള്‍ ഏഴു മുതല്‍ 10 വരെ വര്‍ഷങ്ങള്‍ നിലനിര്‍ത്തിയാലെ ലക്ഷ്യം നേടാനാവു. നിലവിലുള്ളവരില്‍ കൂടുതല്‍ എസ് ഐ പി നിക്ഷേപകരും 2016-18 ല്‍ ചേര്‍ന്നവരാണ്. സാമ്പത്തിക രംഗത്തെ രണ്ട് വര്‍ഷത്തെ പ്രകടനം അത്ര മികച്ചതല്ലാത്തതിനാല്‍ അവര്‍ക്ക് വലിയ നേട്ടമുണ്ടായിരിക്കാന്‍ ഇടയില്ല. അതുകൊണ്ട് അവര്‍ ഒരു പക്ഷെ പിന്‍വാങ്ങിയിരിക്കില്ല. എങ്കിലും പുതിയ നിക്ഷേപത്തിന് തയ്യാറാവില്ല.
നിലവില്‍ നിക്ഷേപകന്‍ എസ് ഐ പി നിര്‍ത്തുന്നത് നല്ലതല്ല. കാരണം വ്യത്യസ്ത കാലത്തേയ്ക്ക് ഒരുപോലെയുള്ള ഫലമല്ല എസ് ഐ പി നല്‍കുന്നത്. വ്യത്യസ്ത ഫലങ്ങളാകും ഉണ്ടാവുക. അതായത് ഒരു മാസം റിട്ടേണില്‍ കുറവുണ്ടായാല്‍ അടുത്ത മാസം അത് പരിഹരിക്കപ്പെടുമെന്നര്‍ഥം. ആ നിലയ്ക്ക് ഇത് പാതിയില്‍ ഉപേക്ഷിക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് നിഫ്റ്റിയെ എടുക്കാം. കഴിഞ്ഞ സെപ്തംബര്‍ 20 ന് നിഫ്റ്റി പത്ത് വര്‍ഷത്തെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു,5.32 ശതമാനം. ഇതിന് തൊട്ടുമുമ്പ് ലാര്‍ജ്-കാപ്പ് ഫണ്ടിന്റെ അഞ്ച് വര്‍ഷകാലത്തെ ശരാശരി റിട്ടേണ്‍ 7.8 ലേക്ക് താണിരുന്നു.എന്നാല്‍ നിഫ്റ്റി വന്‍ ഉയര്‍ച്ച നേടിയതോടെ ഇത് 9.26 ശതമാനത്തിലേക്ക് ഉയര്‍ന്നു.